Sunday, September 27, 2020

ലൈഫ് ഫ്ലാറ്റ്: സിബിഐ കേസ് നിയമ വിരുദ്ധം, അധികാര ദുർവ്വിനിയോഗം: ലോയേഴ്‌സ്‌ യൂണിയൻ

 കൊച്ചി > വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സന്നദ്ധ സംഘടനയായ ദുബായ് റെഡ് ക്രസന്റ് നിർമ്മിച്ചു നൽകുന്ന 140 ഫ്ലാറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎൽഎ അനിൽ അക്കരെ നൽകിയ അടിസ്ഥാനരഹിതമായ പരാതിയിൽ സിബിഐ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്‌തത് നിയമ വിരുദ്ധമാണെന്ന്‌ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.

അനിൽ അക്കരയുടെ പരാതിയിൽ റെഡ് ക്രസന്റ് ഫ്ലാറ്റ് സമുച്ചയവും അതിനോടൊപ്പം ഒരു ഹെൽത്ത് സെന്ററും സ്ഥാപിക്കുമെന്ന ധാരണാപത്രം ഒപ്പിട്ടതായും പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്ത് സ്വന്തം നിലയിൽ ഫ്ലാറ്റ് നിർമ്മിക്കാൻ യൂണിടാക്ക് എന്ന നിർമ്മാണ കമ്പനിയെ ചുമതലപ്പെടുത്തിയതായും പറയുന്നു. ഈ ധാരണക്കനുസരിച്ച് നിർമ്മാണത്തിനുള്ള പ്രതിഫലമായി യൂണി ടാക്കിന് വിദേശ ഫണ്ട് നൽകിയതാണ് എം എൽ എ യുടെ പരാതി. Foreign Contribution (Regulation) Act ലെ വ്യവസ്ഥകളുടെ ലംഘനം നടന്നതായാണ് അദ്ദേഹം ആരോപിക്കുന്നത്.

ഈ പരാതിയിൽ സിബിഐ യാതൊരു നിയമ പരിശോധനയുമില്ലാതെ ഈ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് അധികാര ദുർവ്വിനിയോഗമാണ്. Foreign Contribution (Regulation) Act പ്രകാരം വിദേശ ധനസഹായം സ്വീകരിക്കാൻ കഴിയുന്നതും കഴിയാത്തവരുമായി നിരവധി വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങൾ ഏതെല്ലാമാണെന്ന് FCRA നിയമത്തിലെ 3, 4 വകുപ്പുകൾ കൃത്യമായി നിർവ്വചിക്കുന്നുണ്ട്.

വിദേശ ഏജൻസിയിൽ നിന്നും നിർമ്മാണ കരാറിന്റെ പ്രതിഫലം യൂണി ടാക്ക് കമ്പനിക്കാണ് നൽകിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അത്തരത്തിൽ പ്രതിഫലമായി കൈപ്പറ്റിയ പണം ഏത് രീതിയിലാണ് ഈ നിയമ പ്രകാരം കുറ്റകരമാവുക ? കേവല വായനയിൽ തന്നെ നിയമപ്രകാരം ഇത്തരത്തിൽ നിർമ്മാണ കമ്പനിക്ക് പ്രതിഫലം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാണ്. അതിനാൽ തന്നെ FIR ഉം അതിൻമേൽ നടത്തുന്ന അന്വേഷണവും കേവലം പ്രഹസനവും ദുരുദ്ദേശപരവും അധികാര ദുർവ്വിനിയോഗവും മാത്രമാണ്.

സംസ്ഥാന സർക്കാർ ദുർബല വിഭാഗങ്ങൾക്ക് സൗജന്യമായി വീട് വെച്ച് നൽകാനായാണ് ലൈഫ് മിഷൻ ആസൂത്രണം ചെയ്തത്. കഴിഞ്ഞ 4 വർഷത്തിനകം രണ്ടര ലക്ഷം വീടുകൾ പണിത് നൽകി പാവപ്പെട്ട ജനങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കുന്നതിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കയാണ്. രാഷ്ട്രീയ വിരോധം വെച്ച് ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമായ പരാതികൾ നൽകി മുടക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേരാത്ത നടപടിയായിപ്പോയി. രാഷ്ട്രീയ പ്രേരിതമായി നിയമ വിരുദ്ധവും, അടിസ്ഥാനരഹിതവും ആയ പരാതികളിലൂടെ തോൽപ്പിക്കാനും വെല്ലുവിളിക്കാനും ശ്രമിക്കുന്നത് സാധാരണ ജനങ്ങളെയാണ്.

അടിസ്ഥാന രഹിതവും നിയമ വിരുദ്ധവും - രാഷ്ട്രീയ പ്രേരിതവുമായ പരാതിയിൽ പ്രാഥമിക പരിശോധന പോലും നടത്താതെ നടപടികൾ സ്വീകരിച്ച CBI നിയമ വാഴ്ചയെ ആണ് വെല്ലുവിളിക്കുന്നത്. രാഷ്ട്രീയ ഉദ്ദേശത്തോടെ കള്ളക്കേസുകൾ എടുത്ത് പരമോന്നത നീതിപീഠത്തിൽ നിന്ന് വരെ നിശിത വിമർശനം ഏറ്റുവാങ്ങിയിട്ടും, തിരുത്തലുകളില്ലാതെ രാഷ്ട്രീയ യജമാനൻമാരുടെ ആജ്ഞാനുവർത്തികളായി പ്രമുഖ ദേശീയ അന്വേഷണ ഏജൻസി തുടരുന്നത് അവരുടെ വിശ്വാസ തകർച്ചയ്ക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്യുക. നിയമ വിരുദ്ധമായി രജിസ്റ്റർ ചെയ്ത കേസ് CBI സ്വമേധയാ പിൻവലിക്കണമെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കേരളാ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നതായി സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് പറഞ്ഞു.

രാഷ്ട്രീയ ഇടപെടല്‍: സിബിഐയെ പുറത്താക്കി മൂന്ന് സംസ്ഥാനം

ന്യൂഡൽഹി > കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും തൃണമൂൽ കോൺഗ്രസ്‌ ഭരിക്കുന്ന പശ്‌ചിമബംഗാളിലും സിബിഐയ്‌‌ക്ക്‌ പ്രവേശനവിലക്ക്‌. ആന്ധ്രപ്രദേശിലും സിക്കിമിലും സിബിഐ ഇതേ സാഹചര്യം നേരിട്ടു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയതാൽപ്പര്യത്തിനായി സിബിഐ അന്യായ ഇടപെടല്‍ നടത്തിയെന്നുകാട്ടിയാണ്‌ സംസ്ഥാനസർക്കാരുകളുടെ നടപടി‌.

ഡൽഹി സ്‌പെഷ്യൽ പൊലീസ്‌ എസ്‌റ്റാബ്ലിഷ്‌‌മെന്റ്‌ ആക്ട്‌(1946) പ്രകാരം രൂപീകരിച്ച സിബിഐയ്‌ക്ക്‌ ഡൽഹിക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും പുറത്ത്‌ അന്വേഷണം നടത്തണമെങ്കിൽ അതത്‌ സംസ്ഥാനസർക്കാരുകളുടെ ‘പൊതു സമ്മതം’ അനിവാര്യമാണ്‌. സംസ്ഥാനസർക്കാരുകള്‍ ഇതിനായി കാലാകാലങ്ങളില്‍ പ്രത്യേക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്‌. എന്നാൽ, ജൂലൈ 20ന്‌ രാജസ്ഥാൻ ‘പൊതു സമ്മതം’ പിൻവലിച്ചു. ഇനിമുതൽ സംസ്ഥാനം ആവശ്യപ്പെട്ടാലോ സുപ്രീംകോടതി–-ഹൈക്കോടതി വിധി പ്രകാരമോമാത്രമേ രാജസ്ഥാനിൽ സിബിഐയ്‌ക്ക്‌ കേസ്‌ അന്വേഷിക്കാനാകു. റെയ്‌ഡ്‌ നടത്താന്‍ സംസ്ഥാനസർക്കാ രിന്റെ മുൻകൂർ അനുമതി വേണം. ഛത്തീസ്‌ഗഢിലും പശ്‌ചിമബംഗാളിലും ഇതേ‌ സ്ഥിതിയാണ്. അനുമതി പിൻവലിക്കുംമുമ്പുള്ള കേസുകൾക്ക്‌ നിയന്ത്രണം ബാധകമല്ല.

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ്‌ ഷെഖാവത്‌ കോൺഗ്രസ്‌ എംഎൽഎമാർക്ക്‌ കോഴ വാഗ്‌ദാനം ചെയ്‌തെന്ന കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുന്ന ഘട്ടം‌ വന്നപ്പോഴാണ്‌ സംസ്ഥാനം ‘പൊതു സമ്മതം’ പിൻവലിച്ചത്‌. 2018 നവംബറിൽ ശാരദ ചിട്ടിക്കേസില്‍ അന്നത്തെ കൊൽക്കത്ത സിറ്റി പൊലീസ്‌ കമീഷണർ രാജീവ്‌കുമാറിനെ സിബിഐ ചോദ്യംചെയ്യാൻ തീരുമാനിച്ചപ്പോൾ ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു. ഇത്‌ മാനിക്കാതെ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. സിബിഐയ്‌ക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി സമരം നയിച്ചു. സുപ്രീംകോടതിയിൽ പോയി അനുമതി വാങ്ങിയാണ്‌ രാജീവ്‌കുമാറിനെ സിബിഐ ചോദ്യംചെയ്‌തത്‌. അന്വേഷണം എങ്ങുമെത്താതെ നീളുന്നു.

മോഡിസർക്കാർ സിബിഐയുടെ വിശ്വാസ്യത തകർത്തുവെന്ന്‌ ആരോപിച്ചാണ്‌ ഛത്തീസ്‌ഗഢ്‌ 2019 ജനുവരിയിൽ ‘പൊതു സമ്മതം’ പിൻവലിച്ചത്‌. ആന്ധ്രപ്രദേശിലെ തെലുങ്കുദേശം സർക്കാർ 2018 നവംബറിലാണ്‌ സിബിഐയെ പുറത്ത് നിര്‍ത്തിയത്. തുടർന്നുവന്ന സർക്കാർ ഇത്‌ പിൻവലിച്ചു. സിക്കിമിൽ 2003ലും സിബിഐയെ വിലക്കി.

No comments:

Post a Comment