Monday, December 30, 2013

ജനസമ്പര്‍ക്ക പരിപാടിയിലെ പരാതികള്‍ ചാക്കുകെട്ടില്‍; പരിഹാരം അകലെ

കൊല്ലം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിച്ച പരാതികളിന്മേലുള്ള പരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളും. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ രാപ്പകല്‍ കാത്തിരുന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയ പാവപ്പെട്ട ജനത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കണം. ഭൂരിപക്ഷം അപേക്ഷകളും തീര്‍പ്പാക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ക്കും ഉറപ്പില്ല. അപേക്ഷകള്‍ തരംതിരിച്ച് അതതു വകുപ്പുകളിലേക്ക് അയക്കുന്ന പ്രവര്‍ത്തനം ഏറെ ദുഷ്കരമാകും.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍കോളേജില്‍ കഴിഞ്ഞ 12നു നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സ്വീകരിച്ച 37000 പരാതികളാണ് കലക്ടറേറ്റിലെ ജനസമ്പര്‍ക്ക സെല്ലില്‍ കെട്ടിക്കിടക്കുന്നത്. പരാതികളുടെ തരംതിരിക്കലിനു മതിയായ ജീവനക്കാരെ ഇനിയും നിയോഗിച്ചിട്ടില്ല. കഴിഞ്ഞ തവണ അപേക്ഷകള്‍ നിശ്ചിത മാതൃകയില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി സ്വീകരിച്ചിരുന്നു. ഇത്തവണ അക്ഷയകേന്ദ്രങ്ങളെ ഒഴിവാക്കി. അപേക്ഷകര്‍ എല്ലാം നേരിട്ട് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കണമെന്നായിരുന്നു നിര്‍ദേശം. ജനങ്ങളെ ഒരു കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി തിക്കും തിരക്കും സൃഷ്ടിക്കുകവഴി പരിപാടി ജനകീയമെന്നു വരുത്തി രാഷ്ട്രീയനേട്ടം കൊയ്യുകയായിരുന്നു ലക്ഷ്യം. വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെ പകലന്തിയോളം നരകയാതന അനുഭവിച്ചതു കൂടാതെ ഇനി പരാതിക്കു പരിഹാരമുണ്ടാകാന്‍ അനിശ്ചിതകാലം കാത്തിരിക്കുകയുംവേണം.

അക്ഷയകേന്ദ്രങ്ങള്‍ വഴി നിശ്ചിത മാതൃകയില്‍ അപേക്ഷ സ്വീകരിച്ചത് തുടര്‍ നടപടികള്‍ ആയാസരഹിതമാക്കി. എന്നാല്‍, ഇപ്പോള്‍ പരാതിക്കാര്‍ സ്വയം തയ്യാറാക്കിയ അപേക്ഷകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയത്. അവശ്യം വേണ്ട രേഖകളോ ശരിയായ വിലാസമോ രേഖപ്പെടുത്താത്ത അപേക്ഷകളാണ് ഏറെയും ലഭിച്ചത്. വേദിയില്‍ ഏറെ പരാതികളും സ്വീകരിച്ചത് യൂത്തുകോണ്‍ഗ്രസ്- കെഎസ്യു പ്രവര്‍ത്തകരായിരുന്നു. അവരാകട്ടെ അപേക്ഷകള്‍ ഒരു പരിശോധനയും കൂടാതെയാണ് വാങ്ങിയത്. ജനസമ്പര്‍ക്ക സെല്ലില്‍ ചാക്കുകളില്‍ കെട്ടി സൂക്ഷിച്ചിരിക്കുന്ന അപേക്ഷകള്‍ തരംതിരിക്കുന്ന ശ്രമകരമായ ജോലി നിര്‍വഹിക്കേണ്ട ചുമതല ജീവനക്കാര്‍ക്കാണ്. അപേക്ഷകള്‍ തരംതിരിച്ച് ഓരോ അപേക്ഷയിലെയും വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് അപേക്ഷകള്‍ തീര്‍പ്പാക്കേണ്ട അതതു വകുപ്പു തലവന്മാര്‍ക്ക് അയച്ചുകൊടുക്കും. മുമ്പ് ആനുകൂല്യം ലഭിച്ചവരും ആനുകൂല്യത്തിനായി ബന്ധപ്പെട്ട ഓഫീസുകളില്‍ നേരത്തെ അപേക്ഷിച്ചവരും ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തവരുമെല്ലാം അപേക്ഷ നല്‍കിയവരിലുണ്ട്. ഇത്തരം അപേക്ഷകള്‍ വീണ്ടും സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നത് അധിക ജോലിഭാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നതിനു തുല്യമാകും.

അപേക്ഷകള്‍ തരംതിരിക്കുന്ന പ്രക്രിയ ജനസമ്പര്‍ക്ക സെല്ലില്‍ ആരംഭിച്ചു. കലക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍നിന്ന് പത്തു ജീവനക്കാരെയാണ് നിയോഗിച്ചത്. നിശ്ചിത മാതൃക ഇല്ലാത്തതിനാല്‍ അപേക്ഷകള്‍ ഓരോന്നും വായിച്ചുനോക്കി പരാതിയുടെ സ്വഭാവം മനസ്സിലാക്കി ഏതു വകുപ്പില്‍നിന്നാണ് നടപടി ഉണ്ടാകേണ്ടതെന്നു രേഖപ്പെടുത്തി വേണം തരം തിരിക്കേണ്ടത്. ഇത്തരത്തില്‍ ദിവസം ശരാശരി 2000 അപേക്ഷകള്‍ മാത്രമാണ് തരംതിരിക്കാനാകുന്നത്. ഫോണ്‍ നമ്പരോ വ്യക്തമായ വിലാസമോ ഇല്ലാത്ത അപേക്ഷകളാണ് ഏറെയും. ഇവ താഴെത്തട്ടിലെ ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തുമ്പോള്‍ അപേക്ഷകനെ കണ്ടെത്താനാത്ത സ്ഥിതിവരും. ഫലത്തില്‍ അപേക്ഷകര്‍ക്കു സര്‍ക്കാര്‍ ഓഫീസുകള്‍ വഴി പരാതികള്‍ തീര്‍പ്പാക്കാന്‍ വേണ്ടിവരുന്ന സമയത്തേക്കാള്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരും.

deshabhimani

No comments:

Post a Comment