Monday, December 30, 2013

സിഖ് കര്‍ഷകര്‍ക്കെതിരായ മോഡിയുടെ ഗൂഢനീക്കം പരാജയപ്പെടുത്തുക: കിസാന്‍സഭ

കണ്ണൂര്‍: ഗുജറാത്തിലെ കച്ച് പ്രദേശത്തുനിന്ന് സിഖ് കര്‍ഷകരെ ആട്ടിപ്പായിക്കാനുള്ള നരേന്ദ്രമോഡിയുടെയും കോര്‍പറേറ്റ് കമ്പനികളുടെയും ഗൂഢനീക്കത്തെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു.

ഇവിടുത്തെ കര്‍ഷകര്‍ പുറമെനിന്ന് വന്നവരാണെന്ന കള്ളപ്രചാരണം നടത്തി ഭൂമി ചുളുവില്‍ തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. 1965ലെ ഇന്ത്യാ- പാക് യുദ്ധത്തിനുശേഷം അന്നത്തെ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി പ്രത്യേകം ആവശ്യപ്പെട്ടതുപ്രകാരമാണ് അവിഭക്ത പഞ്ചാബില്‍നിന്നുള്ള സിഖ് കര്‍ഷകര്‍ കച്ച് പ്രദേശത്ത് ഭൂമി വിലകൊടുത്തു വാങ്ങിയത്. ഈ പ്രദേശത്ത വിശാലമായ ഊഷരഭൂമി അധ്വാനികളായ കര്‍ഷകരെ ഉപയോഗിച്ച് കൃഷിയോഗ്യമാക്കുകുയും ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുകയുമായിരുന്നു ശാസ്ത്രിയുടെ ലക്ഷ്യം. ഒപ്പം ഈ ജനത അതിര്‍ത്തിമേഖലയില്‍ കാവലാളാകുമെന്നും കരുതി.

അമ്പത് വര്‍ഷത്തോളമായി ഈ കര്‍ഷകര്‍ അഹോരാത്രം അധ്വാനിച്ച് പൊന്നുവിളയിച്ച ഭൂമിയാണ് മോഡിയും കൂട്ടരും ഭരണസംവിധാനമുപയോഗിച്ച് അന്യായമായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. കൃഷിസ്ഥലത്തിനുചുറ്റും വ്യവസായങ്ങള്‍ വര്‍ധിച്ചതും തുറമുഖത്തിനടുത്തായതും സ്ഥലം വെട്ടിപ്പിടിക്കാനുള്ള ഭൂമാഫിയയുടെ ഗൂഢാലോചനയ്ക്ക് ശക്തികൂട്ടുന്നു. അദാനി, ടാറ്റ, അംബാനിമാര്‍ക്ക് ഇതിനകംതന്നെ ഗുജറാത്തിലെ അഞ്ചുലക്ഷം ഏക്കറോളം ഭൂമി മോഡിസര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഇതിനു പുറമെ അയ്യായിരത്തിലേറെ സിഖ് കര്‍ഷകരുടെ ഒരു ലക്ഷം ഏക്കര്‍കൂടി പിടിച്ചെടുത്ത് നല്‍കാനാണ് നീക്കം. പ്രശ്നം കര്‍ഷകര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഭൂമി വിട്ടുനല്‍കിയില്ലെങ്കില്‍ ഗുരുതരപ്രശ്നങ്ങള്‍ നേരിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ് മോഡിസര്‍ക്കാര്‍. ഇതിനെതിരെ കിസാന്‍സഭ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരും.

രാജ്യമെങ്ങും വര്‍ഗീയാസ്വാസ്ഥ്യങ്ങളും കലാപങ്ങളും വിതച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്- ബിജെപി നീക്കത്തില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

deshabhimani

No comments:

Post a Comment