Friday, December 27, 2013

കെഎസ് യുക്കാര്‍ എസ്എഫ്ഐ നേതാവിന്റെ വീട് തകര്‍ത്തു

കൊട്ടിയം: എസ്എഫ്ഐ കൊട്ടിയം ഏരിയകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ തഴുത്തല മേഖലാ ട്രഷററുമായ കണ്ണനല്ലൂര്‍ ബിജി മന്‍സിലില്‍ സജിന്റെ (21) വീട് കെഎസ് യു സംഘം ആക്രമിച്ചു. വ്യാഴാഴ്ച രാത്രി 1.30നാണ് സായുധരായ സംഘം ആക്രമണം നടത്തിയത്. കെഎസ്യു ജില്ലാപ്രസിഡന്റ് ഫൈസല്‍ കുളപ്പാടം, പ്രവര്‍ത്തകനായ രാഹുല്‍ എന്നിവര്‍ക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. ബൈക്കിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന്റെ എല്ലാ ജനല്‍ചില്ലുകളും അടിച്ചുതകര്‍ത്തു. മുറ്റത്ത് പാര്‍ക്ക്ചെയ്തിരുന്ന ലോറിയുടെ ഗ്ലാസുകളും തകര്‍ത്തു. സംഭവസമയം സജിന്‍, അമ്മ സുഹര്‍ബാന്‍, സഹോദരിമാരായ സിബി, ബിജി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഉണര്‍ന്നതോടെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കണ്ണനല്ലൂര്‍ സ്കൂളിനു മുന്നില്‍ എസ്എഫ്ഐയുടെ പതാകയും കൊടിമരവും നശിപ്പിച്ചതിനെത്തുടര്‍ന്ന് കൊട്ടിയം പൊലീസില്‍ എസ്എഫ്ഐ പരാതി നല്‍കി. ഇതിന്റെ വിരോധമാണ് വീടാക്രമണത്തില്‍ കലാശിച്ചത്.

പിന്നില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവല്ലയില്‍ 9 സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു

തിരുവല്ല: തിരുവല്ലയിലെ സ്വകാര്യ ബസ്സ്റ്റാന്‍ഡിലും ചെയര്‍മാന്‍സ് റോഡിലുമായി പാര്‍ക്ക് ചെയ്തിരുന്ന ഒന്‍പത് സ്വകാര്യ ബസുകള്‍ ഇരുളിന്റെ മറവില്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വ്യാഴാഴ്ച പണിമുടക്കി. യൂത്ത് കോണ്‍ഗ്രസ,് കെഎസ്യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ്സ്റ്റാന്‍ഡില്‍ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ ബൈക്കിലും മറ്റു വാഹനങ്ങളിലുമായി എത്തിയ സംഘമാണ് ബസുകള്‍ തകര്‍ത്തത്. സിനായിമോട്ടോഴ്സിന്റെ നാലും മേഴ്സി മോട്ടോഴ്സിന്റെ രണ്ടും മൗണ്ട് സിയോന്‍, ലക്ഷ്മി, ശിവശങ്കര്‍ എന്നീ ബസുകളുമാണ് തകര്‍ത്തത്. ഉള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന തൊഴിലാളിയെ അക്രമിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

വ്യാഴാഴ്ച പണിമുടക്കിയ തൊഴിലാളികള്‍ തിരുവല്ല ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം മോട്ടോര്‍ ആന്‍ഡ്് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മലയാലപ്പുഴ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, ഓട്ടോ ടാക്സി തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു, സിഐടിയു തിരുവല്ല ഏരിയ പ്രസിഡന്റ് കെ അനില്‍കുമാര്‍, പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി ആര്‍ മനു, അശോകന്‍ എന്നിവര്‍ സംസാരിച്ചു. ആക്രമണം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂണിയന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ജില്ലയിലെ എല്ലാ സ്വകാര്യബസുകളും പണിമുടക്കും.

യൂത്തുകോണ്‍ഗ്രസുകാര്‍ താലൂക്കാശുപത്രി മോര്‍ച്ചറി അടിച്ചുതകര്‍ത്തു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രി കോമ്പൗണ്ടിനുള്ളിലിരുന്ന് മദ്യപിച്ചു ബഹളമുണ്ടാക്കിയ യൂത്തുകോണ്‍ഗ്രസ് നേതാക്കള്‍ മോര്‍ച്ചറി അടിച്ചുതകര്‍ത്തു. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ മൂലം സംഭവത്തില്‍ ആശുപത്രി അധികൃതരും പൊലീസും നടപടിയെടുക്കുന്നില്ല. ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു സംഭവം. യൂത്തുകോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളും ചില സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരും ആശുപത്രിയുടെ മോര്‍ച്ചറിക്കു സമീപത്തിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ തമ്മിലടിച്ചു. മോര്‍ച്ചറിയും ജനല്‍ചില്ലുകളും അടിച്ചുതകര്‍ത്തു. വിവരം ഉടന്‍ പൊലീസില്‍ അറിയിച്ചിട്ടും എത്തിയില്ലെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. അന്നുരാത്രി തന്നെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ പൊലീസിനു പരാതി നല്‍കിയെന്നു പറയുന്നു. എന്നാല്‍, പരാതി കിട്ടിയിട്ടില്ലെന്ന് എസ്ഐ വിനോദ് പറഞ്ഞു. കോണ്‍ഗ്രസ് ഉന്നതനേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി ഇരുകൂട്ടരും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

താലൂക്കാശുപത്രി കേന്ദ്രീകരിച്ച് യൂത്തുകോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പതിവാണെന്നു പരാതിയുണ്ട്. യൂത്തുകോണ്‍സ്രുകാരായ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ഇതിനു പിന്നില്‍. മോഷണം, പിടിച്ചുപറി, മദ്യപാനം, സ്ത്രീകളോട് അപമര്യാദ കാട്ടല്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധപ്രവൃത്തികള്‍ നടത്തുവര്‍ക്കെതിരെ നടപടിയെടുക്കാത്തത് കേന്ദ്ര സഹമന്ത്രിയുടെ ശക്തമായ ഇടപെടല്‍ മൂലമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സ്വകാര്യ ആംബുലന്‍സുകളെ താലൂക്കാശുപത്രി പരിസരത്തുനിന്നു മാറ്റണമെന്ന ആവശ്യമുയര്‍ന്നിട്ടും കേന്ദ്ര സഹമന്ത്രിയുടെ സംരക്ഷണംമൂലം നടപ്പിലാകുന്നില്ല. ക്രിസ്മസ് തലേന്ന് നിര്‍ധനയായ രോഗിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാന്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഡോക്ടര്‍മാര്‍ പണം നല്‍കിയിട്ടും അതിന്റെ പേരില്‍ വാര്‍ഡിലെ രോഗികളില്‍നിന്നു ഡ്രൈവര്‍മാര്‍ പണപ്പിരിവ് നടത്തിയെന്ന ആക്ഷേപമുണ്ട്.

deshabhimani

No comments:

Post a Comment