Wednesday, December 11, 2013

തിരുത്തല്‍ പ്രക്രിയ വിജയിച്ചു; മംഗള്‍യാന്റെ വേഗത കൂടി

ബംഗളൂരു: ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാനെ കൃത്യമായി എത്തിക്കാനുള്ള തിരുത്തല്‍ പ്രക്രിയകളില്‍ ആദ്യത്തേത് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച പുലര്‍ച്ചെ 6.30നാണ് ഐഎസ്ആര്‍ഒ ദൗത്യം വിജയകരമായി നിര്‍വഹിച്ചത്. മംഗള്‍യാന്റെ 22 ന്യൂട്ടണ്‍ എഞ്ചിന്‍ ജ്വലിപ്പിച്ച് വേഗത്തില്‍ മാറ്റം വരുത്തി. ഇതിലൂടെ പേടകത്തിന് സെക്കന്‍ഡില്‍ 7.6 മീറ്റര്‍ വേഗംകൂടി. 44 സെക്കന്‍ഡ് എഞ്ചിന്‍ ജ്വലിപ്പിച്ചാണ് വേഗതകൂട്ടിയത്.

ഭൂമിയില്‍ നിന്ന് 29 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള പേടകത്തിന് തിരുത്തല്‍ പ്രക്രിയയിലൂടെ ആര്‍ജിക്കുന്ന വേഗം ചൊവ്വയുടെ ഏറ്റവും അടുത്ത ദൂരമായ പെരിജി 500 കിലോ മീറ്ററിലും ഏറ്റവും അകലെയുള്ള ദൂരമായ അപ്പോജി 80,000 കിലോ മീറ്ററിലും സ്ഥിതിചെയ്യുന്ന ഭ്രമണപഥത്തില്‍ എത്തിക്കും. ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തുകടന്നശേഷം ആദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തുന്നത്.

ഡിസംബര്‍ ഒന്നിന് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് മാറ്റുകയും തുടര്‍ന്ന് സൂര്യന്റെ സഞ്ചാരപഥത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഭൂമിയില്‍ നിന്ന് ഒന്‍പതേകാല്‍ ലക്ഷം കിലോമീറ്റര്‍ കടന്നപ്പോള്‍ ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തായ പേടകം പൂര്‍ണമായും സൂര്യാകര്‍ഷണ സഞ്ചാരപഥത്തിലൂടെയാണ് കുതിക്കുന്നത്.

deshabhimani

No comments:

Post a Comment