Tuesday, December 24, 2013

പെരുപ്പിച്ച വാര്‍ഷികപദ്ധതി ആസൂത്രണ കമീഷന്‍ വെട്ടും

അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 20000 കോടിയുടെ വാര്‍ഷിക പദ്ധതി ആസൂത്രണ കമീഷന്‍ അംഗീകരിക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തയ്യാറാക്കിയ പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതാണ് കാരണം. നടപ്പു പദ്ധതിയില്‍നിന്ന് മൂവായിരം കോടി വര്‍ധനയുള്ള വാര്‍ഷിക പദ്ധതിയാണ് അടുത്ത വര്‍ഷത്തേക്ക് മന്ത്രിസഭായോഗം അംഗീകരിച്ചത്. 17.65 ശതമാനമാണ് വര്‍ധന. മന്ത്രിമാരുടെ ധൂര്‍ത്തും ബജറ്റിനു പുറത്തെ പദ്ധതികളുംമൂലം ഖജനാവ് പൂട്ടുന്ന സ്ഥിതി മറച്ചുവച്ച് വരുമാനം പെരുപ്പിച്ചുകാട്ടിയാണ് പദ്ധതി തയ്യാറാക്കിയത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് വ്യക്തം.

സാമ്പത്തികസ്ഥിതിയുടെ അളവുകോലായ റവന്യൂ മിച്ചം നിലംപതിച്ചു. റവന്യൂ മിച്ചത്തിലെ നെഗറ്റീവ് കുറഞ്ഞു വരുന്ന പ്രവണതയായിരുന്നു സമീപകാലത്ത്. റവന്യൂ മിച്ചത്തിലെ ഈ കുറവ് പരിഹരിക്കാന്‍ കടമെടുക്കല്‍ വേണ്ടി വരും. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനംമാത്രമേ കടംവാങ്ങാന്‍ കഴിയു. ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച 14.5-15 ശതമാനത്തില്‍ നില്‍ക്കെ 18-5 ശതമാനമാക്കി പെരുപ്പിച്ചു കാട്ടിയാണ് വാര്‍ഷിക പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് ആസൂത്രണ കമീഷന്‍ അംഗീകരിക്കില്ല. നികുതി വരുമാനത്തിന്റെ വളര്‍ച്ചയിലും പൊള്ളയായ കണക്കുകളാണ് നിരത്തിയത്. 10 ശതമാനംമാത്രമാണ് ഈ വര്‍ഷം നികുതിവരുമാനത്തിലെ വളര്‍ച്ച. എന്നാല്‍, ഇത് 18 മുതല്‍ 20 ശതമാനംവരെ വര്‍ധിക്കുമെന്ന അനുമാനം ആസൂത്രണ കമീഷന്‍ മുഖവിലയ്ക്കെടുക്കില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്രിസ്മസിനു മുന്‍കൂര്‍ ശമ്പളം 25 ശതമാനമായി വെട്ടിക്കുറച്ചാണ് ട്രഷറി പൂട്ടല്‍ തല്‍ക്കാലം ഒഴിവാക്കിയത്. പദ്ധതി നിര്‍വഹണത്തില്‍ 70 ശതമാനവും ശേഷിക്കുമ്പോഴും ട്രഷറിയില്‍ പണമില്ലാത്ത സ്ഥിതി അതീവ ഗുരുതരമാണ്. നവംബര്‍ 30 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ പദ്ധതി നിര്‍വഹണം 30.18 ശതമാനംമാത്രമാണ്. പൊതുകടമെടുപ്പിന് അനുവദനീയമായ 11,187 കോടിയില്‍ 9,200 കോടിയും എടുത്തുകഴിഞ്ഞു. ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ഈ മാസം 500 കോടികൂടി എടുക്കുന്നതോടെ അവശേഷിക്കുന്നത് 1487 കോടി മാത്രമാകും.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment