Saturday, March 17, 2012

പള്ളികള്‍ സംഘര്‍ഷ കേന്ദ്രമാക്കി ലീഗ് തീവ്രവാദികള്‍

തലശേരി: വിശുദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ആരാധനാലയങ്ങള്‍ സംഘര്‍ഷകേന്ദ്രമാക്കി ലീഗ് തീവ്രവാദികള്‍ . പള്ളിയില്‍ പിരിവിനിറങ്ങിയ ലീഗ് തീവ്രവാദികള്‍ ചെയ്തത് സമുദായത്തിന് പെറുക്കാനാവാത്ത അപരാധം. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പള്ളികള്‍ സംഘര്‍ഷ കേന്ദ്രമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദി മുസ്ലിംലീഗ് മാത്രം. നാടിന്റെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവ വികാസങ്ങള്‍ക്കാണ് പല പള്ളികളും സാക്ഷ്യംവഹിച്ചത്. വിശ്വാസഗോപുരമായ പള്ളികളില്‍ പൊലീസിനെ എത്തിച്ചത് ലീഗിന്റെ വഴിവിട്ട നടപടിയാണ്.

രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പേരില്‍ ലീഗ് തീവ്രവാദികള്‍ ബക്കറ്റുമായി പള്ളികളിലെത്തിയതാണ് വെള്ളിയാഴ്ച പലയിടത്തും സംഘര്‍ഷം സൃഷ്ടിച്ചത്. മതത്തെയും വിശ്വാസത്തെയും കൂട്ടുപിടിച്ച് വികാരം സൃഷ്ടിക്കുകയെന്ന ഹീന രാഷ്ട്രീയ ലക്ഷ്യമായിരുന്നു പിന്നില്‍ . പള്ളിയില്‍ ലീഗുകാര്‍ പിരിവ് നടത്തുന്നുവെന്ന വിവരം പുറത്തുവന്നപ്പോള്‍ തന്നെ വിശ്വാസികളില്‍ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. പലരും പരസ്യമായി പ്രതികരിച്ചു. പള്ളിയില്‍ കയറി പിരിവെടുക്കുമെന്ന വാശിയോടെയാണ് ലീഗ് തീവ്രവാദികള്‍ വെള്ളിയാഴ്ച ഉച്ചക്ക് പള്ളികളിലെത്തിയത്. വിശ്വാസികള്‍ രാഷ്ട്രീയം മറന്ന് ഇതിനെ ചോദ്യംചെയ്യുകയും എതിര്‍ക്കുകയും ചെയ്തു. ആരാധനാലയങ്ങള്‍ ദുരുപയോഗം തടയല്‍ നിയമമടക്കം ചൂണ്ടിക്കാട്ടിയുള്ള എതിര്‍പ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പലസ്ഥലത്തും ലീഗുകാര്‍ ഓടിരക്ഷപ്പെട്ടു.

തലശേരി ഓടത്തില്‍പള്ളിയില്‍നിന്ന് വിശ്വാസികളുടെ എതിര്‍പ്പ് ഭയന്ന് പിരിവ് ഉപേക്ഷിച്ച് തടിതപ്പി. ചേറ്റംകുന്ന് ഇളങ്കോല്‍ പള്ളിയില്‍ നിസ്കാരത്തിനെത്തിയ ഒവി റോഡിലെ ചെരുപ്പ് വ്യാപാരി സാവാന്‍ പിരിവിനെത്തിയ ലീഗ് ജില്ലാസെക്രട്ടറി അഡ്വ. പി വി സൈനുദ്ദീനെ പരസ്യമായി ചോദ്യംചെയ്തു. പള്ളിയില്‍ രാഷ്ട്രീയപ്പിരിവ് നടത്തുന്നത് മാത്രമല്ല, വിശ്വാസികള്‍ അതിനെ ചോദ്യംചെയ്യുന്നതും അത്യപൂര്‍വമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മതത്തെയും പള്ളിയെയും ലീഗ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചുവെന്ന വികാരവും ശക്തമാണ്. ലീഗ് തമ്പുരാന്മാര്‍ കല്‍പിക്കുന്നത് തിരുവായ്ക്കെതിര്‍വായില്ലാതെ വിശ്വാസികള്‍ ശിരസാവഹിക്കുന്ന കാലം കഴിയുകയാണെന്നതിന്റെ വിളംബരമാണിത്. വിശ്വാസികളുടെ ഈ പ്രതിഷേധം മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്.

പൊലീസ് നിയമനടപടി സ്വീകരിക്കണം

തലശേരി: പള്ളിയില്‍ കയറി വിശ്വാസികളുടെ പ്രാര്‍ഥനക്ക് തടസ്സം സൃഷ്ടിക്കും വിധം പിരിവ് നടത്തിയ ലീഗ് തീവ്രവാദികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഒ വി അബ്ദുള്ള സ്മാരക ട്രസ്റ്റ് ആവശ്യപ്പെട്ടു. മതസ്ഥാപനം ദുരുപയോഗം തടയല്‍ നിയമപ്രകാരം കേസെടുക്കണം. രാഷ്ട്രീയത്തെ പള്ളിയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണ് ലീഗ്തീവ്രവാദികള്‍ നടത്തിയത്. ആരാധനാലയങ്ങളുടെ പരിശുദ്ധി തകര്‍ക്കുന്ന നടപടിയാണിത്. ജുമാനമസ്കാരത്തിനാണ് വിശ്വാസികള്‍ വെള്ളിയാഴ്ച പള്ളിയിലെത്തിയത്. ഇതിന്റെ മറവില്‍ ഫണ്ട് പിരിക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

പഴയങ്ങാടി പള്ളിയിലും ഭീഷണിപ്പെടുത്തി ലീഗ് പിരിവ്

പഴയങ്ങാടി: പഴയങ്ങാടിയില്‍ പള്ളിയില്‍ കയറി മുസ്ലിംലീഗുകാര്‍ ഫണ്ട് പിരിവ് നടത്തിയതിനെ വിശ്വാസികള്‍ എതിര്‍ത്തു. പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ മുസ്ലിംപള്ളിയിലാണ് വെള്ളിയാഴ്ച ഉച്ചക്കുള്ള പ്രാര്‍ഥനക്കിടെ ലീഗ് നേതാവ് ഷെറീഫിന്റെ നേതൃത്വത്തിലുള്ള സംഘം പിരിവിനെത്തയത്. കൊല്ലപ്പെട്ട അബ്ദുള്‍ ഷുക്കൂറിന്റെ കുടുംബത്തെ സഹായിക്കാനെന്നും പറഞ്ഞായിരുന്നു പിരിവ്. പലരെയും ഭീഷണിപ്പെടുത്തി പണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പള്ളിക്കകത്തും ഗേറ്റിലുംവച്ച് നിര്‍ബന്ധിച്ച് പിരിച്ചെടുക്കുന്നത് വിശ്വാസികളില്‍ ചിലര്‍ ചോദ്യംചെയ്തു. ഇവരെയും ഭീഷണിപ്പെടുത്തി. തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍റോഡിലെ ഹൈദ്രോസ് പള്ളിയില്‍ ഖത്തീബിന്റെ ആഹ്വാനമനുസരിച്ച് പള്ളിക്കുള്ളില്‍ ഷുക്കൂര്‍ കുടുംബ സഹായഫണ്ട് പിരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നിസ്കാരാനന്തരം ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ഖത്തീബ് മുബാറക്ക്ദാരിമി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് മുനിസിപ്പല്‍ ട്രഷറര്‍ കെ വി എം കുഞ്ഞി ഉള്‍പ്പെടെയുള്ളവരാണ് പണം ശേഖരിച്ചത്. തളിപ്പറമ്പില്‍ പലയിടത്തും പള്ളിക്ക്മുന്നിലായിരുന്നു പിരിവ്.

deshabhimani 170312

2 comments:

  1. വിശുദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ആരാധനാലയങ്ങള്‍ സംഘര്‍ഷകേന്ദ്രമാക്കി ലീഗ് തീവ്രവാദികള്‍ . പള്ളിയില്‍ പിരിവിനിറങ്ങിയ ലീഗ് തീവ്രവാദികള്‍ ചെയ്തത് സമുദായത്തിന് പെറുക്കാനാവാത്ത അപരാധം. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പള്ളികള്‍ സംഘര്‍ഷ കേന്ദ്രമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദി മുസ്ലിംലീഗ് മാത്രം. നാടിന്റെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവ വികാസങ്ങള്‍ക്കാണ് പല പള്ളികളും സാക്ഷ്യംവഹിച്ചത്. വിശ്വാസഗോപുരമായ പള്ളികളില്‍ പൊലീസിനെ എത്തിച്ചത് ലീഗിന്റെ വഴിവിട്ട നടപടിയാണ്.

    ReplyDelete
  2. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് നേരെ കൈയേറ്റ ശ്രമം. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സ്വാമി ഗാന്ധിപാര്‍ക്കില്‍ വിശ്രമിച്ചശേഷം സുഹൃത്തിന്റെ കൂടെ ടൗണിലേക്ക് നടന്നുവരുന്നതിനിടെ കെ എല്‍ 59 ഇ 660 നമ്പര്‍ ബുള്ളറ്റിലെത്തിയ രണ്ട് യുവാക്കള്‍ തടഞ്ഞുനിര്‍ത്തി നീ പാക്കിസ്ഥാനിയാണോയെന്ന് ചോദിച്ച് കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സൃഹൃത്ത് ഇടപ്പെട്ടപ്പോള്‍ നാട്ടുകാര്‍ കൂടിയതിനാല്‍ ഇവര്‍ ബുള്ളറ്റില്‍ രക്ഷപ്പെട്ടു. അക്രമത്തെക്കുറിച്ച് സ്വാമി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നാക്ഷേപമുണ്ട്. രാമന്തളി വടക്കുമ്പാട് പ്രദേശത്തുള്ളവരാണ് യുവാക്കളെന്ന് സൂചന ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. സ്വാമിക്കും, രാമന്തളി കല്ലേറ്റുംകടവ് ഗാന്ധിസ്മാരക വായനശാലക്കും നേരെ നടന്ന അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജി ഡി നായര്‍ അധ്യക്ഷനായി. വൈക്കത്ത് നാരായണന്‍ , ഗംഗാധരന്‍ കരിവെള്ളൂര്‍ , കെ ശിവകുമാര്‍ , അച്ചുതന്‍ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.

    ReplyDelete