Saturday, December 21, 2013

വിലക്കയറ്റം, ജീവിതച്ചെലവ്: ബംഗാള്‍ രണ്ടാമത്

കൊല്‍ക്കത്ത: വിലക്കയറ്റത്തിലും ജീവിതച്ചെലവ് വര്‍ധനയിലും പശ്ചിമബംഗാള്‍ രാജ്യത്ത് രണ്ടാമത. മിസോറാമിന് തൊട്ടുപിന്നിലാണ് ബംഗാളിന് സ്ഥാനം. ഇതര സംസ്ഥാനങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് മമത ബാനര്‍ജിയുടെ ഭരണത്തില്‍ വിലക്കയറ്റം റെക്കോര്‍ഡ് സൃഷ്ടിച്ചത്. സര്‍വമേഖലകളിലും ബംഗാള്‍ പിന്നോക്കം പോകുന്നതിന്റെ സൂചനയാണിത്. ഒക്ടോബറിലെ ഉപഭോക്തൃവില സൂചികയിലാണ് ഈ കണക്കുള്ളത്.

ഗ്രാമീണ ബംഗാളില്‍ ഉപഭോക്തൃവില സൂചിക 144.9 ശതമായാണ് ഉയര്‍ന്നത്. പട്ടണങ്ങളില്‍ ഇത് 135.8 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. ദേശീയതലത്തില്‍ ഗ്രാമീണ മേഖലയില്‍ വിലക്കയറ്റം 10.09 ശതമാനവും നഗരപ്രദേശങ്ങളില്‍ 10.19 ശതമാനവുമാണ്. ബംഗാളില്‍ ഇത് യഥാക്രമം 10.27, 11.5 എന്നിങ്ങനെയാണ്. നിത്യോപയോഗ സാധനങ്ങളുടെയുംഭക്ഷ്യേതര സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിച്ചു. രണ്ടുവര്‍ഷം മുമ്പുവരെ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമായിരുന്നു ബംഗാള്‍. വില നിയന്ത്രിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അരി, പച്ചക്കറി, ഉരുളക്കിഴങ്ങ്, മത്സ്യം തുടങ്ങിയവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുകയും മിതമായ വിലയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഉരുളക്കിഴങ്ങ്, പച്ചക്കറി വില ഒരുവര്‍ഷത്തിനിടെ രണ്ടിരട്ടിയിലധികമായാണ് വര്‍ധിച്ചത്. പൂഴ്ത്തിവയ്പിലൂടെയും കരിഞ്ചന്തയിലൂടെയും കൃത്രിമ ക്ഷാമമുണ്ടാക്കി ഇടനിലക്കാര്‍ കൊള്ളലാഭമുണ്ടാക്കുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല. ഇടതുമുന്നണി ഭരണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ഷിക കമ്പോള നിയന്ത്രണ വകുപ്പ് മമത സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതോടെ കമ്പോളം പൂര്‍ണമായും സ്വകാര്യകച്ചവടക്കാരുടെ നിയന്ത്രണത്തിലായി.
(ഗോപി)

deshabhimani

No comments:

Post a Comment