Friday, December 27, 2013

യുവജനസമരത്തെ അപകീര്‍ത്തിപ്പെടുത്താനാവില്ല: ഡിവൈഎഫ്ഐ

ചൊവ്വാഴ്ച നടന്ന യുവജനസമരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള മാധ്യമശ്രമം വിലപ്പോവില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആയിരക്കണക്കിന് യുവജനപ്രവര്‍ത്തകര്‍ കാല്‍നടയായാണ് സമരത്തില്‍ അണിചേര്‍ന്നത്. 50 കിലോമീറ്റര്‍ അകലെനിന്നുപോലും എത്തിയ സമരവളന്റിയര്‍മാര്‍ നിരവധി വിശ്രമകേന്ദ്രങ്ങളില്‍ ജനങ്ങള്‍ നല്‍കിയ കുടിവെള്ളവും പൊതിച്ചോറും ഉള്‍പ്പെടെ സ്വീകരിച്ചാണ് എത്തിയത്.

22നു രാത്രി സമരകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കളമശേരി ബ്ലോക്ക് കമ്മിറ്റിയിലെ വീടുകളില്‍നിന്നു സമാഹരിച്ച പൊതിച്ചോറായിരുന്നു ഭക്ഷണം. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നതിനാല്‍ അന്ന് എല്ലാവര്‍ക്കും ഭക്ഷണം ലഭിച്ചില്ല. 23ന് പ്രവര്‍ത്തകര്‍ക്ക് അതത് ബ്ലോക്ക് കമ്മിറ്റിയാണ് ഭക്ഷണം നല്‍കിയത്. ഇതിനുവേണ്ടി ഒരു കമ്മിറ്റി കൊണ്ടുവന്ന ഭക്ഷണം ഓട്ടോറിക്ഷയില്‍നിന്ന് എടുക്കുമ്പോള്‍ ഒരു പെട്ടിയിലെ പൊതികള്‍ താഴെവീണു. പെട്രോളും ഗ്രീസും വീണുകിടന്ന റോഡില്‍ പൊട്ടിച്ചാടിയ ഭക്ഷണപ്പൊതികള്‍ മറ്റൊരു പെട്ടിയിലാക്കി മാറ്റിവച്ചിരിക്കുകയായിരുന്നു. അത് മറിച്ചിട്ട് ചിലര്‍ ഫോട്ടോയെടുത്ത് മാധ്യമങ്ങളിലൂടെ സമരവളന്റിയര്‍മാര്‍ ഭക്ഷണത്തോട് അനാദരവ് കാണിച്ചു എന്നു വാര്‍ത്ത നല്‍കി.

നിയമനനിരോധം, അഴിമതി, വിലക്കയറ്റം എന്നിവയ്ക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ഒരു മാസമായി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടത്തിയ പഠനമേളകളെയും വാഹനപ്രചാരണജാഥകളെയും കണ്ടില്ലെന്നു നടിച്ച മാധ്യമങ്ങളാണ് സമരത്തിന് ജില്ലയിലാകമാനം ലഭിച്ച പിന്തുണയില്‍ വിറളിപിടിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചത്. ഇത് ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയണമെന്ന് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. സമരത്തിന് പിന്തുണ നല്‍കിയ ബഹുജനങ്ങള്‍ക്കും സമരത്തില്‍ അണിചേര്‍ന്ന യുവജനപ്രവര്‍ത്തകര്‍ക്കും ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.

deshabhimani

No comments:

Post a Comment