Sunday, March 11, 2012

ധാന്യസംഭരണം: സര്‍ക്കാര്‍ പിന്മാറി; ബംഗാളില്‍ കര്‍ഷകര്‍ ദുരിതത്തില്‍

കര്‍ഷക ആത്മഹത്യകള്‍ പതിവായ പശ്ചിമ ബംഗാളില്‍ ഭക്ഷ്യസംഭരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. അധികാരത്തിലെത്തിയ ഉടന്‍ 20 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ശേഖരിക്കുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നത്. കൃഷിക്കാരില്‍നിന്ന് നേരിട്ട് ഒമ്പതു ലക്ഷവും ബാക്കി മില്ലുടമകളില്‍നിന്ന് ലെവിയിനത്തിലും ശേഖരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇടതുമുന്നണി സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ ശേഖരിച്ചിരുന്നതിനേക്കാള്‍ കൂടുതലായ കണക്കാണിത്. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസംമാത്രം ബാക്കിയുള്ളപ്പോള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക് അറിയിച്ച കണക്കനുസരിച്ച് ഇതുവരെ ശേഖരിച്ചത് 2,86,371 ടണ്‍ മാത്രമാണ്. എഫ്സിഐ ശേഖരിച്ചതുള്‍പ്പടെയുള്ള കണക്കാണിത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് എത്ര ശേഖരിച്ചെന്ന് വിശദീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. സര്‍ക്കാരിന്റെ ഈ നിലപാട് മുതലെടുത്ത് സ്വകാര്യസ്ഥാപനങ്ങളും വന്‍കിട മില്ലുടമകളും വളരെ കുറഞ്ഞ വിലയിലാണ് വിളവുകള്‍ ശേഖരിക്കുന്നത്. ഇതുമൂലം ഇടത്തരം, ചെറുകിട കൃഷിക്കാര്‍ക്കെല്ലാം വന്‍ നഷ്ടമാണ്. കൊള്ള പലിശയ്ക്ക് കടം വാങ്ങി കൃഷിയിറക്കിയ കൃഷിക്കാര്‍ക്ക് അത് വീട്ടാന്‍ കഴിയുന്നില്ല.

ബംഗാളില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത കര്‍ഷക ആത്മഹത്യകളാണ് കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ നടന്നത്. 39 കൃഷിക്കാരാണ് ജീവനൊടുക്കിയത്. അതില്‍ 26 പേരും ബംഗാളിന്റെ നെല്ലറായായി അറിയപ്പെടുന്ന ബര്‍ദ്വമാന്‍ ജില്ലയിലാണ്. ഏറ്റവും വലിയ കാര്‍ഷിക ഉല്‍പ്പാദന ജില്ലയാണ് ബര്‍ദ്വമാന്‍ . അഞ്ചു ലക്ഷം ടണ്‍വരെ നെല്ല് സംഭരിക്കുന്ന അവിടെ ഈ വര്‍ഷം ഇതുവരെ 30,506 ടണ്‍ ധാന്യംമാത്രമാണ് സര്‍ക്കാര്‍ വാങ്ങിയത്. മറ്റു പ്രധാന കാര്‍ഷിക ജില്ലകളായ നാദിയയില്‍ 5236 ടണ്ണും ഹൂഗ്ലിയില്‍ 3264 ടണ്ണും ബിര്‍ഭുമില്‍ 460 ടണ്ണും മാത്രമാണ് ശേഖരിച്ചത്. ഇടതുമുന്നണി ഭരണത്തില്‍ പഞ്ചാബിനെയും ആന്ധ്രപ്രദേശിനെയും മറ്റും മറികടന്ന് നെല്ലുസംഭരണത്തില്‍ ബംഗാള്‍ ഏറ്റവും മുന്നിലായിരുന്നു. സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള ബെന്‍ഫെഡ്, സിഎസ്സി എന്നിവയാണ് ഭക്ഷ്യസംഭരണത്തിന്റെ മുഖ്യ ചുമതല വഹിക്കുന്നത്. ഇപ്പോള്‍ വേണ്ടത്ര മൂലധനമില്ലെന്ന കാരണത്താലാണ് അവര്‍ ഒഴിഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ ഒരു ക്വിന്റല്‍ നെല്ലിന് 1080 രൂപയാണ് തറവിലയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇടതുമുന്നണി സര്‍ക്കാര്‍ നല്‍കിയത് 1100 രൂപയായിരുന്നു. കൂടാതെ 50 രൂപ ബോണസായും നല്‍കി. ഇത്തവണ അതും ഉണ്ടായില്ല. വിത്ത്, വളം, വൈദ്യുതി, എണ്ണ എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വധിച്ചു. എന്നിട്ടും താങ്ങുവില വെട്ടിച്ചുരുക്കുകയാണ് മമത സര്‍ക്കാര്‍ ചെയ്തത്.

deshabhimani 110312

1 comment:

  1. കര്‍ഷക ആത്മഹത്യകള്‍ പതിവായ പശ്ചിമ ബംഗാളില്‍ ഭക്ഷ്യസംഭരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. അധികാരത്തിലെത്തിയ ഉടന്‍ 20 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ശേഖരിക്കുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നത്. കൃഷിക്കാരില്‍നിന്ന് നേരിട്ട് ഒമ്പതു ലക്ഷവും ബാക്കി മില്ലുടമകളില്‍നിന്ന് ലെവിയിനത്തിലും ശേഖരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇടതുമുന്നണി സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ ശേഖരിച്ചിരുന്നതിനേക്കാള്‍ കൂടുതലായ കണക്കാണിത്. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസംമാത്രം ബാക്കിയുള്ളപ്പോള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക് അറിയിച്ച കണക്കനുസരിച്ച് ഇതുവരെ ശേഖരിച്ചത് 2,86,371 ടണ്‍ മാത്രമാണ്. എഫ്സിഐ ശേഖരിച്ചതുള്‍പ്പടെയുള്ള കണക്കാണിത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് എത്ര ശേഖരിച്ചെന്ന് വിശദീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. സര്‍ക്കാരിന്റെ ഈ നിലപാട് മുതലെടുത്ത് സ്വകാര്യസ്ഥാപനങ്ങളും വന്‍കിട മില്ലുടമകളും വളരെ കുറഞ്ഞ വിലയിലാണ് വിളവുകള്‍ ശേഖരിക്കുന്നത്. ഇതുമൂലം ഇടത്തരം, ചെറുകിട കൃഷിക്കാര്‍ക്കെല്ലാം വന്‍ നഷ്ടമാണ്. കൊള്ള പലിശയ്ക്ക് കടം വാങ്ങി കൃഷിയിറക്കിയ കൃഷിക്കാര്‍ക്ക് അത് വീട്ടാന്‍ കഴിയുന്നില്ല.

    ReplyDelete