Sunday, March 11, 2012

പൊതുമരാമത്ത് നിരക്കുയര്‍ത്തല്‍ : അധികാരം ഉദ്യോഗസ്ഥര്‍ക്ക്

പൊതുമരാമത്ത് പണികളുടെ നിരക്കുയര്‍ത്താനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവ്. പ്രവൃത്തികളുടെ മറവില്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍ കൊള്ളയ്ക്ക് സൗകര്യമൊരുക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. പ്രവൃത്തിയുടെ അടങ്കല്‍ പുതുക്കുന്നതിനും എസ്റ്റിമേറ്റിനേക്കാള്‍ ഉയര്‍ന്ന നിരക്ക് അനുവദിക്കുന്നതിനും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണാധികാരം നല്‍കി. കരാറുകാരുമായി കൂടിയാലോചിച്ച് വ്യാജ കണക്ക് ഉണ്ടാക്കാനും നിരക്കുയര്‍ത്താനും ഉദ്യോഗസ്ഥര്‍ക്ക് കഴിയും. അസിസ്റ്റന്റ് എന്‍ജിനിയര്‍ മുതലുള്ളവര്‍ നല്‍കുന്ന ശുപാര്‍ശകള്‍ ഡിവിഷന്‍ തലത്തിലും ചീഫ് എന്‍ജിനിയര്‍ ഓഫീസിലും അതേപടി പാസാക്കാന്‍ കഴിയുന്നത് കോടികളുടെ വെട്ടിപ്പിന് അവസരമൊരുക്കും. 2009ലെയും 2010ലെയും പൊതുമരാമത്തു നിരക്ക് പ്രകാരം അടങ്കല്‍ തയ്യാറാക്കിയതും കരാര്‍ നല്‍കിയിട്ടില്ലാത്തതുമായ പ്രവൃത്തികളിലാണ് അഴിമതിക്ക് കളമൊരുങ്ങുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണാധികാരം നല്‍കിയതോടെ ടെന്‍ഡര്‍ കമ്മിറ്റി സംവിധാനം ഇല്ലാതാകും.

2010ലെ നിരക്കനുസരിച്ചു തയ്യാറാക്കിയ അടങ്കലുകളില്‍ ഉദ്യോഗസ്ഥതലത്തില്‍ 15 ശതമാനം വരെ വര്‍ധന നല്‍കാമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. 2009ലെ നിരക്കനുസരിച്ച് തയ്യാറാക്കിയ അടങ്കല്‍ 2010ലെ നിരക്കനുസരിച്ചു പുതുക്കുമ്പോള്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള അധികാരവും നല്‍കിയിട്ടുണ്ട്. 2010ലെ നിരക്കനുസരിച്ചു തയ്യാറാക്കിയ അടങ്കല്‍ പുതുക്കുമ്പോള്‍ 15 ശതമാനം വരെ വര്‍ധനയും ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കാം. 2011 സെപ്തംബര്‍ മൂന്നുവരെ അടങ്കല്‍ തയ്യാറാക്കിയതും കരാര്‍ നല്‍കിയിട്ടില്ലാത്തതുമായ പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ തീയതി നിജപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ഇതിനുമുമ്പ് അടങ്കല്‍ തയ്യാറായ പ്രവൃത്തികളില്‍ ഭരണകക്ഷി നേതാക്കളുമായി അടുപ്പമുള്ള ചില കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക താല്‍പ്പര്യമുള്ളതായാണ് ആക്ഷേപം.

അഴിമതിക്ക് കളമൊരുക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടത് ധന വകുപ്പാണ്. പാലങ്ങളുടെയും കെട്ടിടങ്ങളുടെയും അസ്തിവാരം നിര്‍മിക്കുന്ന പ്രവൃത്തിക്ക് അടങ്കലിന്റെ 10 ശതമാനം ഉയര്‍ന്ന നിരക്ക് ചീഫ് എന്‍ജിനിയര്‍ക്ക് അനുവദിക്കാമെന്നു കാട്ടിയാണ് ധനവകുപ്പ് ഉത്തരവിട്ടത്. 10 കോടി രൂപവരെ അടങ്കല്‍ വരുന്ന പദ്ധതികളിലാണ് ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് അധികാരം നല്‍കിയത്. സാങ്കേതികാനുമതി നേടിയ മൂന്നുകോടി വരെ അടങ്കല്‍ വരുന്ന ഏതു പ്രവൃത്തിക്കും അടങ്കലില്‍ ഉയര്‍ന്ന നിരക്ക് അനുവദിക്കാന്‍ ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് അധികാരം നല്‍കി. കാലതാമസം ഇല്ലാതാക്കാനെന്ന പേരില്‍ പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എന്‍ജിനിയറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പു സെക്രട്ടറി ചെയര്‍മാനായ ഉന്നതാധികാര സമിതി ശുപാര്‍ശപ്രകാരമാണ് ധന വകുപ്പ് ഉത്തരവ്. സംസ്ഥാനത്ത് നടക്കുന്ന പൊതുമരാമത്തു പ്രവൃത്തികളില്‍ സിംഹഭാഗവും ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്ന നിരക്കിലായിരിക്കും.

പൊതുമരാമത്തു വകുപ്പിനെ അഴിമതിരഹിതമാക്കാനും നടപടികള്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആറിന പരിപാടി നടപ്പാക്കിയിരുന്നു. ടെന്‍ഡറിലെ ഒത്തുകളി അവസാനിപ്പിക്കാന്‍ ഇ- ടെന്‍ഡര്‍ പദ്ധതിക്കും തുടക്കമിട്ടു. 2009ലെ നിരക്കിനേക്കാള്‍ 20 ശതമാനം ഉയര്‍ത്തി 2010ലെ ടെന്‍ഡര്‍ നിരക്ക് നിശ്ചയിച്ചു. അധിക തുക ആവശ്യപ്പെട്ടാല്‍ റീടെന്‍ഡര്‍ ക്ഷണിക്കാനും തീരുമാനിച്ചിരുന്നു. നിര്‍മാണപ്രവൃത്തികള്‍ക്ക് മൂന്നുമാസം മാത്രമേ അധിക കാലാവധി അനുവദിക്കാവൂ. അതിനുശേഷം പിഴ ഈടാക്കും. തുടര്‍ന്നും നീണ്ടാല്‍ റദ്ദാക്കും. ഈ തീരുമാനമെല്ലാം അട്ടിമറിക്കപ്പെടുകയാണ്. പൊതുമരാമത്തു നിരക്ക് പട്ടിക പരിഷ്കരിക്കാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കിയത്്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്തു വകുപ്പില്‍ നടന്ന കൊടിയ അഴിമതി അതേപടി ആവര്‍ത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani 110312

1 comment:

  1. പൊതുമരാമത്ത് പണികളുടെ നിരക്കുയര്‍ത്താനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവ്. പ്രവൃത്തികളുടെ മറവില്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍ കൊള്ളയ്ക്ക് സൗകര്യമൊരുക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. പ്രവൃത്തിയുടെ അടങ്കല്‍ പുതുക്കുന്നതിനും എസ്റ്റിമേറ്റിനേക്കാള്‍ ഉയര്‍ന്ന നിരക്ക് അനുവദിക്കുന്നതിനും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണാധികാരം നല്‍കി. കരാറുകാരുമായി കൂടിയാലോചിച്ച് വ്യാജ കണക്ക് ഉണ്ടാക്കാനും നിരക്കുയര്‍ത്താനും ഉദ്യോഗസ്ഥര്‍ക്ക് കഴിയും. അസിസ്റ്റന്റ് എന്‍ജിനിയര്‍ മുതലുള്ളവര്‍ നല്‍കുന്ന ശുപാര്‍ശകള്‍ ഡിവിഷന്‍ തലത്തിലും ചീഫ് എന്‍ജിനിയര്‍ ഓഫീസിലും അതേപടി പാസാക്കാന്‍ കഴിയുന്നത് കോടികളുടെ വെട്ടിപ്പിന് അവസരമൊരുക്കും. 2009ലെയും 2010ലെയും പൊതുമരാമത്തു നിരക്ക് പ്രകാരം അടങ്കല്‍ തയ്യാറാക്കിയതും കരാര്‍ നല്‍കിയിട്ടില്ലാത്തതുമായ പ്രവൃത്തികളിലാണ് അഴിമതിക്ക് കളമൊരുങ്ങുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണാധികാരം നല്‍കിയതോടെ ടെന്‍ഡര്‍ കമ്മിറ്റി സംവിധാനം ഇല്ലാതാകും.

    ReplyDelete