Wednesday, December 25, 2013

കേരളത്തിലും ബാങ്ക് ഇടപാട് കിയോസ്കുകളിലേക്ക്

പരമ്പരാഗത ബാങ്കിങ് മേഖലയെ പൂര്‍ണ തകര്‍ച്ചയിലേക്കു നയിക്കുന്ന കിയോസ്ക് സംവിധാനം കേരളത്തിലും തുടങ്ങി. അക്ഷയകേന്ദ്രം വഴി ആദ്യഘട്ടമായി പ്രാഥമിക ബാങ്കിങ് സേവനങ്ങള്‍ നടപ്പാക്കാനാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. ലീഡ് ബാങ്കായ കനറ ബാങ്ക് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആദ്യ കിയോസ്ക് ആരംഭിച്ചു. എതിര്‍പ്പ് ഭയന്ന് സ്വകാര്യവല്‍ക്കരണമെന്നോ പുറംകരാര്‍ എന്നോ വെളിപ്പെടുത്താതെ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയുള്ള പണമിടപാടെന്ന് ഇതിനെ ലഘൂകരിക്കാനാണ് ബാങ്കേഴ്സ് സമിതി ശ്രമിക്കുന്നത്. അക്ഷയകേന്ദ്രങ്ങള്‍ക്ക് ഇത് ഫലപ്രദമായി ചെയ്യാന്‍ കഴിയാതെവന്നാല്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കുത്തകസ്ഥാപനങ്ങളുടെ കൈകളിലേക്ക് ഈ സേവനമേഖല എത്തിപ്പെടും. ഇതര സംസ്ഥാനങ്ങളില്‍ എന്‍ജിഒകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും കിയോസ്ക് നടത്തിപ്പ് ഏല്‍പ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും തീരുമാനം. കിയോസ്കുകളിലെ പണമിടപാടുകളുടെ ഉത്തരവാദിത്തം ബാങ്കിനല്ലെന്നും ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്കാണെന്നുമാണ് കനറ ബാങ്ക് സര്‍ക്കുലറില്‍ വ്യക്തമാക്കിയത്.

ബാങ്കിങ് സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളില്‍ ബിസിനസ്് കറസ്പോണ്ടന്റുമാരെയും ഫെസിലിറ്റേറ്റര്‍മാരെയും നിയമിക്കുന്നതിന്റെ ഭാഗമായാണ് കിയോസ്കുകള്‍ ആരംഭിക്കുന്നത്. അക്കൗണ്ട് തുടങ്ങല്‍, പണം വാങ്ങലും കൊടുക്കലും എന്നിവയാണ് ആദ്യഘട്ടത്തിലെ സേവനങ്ങള്‍. റക്കറിങ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, ഇന്‍ഷുറന്‍സ് ഇടപാട് എന്നിവയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പനയും രണ്ടാം ഘട്ടത്തില്‍ നടപ്പാക്കും. ഏത് അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കിയോസ്കുകളില്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. ബാങ്കിങ് സംവിധാനങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്കും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇടപാടുകള്‍ നടത്തല്‍ പ്രയാസമാകും. പണത്തിന് സുരക്ഷ ഉണ്ടാകില്ലെന്ന ആശങ്കയുമുണ്ട്.

കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് ബംഗളൂരു ആസ്ഥാനമായ ഇന്റഗ്ര മൈക്രോ സിസ്റ്റംസ് ലിമിറ്റഡ്, മുംബൈയിലെ ഫിനോ പേ ടെക് ലിമിറ്റഡ് എന്നീ കോര്‍പറേറ്റുകളുമായി കനറ ബാങ്ക് അഞ്ചുവര്‍ഷ കരാര്‍ ഒപ്പുവെച്ചു. 2016ഓടെ ഇന്ത്യയില്‍ 8400 ഗ്രാമങ്ങളില്‍ കിയോസ്ക്ക് സ്ഥാപിക്കാനാണ് പദ്ധതി. നേരത്തെ എസ്ബിഐ 600 ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിച്ചിരുന്നെങ്കിലും പരാതിയെ തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. കിയോസ്ക് പരമ്പരാഗത ബാങ്ക് സംവിധാനത്തിന് തിരിച്ചടിയാകുമെന്നും പൊതുമേഖലാ ബാങ്കുകളുടെ സാമൂഹിക ബാധ്യതകള്‍ ഇല്ലാതാക്കുമെന്നും വിലയിരുത്തുന്നു. സ്വകാര്യവല്‍ക്കരണത്തിനും വിദേശവല്‍ക്കരണത്തിനും എതിരെ ഓഫീസര്‍മാരും ജീവനക്കാരും കൂട്ടായ പ്രക്ഷോഭം തുടരുകയാണ്്. ജീവനക്കാരെ പടിപടിയായി കുറയ്ക്കാനും ഇടപാട് സ്വകാര്യവല്‍ക്കരിക്കാനുമാണ് കിയോസ്കുകളെന്നാണ് ജീവനക്കാരുടെ ആശങ്ക. ഫെഡറല്‍ ബാങ്കില്‍ ഇടപാടുകള്‍ അക്ഷയകേന്ദ്രംവഴി പുറംകരാര്‍ നല്‍കിയാല്‍ ചെറുക്കുമെന്ന് സ്റ്റാഫ് യൂണിയന്‍ (ബെഫി) ജനറല്‍ സെക്രട്ടറി ഷാജു ആന്റണി പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അക്ഷയകേന്ദ്രം നടത്തിപ്പുകാരായ അസോസിയേഷന്‍ ഐടി എംപ്ലോയീസ് ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ പറഞ്ഞു.
(സി എന്‍ റെജി)

deshabhimani

No comments:

Post a Comment