Wednesday, December 25, 2013

യുഡിഎഫ് ആദിവാസികളെ വഞ്ചിക്കുന്നു: പിണറായി

കാഞ്ഞങ്ങാട്: ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കാതെ യുഡിഎഫ് സര്‍ക്കാര്‍ വഞ്ചന തുടരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസി ക്ഷേമസമിതി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 20,000 ആദിവാസികള്‍ക്കായി 25,728 ഏക്കര്‍ ഭഭൂമിയാണ് വിതരണം ചെയ്തത്.ഇതില്‍തന്നെ 22,397ഏക്കര്‍ വനാവകാശ നിയമപ്രകാരമാണ് നല്‍കിയത്. 10,000 പേര്‍ക്കുള്ള ഭഭൂമിയുടെ സര്‍വേ നടപടികളും എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. യുഡിഎഫ് സര്‍ക്കാര്‍ ഇതിന്റെ തടുര്‍നടപടി സ്വീകരിക്കാതെ ആദിവാസികളുടെ ഭഭൂമി അനധികൃതമായി കൈവശംവച്ചവരെ സംരക്ഷിക്കുകയാണ്. ഇവരുടെ ഭരണത്തില്‍തന്നെയാണ് 45,000 ഏക്കര്‍ വനഭൂമി കൈയേറ്റക്കാരുടെ പിടിയിലായത്. ഹൈക്കോടതിയും സുപ്രീംകോടതിയും ആദിവാസികളൂടെ ഭഭൂമിയാണെന്ന് വിധിച്ച നൂറുകണക്കിന് ഏക്കര്‍ യുഡിഎഫ് ഘടകകക്ഷി നേതാവിന്റെയും മകന്റെയും കൈവശമാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദിവാസി മേഖലയിലുണ്ടാക്കിയ എല്ലാ നേട്ടങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. ആദിവാസിമേഖലക്കായി നീക്കിവച്ച ഫണ്ടുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 94 ശതമാനവും ചെലവിട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 67 ശതമാനംമാത്രം. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ 76 കോടി രൂപയാണ് പട്ടികജാതി-വര്‍ഗ കോര്‍പറേഷന് കൈമാറിയത്. കടബാധ്യതയില്‍ കുടുങ്ങിയ ആദിവാസികളുടെ 150 കോടി രൂപയുടെ ബാധ്യതയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. യുഡിഎഫ് സര്‍ക്കാര്‍ ചില്ലിക്കാശിന്റെ സഹായം നല്‍കിയില്ല. ആരോഗ്യരംഗത്ത് നല്‍കിവന്ന ചികിത്സാസഹായങ്ങള്‍ നിഷേധിച്ചു. പോഷകാഹാര വിതരണ സംവിധാനം തകിടംമറിച്ചു. നിയമന നിരോധനം ഏര്‍പ്പെടുത്തിയതോടെ നിയമപരമായി ആദിവാസികള്‍ക്ക് ലഭിക്കേണ്ട ജോലി സംവരണവും അട്ടിമറിക്കപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ തിക്തഫലങ്ങളും അനുഭവിക്കേണ്ടത് ആദിവാസികളാണ്- പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment