Monday, December 23, 2013

പെയ്ഡ് ന്യൂസ് കുറ്റമാക്കണം: മുഖ്യ തെര.കമീഷണര്‍

പെയ്ഡ് ന്യൂസ് തെരഞ്ഞെടുപ്പ് രംഗം മലീമസമാക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്ത് പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് കുറ്റമാക്കണമെന്ന് നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും പെയ്ഡ് ന്യൂസിന്റെ ഭാഗമാകുന്നുണ്ട്. കേരള നിയമസഭയുടെ ശതോത്തര ജൂബിലിയുടെ ഭാഗമായി നിയമസഭ പാര്‍ലമെന്ററി പഠനകേന്ദ്രം സംഘടിപ്പിച്ച "തെരഞ്ഞെടുപ്പ് നിയമവും പരിഷ്കാരങ്ങളും" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് സമ്മതിദായകരെ വഴിതെറ്റിക്കും. ഇത് തെരഞ്ഞെടുപ്പ് കുറ്റമാക്കുന്നതിന് 1951ലെ ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വേണം. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് തെരഞ്ഞെടുപ്പ് നിയമത്തില്‍ സമഗ്ര പരിഷ്കാരം ആവശ്യമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ പാര്‍ടികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണം. സ്ഥാനാര്‍ഥികളുടെ യോഗ്യത, അയോഗ്യത തുടങ്ങി എല്ലാ കാര്യങ്ങളിലും നിയമഭേദഗതി വേണം. രാഷ്ട്രീയ പാര്‍ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷന് നല്‍കണം. രജിസ്ട്രേഷന്‍ നല്‍കാനുള്ള വ്യവസ്ഥ മാത്രമാണ് നിയമത്തിലുള്ളത്. രജിസ്റ്റര്‍ ചെയ്ത 1535 പാര്‍ടികളില്‍ ഭൂരിപക്ഷവും തെരഞ്ഞെടുപ്പില്‍ പങ്കാളിയാകുന്നില്ല. ഭരിക്കുന്ന പാര്‍ടിയുടെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പരസ്യങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം വേണം. നിലവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതലാണ് നിയന്ത്രണം നിലവില്‍ വരുന്നത്. നിയമനിര്‍മാണ സഭയുടെ കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പുവരെ മാത്രമേ ഭരണനേട്ടം വിവരിക്കുന്ന പരസ്യങ്ങള്‍ നല്‍കാന്‍ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്യണം. ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യം, ഉപഭോക്തൃസംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഇളവ് നല്‍കാം.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയാന്‍ ശക്തമായ നടപടി വേണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതിക്ക് ആറുമാസത്തിനുള്ളില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെ അയോഗ്യതയില്‍നിന്ന് ഒഴിവാക്കണം. തെരഞ്ഞെടുപ്പില്‍ നിശ്ശബ്ദപ്രചാരണത്തിനും വിലക്ക് ഏര്‍പ്പെടുത്തണം. ബൂത്തടിസ്ഥാനത്തില്‍ വോട്ടെണ്ണുന്ന രീതി മാറ്റണം. 10 മുതല്‍ 14 ബൂത്തുകള്‍ വരെ വോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് എണ്ണുന്നത് പരിഗണിക്കേണ്ടതാണ്. 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയുംവിധം നിയമം മാറണം. ഇപ്പോള്‍ ജനുവരി ഒന്ന് കണക്കാക്കിയാണ് വയസ് നിര്‍ണയിക്കുന്നത്. ഇതുമൂലം അടുത്ത ജനുവരി വരെ വോട്ടര്‍ കാത്തിരിക്കണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80 കോടി വോട്ടര്‍മാരെ പോളിങ് സ്റ്റേഷനിലെത്തിക്കുന്ന ചുമതലയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഏറ്റെടുക്കുന്നതെന്നും വി എസ് സമ്പത്ത് പറഞ്ഞു.

deshabhimani

No comments:

Post a Comment