Wednesday, March 30, 2011

മെഡിക്കല്‍ പൊതുപരീക്ഷ അടുത്തവര്‍ഷംമുതല്‍

മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാതലത്തില്‍ ഏകീകൃത പ്രവേശനപരീക്ഷ നടത്താന്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) തീരുമാനിച്ചു. എംബിബിഎസ്, എംഡി കോഴ്സുകളുടെ പൊതുപ്രവേശനപരീക്ഷ 2012 മുതല്‍ നടപ്പാക്കാനാണ് തീരുമാനം. എംബിബിഎസ് കോഴ്സിന്റെ ഘടനയും സിലബസും സമഗ്രമായി പരിഷ്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും എംസിഐ അന്തിമരൂപം നല്‍കി. ബിരുദ-ബിരുദാനന്തര മെഡിക്കല്‍വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ എംസിഐ ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി 330 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്ത് ഡോക്ടര്‍മാരുടെ എണ്ണവും നിലവാരവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണ് പരിഷ്കരണ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയതെന്ന് എംസിഐ അധ്യക്ഷന്‍ ഡോ. എസ് കെ സരിന്‍ പറഞ്ഞു. എല്ലാ നിര്‍ദേശങ്ങളും യോഗം ഏകകണ്ഠമായാണ് അംഗീകരിച്ചത്. ഒറ്റ പ്രവേശനപരീക്ഷയ്ക്കുള്ള എംസിഐയുടെ നിര്‍ദേശം നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചാണ് എംസിഐ ഈ നിര്‍ദേശം വീണ്ടും മുന്നോട്ടുവച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ 2012 മുതല്‍ ഒറ്റ പ്രവേശനപരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ എംസിഐ സജ്ജമാണെന്ന് ഡോ. സരിന്‍ പറഞ്ഞു. ഇതിനായി പരീക്ഷാബോര്‍ഡ് ഉടന്‍ രൂപീകരിക്കും. എംബിബിഎസ് ഘടന പരിഷ്കരിക്കാനും വിദഗ്ധസമിതിയുണ്ടാകും. സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും സിലബസിന് അന്തിമരൂപം നല്‍കുക. എംബിബിഎസ് പ്രവേശനത്തിന് 250 ചോദ്യമടങ്ങുന്ന മൂന്ന് മണിക്കൂര്‍ പരീക്ഷയാകും നടത്തുക. 2011 ഡിസംബറില്‍ വിജ്ഞാപനമിറക്കും. അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് പകുതിയോടെ വിതരണംചെയ്യും. മെയ് മധ്യത്തിലാകും പരീക്ഷ.

എംബിബിഎസ് കോഴ്സില്‍ ക്ളിനിക്കല്‍ പരിശീലനത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നതാകും പുതിയ സിലബസ്. ആദ്യവര്‍ഷംമുതല്‍തന്നെ കൂടുതല്‍ ക്ളിനിക്കല്‍ പഠനാവസരം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ധാരണയും മൂല്യബോധവും പകരാന്‍ രണ്ടുമാസത്തെ ഫൌണ്ടേഷന്‍ കോഴ്സ് നിര്‍ബന്ധമാക്കും. അടുത്ത ആഗസ്തുമുതല്‍ ഇത് നടപ്പാക്കും. ഒരുവര്‍ഷത്തെ ഇന്റേഷിപ് കോഴ്സ് മൂല്യനിര്‍ണയത്തിന്റെ ഭാഗമാക്കാനും തീരുമാനിച്ചു. താലൂക്ക് ആശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളുമായി ബന്ധിപ്പിച്ച് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് അവസരമൊരുക്കും. എംബിബിഎസിനുശേഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം നല്‍കാന്‍ രണ്ടുവര്‍ഷത്തെ മാസ്റര്‍ ഓഫ് മെഡിസിന്‍ (എംഎംഎഡ്) കോഴ്സ് ആരംഭിക്കും. നിലവിലുള്ള മാസ്റേഴ്സ്- എംഫില്‍, ഡിപ്ളോമ കോഴ്സുകള്‍ക്ക് തത്തുല്യമാകും ഇത്. എംഎഡ് പാസായാല്‍ സ്പെഷ്യലൈസ്ഡ് ഡോക്ടറായി പരിഗണിക്കും. ഗ്രാമീണമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉപരിപഠനത്തിന് അഞ്ചു ശതമാനം മാര്‍ക്ക് വെയിറ്റേജ് നല്‍കാനും എംസിഐ തീരുമാനിച്ചു
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 300311

1 comment:

  1. മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാതലത്തില്‍ ഏകീകൃത പ്രവേശനപരീക്ഷ നടത്താന്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) തീരുമാനിച്ചു. എംബിബിഎസ്, എംഡി കോഴ്സുകളുടെ പൊതുപ്രവേശനപരീക്ഷ 2012 മുതല്‍ നടപ്പാക്കാനാണ് തീരുമാനം. എംബിബിഎസ് കോഴ്സിന്റെ ഘടനയും സിലബസും സമഗ്രമായി പരിഷ്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും എംസിഐ അന്തിമരൂപം നല്‍കി. ബിരുദ-ബിരുദാനന്തര മെഡിക്കല്‍വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ എംസിഐ ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി 330 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

    ReplyDelete