Friday, March 4, 2011

കാസര്‍കോട്: വികസന വസന്തത്തിന്റെ അഞ്ചാണ്ട്

തെരഞ്ഞെടുപ്പില്‍ നാടിന്റെ വികസനം ചര്‍ച്ചയാവുന്നത് സ്വാഭാവികം. പതിറ്റാണ്ടുകളായി കാസര്‍കോട് ജില്ലയിലെ വികസനം ഏതാനും റോഡുകളും പാലങ്ങളുമായിരുന്നു. അതിനപ്പുറത്തേക്കുള്ള വികസനം ജില്ലക്ക് ഏതാണ്ട് അന്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വികസനത്തിനു പുതിയ കാഴ്ചപ്പാട് നല്‍കുന്നതായി. 50 വര്‍ഷംകൊണ്ട് ജില്ല നേടിയതിനപ്പുറമാണ് അഞ്ച് വര്‍ഷത്തെ നേട്ടമെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് പ്രചാരണമല്ല; യാഥാര്‍ഥ്യമാണ്. വികസന വസന്തത്തിന്റെ അഞ്ച് വര്‍ഷമാണ് ജില്ല പിന്നിട്ടതെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല.

പതിറ്റാണ്ടുകള്‍ക്ക് ശേഷം രണ്ടാമത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനം വന്നതിന് പുറമെ അടിസ്ഥാന സൌകര്യ വികസനത്തിലും വിദ്യാഭ്യാസ പുരോഗതിയിലും മുമ്പെങ്ങുമില്ലാത്ത മുന്നേറ്റമാണ് കാസര്‍കോട് ജില്ലയിലുണ്ടായത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡ് സീതാംഗോളിയില്‍ ആരംഭിച്ച വ്യവസായ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. 200 ഏക്കര്‍ സ്ഥലമാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. മറ്റൊരു നവരത്ന കമ്പനിയായ ഭെല്‍ കാസര്‍കോട്ടെ ആദ്യ പൊതുമേഖല വ്യവസായമായ കെല്ലുമായി സംയുക്ത സംരംഭത്തിന് കരാറായി. സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 10 പൊതുമേഖലാ വ്യവസായങ്ങളില്‍ ഒന്ന് കാസര്‍കോട് ജില്ലക്ക് ലഭിച്ചു. ഉദുമ ടെക്സ്റ്റയില്‍ മില്ല് പ്രവര്‍ത്തനം ആരംഭിച്ചത് വന്‍ നേട്ടമാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സ്ഥാപനം പത്ത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത് വ്യവസായ ചരിത്രത്തിലെ പുതിയ അധ്യായമാണ്. തറക്കല്ലിട്ട് ഏഴുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചുവെന്ന റെക്കോഡാണ് സൃഷ്ടിച്ചത്. ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ കീഴില്‍ 17 കോടി രൂപ മുതല്‍ മുടക്കിയാണ് മില്ല് തുടങ്ങിയത്.

ചീമേനിയില്‍ 100 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഐടി പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. നൂറുകണക്കിനാളുകള്‍ക്ക് തൊഴിലവസരം ഉണ്ടാകുന്നതോടൊപ്പം ഐടി രംഗത്ത് കാസര്‍കോടിന് പ്രത്യേക സ്ഥാനം നേടിക്കൊടുക്കാന്‍ ഇതുകൊണ്ടാകും. ഉത്തരകേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള തെര്‍മല്‍ പ്ളാന്റ് ചീമേനിയില്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോട്, മടക്കര, മഞ്ചേശ്വരം തുറമുഖങ്ങള്‍, നിരവധി പാലങ്ങള്‍, റോഡുകള്‍, ഉപ്പള, കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷനുകള്‍, കെഎസ്ആര്‍ടിസി തുളുനാട് കോംപ്ളക്സ് എന്നിവയെല്ലാം ജില്ലയുടെ വികസന മുന്നേറ്റത്തിന് നാന്ദി കുറിച്ചവയാണ്. തുളു അക്കാദമി സ്ഥാപിച്ച് ഭാഷാ ന്യൂനപക്ഷത്തിന്റെ സംസ്കാരവും ഭാഷയും സംരക്ഷിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരമായി കേരളത്തിന് ലഭിച്ച കേന്ദ്രസര്‍വകലാശാല കാസര്‍കോട് സ്ഥാപിച്ചു. രണ്ടു വര്‍ഷമായി നായന്മാര്‍മൂലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിക്ക് സ്വന്തം ആസ്ഥാനം നിര്‍മിക്കാനുള്ള സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലാണ്. ഇതിനു പുറമെ കുമ്പള, മടിക്കൈ എന്നിവിടങ്ങളില്‍ അപ്ളൈഡ് സയന്‍സ് കോളേജുകള്‍, ഉദുമ നേഴ്സിങ് കോളേജ്, കുമ്പള, പുല്ലൂര്‍ ഗവ. ഐടിഐകള്‍, ഹൈസ്കൂളുകളെ ഹയര്‍സെക്കന്‍ഡറിയായും യുപി ഹൈസ്കൂളായും ഉയര്‍ത്തിയും എല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിന് കിട്ടിയ രണ്ട് മാരിടൈം കോളേജില്‍ ഒന്ന് സ്ഥാപിക്കുന്നതും ജില്ലയിലെ മഞ്ചേശ്വരത്താണ്.

ടൂറിസം വികനത്തിന് കോടികളുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ബേക്കലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലാണ്. ഇവടെ ബിആര്‍ഡിസി കണ്ടെത്തി നല്‍കിയ ആറ് റിസോര്‍ട്ടുകള്‍ക്കുള്ള സ്ഥലത്തും നിര്‍മാണം ആരംഭിച്ചു. പെരിയയില്‍ ചെറുവിമാനത്താവളമായ എയര്‍ സ്ട്രിപ്പ് നിര്‍മിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി. ഇങ്ങനെ നിരവധി വികസന പദ്ധതികളാണ് അഞ്ചു വര്‍ഷത്തിനുള്ളില്‍ ജില്ലയിലേക്ക് വന്നത്. ഇതോടൊപ്പം നിരവധി സ്വകാര്യ സംരംഭകരും ജില്ലയിലെത്തി.

ദേശാഭിമാനി 040311

1 comment:

  1. തെരഞ്ഞെടുപ്പില്‍ നാടിന്റെ വികസനം ചര്‍ച്ചയാവുന്നത് സ്വാഭാവികം. പതിറ്റാണ്ടുകളായി കാസര്‍കോട് ജില്ലയിലെ വികസനം ഏതാനും റോഡുകളും പാലങ്ങളുമായിരുന്നു. അതിനപ്പുറത്തേക്കുള്ള വികസനം ജില്ലക്ക് ഏതാണ്ട് അന്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വികസനത്തിനു പുതിയ കാഴ്ചപ്പാട് നല്‍കുന്നതായി. 50 വര്‍ഷംകൊണ്ട് ജില്ല നേടിയതിനപ്പുറമാണ് അഞ്ച് വര്‍ഷത്തെ നേട്ടമെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് പ്രചാരണമല്ല; യാഥാര്‍ഥ്യമാണ്. വികസന വസന്തത്തിന്റെ അഞ്ച് വര്‍ഷമാണ് ജില്ല പിന്നിട്ടതെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല.

    ReplyDelete