Friday, December 27, 2013

ആര്‍എസ്എസുകാര്‍ വാടകക്കൊലയാളി സംഘമായി മാറി: പിണറായി

കാപ്പാട്: കൂലിക്ക് കൊലയും അക്രമവും നടത്തുന്ന ക്രിമിനല്‍സംഘമായി ആര്‍എസ്എസ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പല മാര്‍ഗങ്ങളിലൂടെ ആര്‍എസ്എസിന് പണം ലഭിക്കുന്നുണ്ട്. ഇങ്ങനെ എത്തുന്ന പണം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ നല്ലൊരു വിഭാഗം ആര്‍എസ്എസുകാര്‍ സാമൂഹ്യവിരുദ്ധരാവുന്നു. ഉള്ള പണം മതിയാകാതെ വരുമ്പോള്‍ എന്തുംചെയ്യാന്‍ മടിക്കാത്ത സംഘമായി അവര്‍ മാറുന്നു. ആര്‍എസ്എസ്-മണല്‍ മാഫിയ അക്രമത്തിനെതിരെ കാപ്പാട്ട് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

എതിര്‍ക്കുന്നവരെ ആക്രമിക്കുകയാണ് ആര്‍എസ്എസ് ഉദ്ദേശ്യം. കാപ്പാട്ട് മണല്‍ മാഫിയയുടെ പ്രവര്‍ത്തനത്തെ എതിര്‍ത്തതിനാണ് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരമുള്ള സിപിഐ എം പ്രവര്‍ത്തകന്‍ എം സുരേഷിനെ ഭീകരമായി ആക്രമിച്ച് കൈകാലുകള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇരുട്ടിന്റെ മറവില്‍ വീട്ടില്‍ തള്ളിക്കയറി അവര്‍ നടത്തിയത് ധീരതയല്ല, ഭീരുത്വമാണ്. പണത്തിനുവേണ്ടി ക്വട്ടേഷന്‍ പണിയാണ് അവര്‍ നടത്തുന്നത്. ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് നാടൊന്നൊകെ എടുക്കണം. ജനശക്തിയുടെ മുന്നില്‍ ആര്‍എസ്എസിന്റെ കൈയിലുള്ള ഒരായുധവും വിലപ്പോവില്ല. ആര്‍എസ്എസുകാരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്റേത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഉമ്മന്‍ചാണ്ടിയുടെയും നയത്തിന്റെ ഭാഗമാണിത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും അക്രമികളെ കസ്റ്റഡിയിലെടുത്തിട്ടില്ല. നൂറുകണക്കിനാളുകളെ കൊലചെയ്ത കലാപങ്ങളിലടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരെ തൊടാന്‍ മടിക്കുകയാണ് പൊലീസ്. മഹാരാഷ്ട്രയില്‍ ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയ കുറ്റവാളികളെ പിടികൂടാന്‍ പൊലീസ് തയാറായില്ല. മുസഫര്‍ നഗറില്‍ അനേകം നിരപരാധികളെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി. അനേകം സഹോദരിമാര്‍ കൂട്ട ബലാത്സംഗത്തിനിരയായി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ പാകിസ്ഥാനില്‍ പോയി തീവ്രവാദ പരിശീലനം നേടുന്നവരാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. ആര്‍എസ്എസ് പറയുന്നതും കോണ്‍ഗ്രസ് പറയുന്നതും ഒന്നുതന്നെയാണെന്നതിന് തെളിവാണിതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment