Wednesday, March 30, 2011

നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രശ്നങ്ങളും - രണ്ടാം ഭാഗം

ഒന്നാം ഭാഗം ഇവിടെ

ജനജീവിതം ദുസ്സഹമാക്കുന്ന യുപിഎ സര്‍ക്കാര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേന്ദ്രത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരായിരുന്നു. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനുവേണ്ടിയാണ് ആ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചത്. ഒരു പൊതു മിനിമം പരിപാടി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് ഇടതുപക്ഷം പിന്തുണ നല്‍കിയത്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി നിരവധി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ഒന്നാം യുപിഎയ്ക്ക് നടപ്പാക്കേണ്ടിവന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ദേശീയ തൊഴിലുറപ്പു നിയമം. ഇടതുപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെത്തുടര്‍ന്നാണ് ഇതിനെ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായത്. വര്‍ഷത്തില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്കുവീതം 100 ദിവസം തൊഴിലുറപ്പ് നല്‍കുന്ന ഈ പദ്ധതി ഗ്രാമീണമേഖലയ്ക്ക് വമ്പിച്ച ഉണര്‍വാണ് നല്‍കിയത്. ആദിവാസികള്‍ക്ക് വനഭൂമിയില്‍ മൌലികാവകാശം നല്‍കുന്ന നിയമം നിര്‍മിക്കണമെന്നും ഇടതുപക്ഷമാണ് ആവശ്യപ്പെട്ടത്. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നിയമവും ഈ ഘട്ടത്തില്‍ പാസാക്കിയെടുക്കാനായി. എല്ലാ തൊഴിലാളികള്‍ക്കും നേട്ടം നല്‍കുന്ന വിധത്തില്‍ ഇത് നടപ്പാക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെട്ടില്ലെങ്കിലും ചില വിഭാഗങ്ങള്‍ക്ക് ഗുണം ലഭിച്ചു. ഇത്തരത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജനക്ഷേമകരമായ മൂന്ന് ബില്‍ ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായി കൊണ്ടുവന്നു എന്നത് അഭിമാനപൂര്‍വം ഓര്‍ക്കാവുന്ന കാര്യമാണ്.

ജനക്ഷേമകരമായ ഇത്തരം നിയമങ്ങള്‍ പുതുതായി നടപ്പാക്കിക്കുക മാത്രമല്ല, ആഗോളവല്‍ക്കരണത്തിന്റെ ചുവടുപിടിച്ച് നടപ്പാക്കപ്പെട്ട ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ഇടതുപക്ഷത്തിന് സാധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാനുള്ള പദ്ധതികള്‍ നടപ്പാകാതെ പോയത് ഈ ഇടപെടലിന്റെ ഭാഗമായിരുന്നു. തൊഴില്‍നിയമങ്ങള്‍ ഭേദഗതിചെയ്യാനുള്ള നീക്കങ്ങളെ ഇടതുപക്ഷം പ്രതിരോധിച്ചു. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്താനുള്ള തീരുമാനത്തെ പരാജയപ്പെടുത്തി. പെന്‍ഷന്‍ ഫണ്ട് സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള പരിശ്രമങ്ങളെയും വിത്ത് സൂക്ഷിക്കാനുള്ള കര്‍ഷകരുടെ അവകാശം തകര്‍ക്കുന്ന വിത്ത് ബില്‍ നിയമമാക്കുന്നതിനെയും തടഞ്ഞു. പേറ്റന്റ് നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രം തയ്യാറായപ്പോള്‍ അത് നമ്മുടെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷം ഭേദഗതികള്‍ കൊണ്ടുവന്നു. ഉല്‍പ്പന്ന പേറ്റന്റ്, ഔഷധങ്ങളുടെ വില കുറച്ച് ലഭിക്കാനുള്ള സാധ്യത, സോഫ്റ്റ്വെയര്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയ്ക്ക് ഉതകുന്ന നിയമഭേദഗതി ഇടതുപക്ഷം കൊണ്ടുവരികയും അംഗീകരിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ആഗോള സാമ്പത്തിക പ്രതിസന്ധി വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയെ തകര്‍ത്തത്. ലോകവ്യാപകമായി പ്രത്യക്ഷപ്പെട്ട ഈ പ്രതിസന്ധി ഇന്ത്യയില്‍ രൂക്ഷമായില്ല. ഇതിനു കാരണം ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പാക്കാന്‍ തടസ്സമായിനിന്ന ഇടതുപക്ഷമാണ്. പൊതുമേഖലാ സംരക്ഷണം എന്ന ഇടതുപക്ഷ അജന്‍ഡയാണ് ഈ പ്രതിരോധത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചത്.

പാര്‍ലമെന്റും പാര്‍ലമെന്റിതരവുമായ സമരമാര്‍ഗങ്ങളിലൂടെ ജനകീയമായ ആവശ്യങ്ങള്‍ നടപ്പാക്കുന്ന നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ ഇടപെടാനുള്ള അവസരം കിട്ടിയപ്പോഴും ഈ നിലപാട് മുന്നോട്ടുവച്ച് ഇടപെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസകരമായ നിരവധി നിയമങ്ങള്‍ പ്രാവര്‍ത്തികമായത്. ഇടപെടാന്‍ പറ്റുന്ന അധികാരസ്ഥാപനങ്ങളെ ഉപയോഗിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്ന സമീപനം വിജയകരമായി നടപ്പാക്കുന്നതിന് ഇടതുപക്ഷത്തിന് സാധ്യമായി എന്നത് രാജ്യത്തെ സ്നേഹിക്കുന്ന ഏവരും അംഗീകരിക്കുന്ന ഒന്നാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവഴങ്ങി ആണവ കരാര്‍ നടപ്പാക്കുന്ന നില വന്നപ്പോള്‍ ഇടതുപക്ഷത്തിന് യുപിഎയുമായി സന്ധിചെയ്യാന്‍ കഴിഞ്ഞില്ല. ബഹുധ്രുവ ലോകക്രമം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന പൊതു മിനിമം പരിപാടിയിലെ സമീപനങ്ങള്‍ക്കു വിരുദ്ധമായി അമേരിക്കയുടെ ഏകലോകക്രമത്തിന്റെ അജന്‍ഡയ്ക്ക് കീഴടങ്ങുകയായിരുന്നു സര്‍ക്കാര്‍. അത്തരം നയങ്ങളുമായി യോജിക്കാന്‍ കഴിയാതെ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു.

തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വീണ്ടും അധികാരത്തിലെത്തി. ആ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയും ജനജീവിതം ദുസ്സഹമാക്കി മാറ്റുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഒന്നാം യുപിഎ കാലത്ത് ഇടതുപക്ഷം തടുത്തുനിര്‍ത്തിയ ജനദ്രോഹനയങ്ങള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ശക്തമായി നടപ്പാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റുതുലച്ച് രാജ്യത്തിന്റെ സ്വാശ്രയത്വം അപകടപ്പെടുത്തുന്നു. വിത്ത് ബില്‍ വീണ്ടും കൊണ്ടുവരാനുള്ള നടപടി നീക്കുന്നു. സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തകര്‍ക്കുന്നതിനുള്ള ബില്ലും കൊണ്ടുവന്നു. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും പാവപ്പെട്ടവരെ ദുരിതക്കയത്തിലേക്ക് എറിയുകയും ചെയ്യുന്ന നയസമീപനം അനുസ്യൂതം തുടരുകയാണ്. സമ്പന്നര്‍ക്ക് കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ ജീവിതാവശ്യങ്ങള്‍ അവരുടെ അജന്‍ഡയില്‍ കടന്നുവരുന്നേയില്ല.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള സെസ് 7.5 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. കഴിഞ്ഞ വര്‍ഷം കോര്‍പറേറ്റുകള്‍ അടയ്ക്കേണ്ട നികുതിയില്‍ 88,000 കോടി രൂപ പിരിച്ചെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ തുക ഉണ്ടായിരുന്നെങ്കില്‍ രാജ്യത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ നാലുലക്ഷം കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവായി നല്‍കിയത്. ജനകീയ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ പണമില്ലാത്തതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് പണമുണ്ടാക്കുമെന്നാണ് കേന്ദ്രബജറ്റില്‍ പറഞ്ഞത്. അത്തരത്തില്‍ 40,000 കോടി രൂപ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. പൊതുമേഖല കോര്‍പറേറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി വരുന്ന നികുതി എഴുതിത്തള്ളുന്നു എന്ന വിരോധാഭാസം രാജ്യത്തെ സ്നേഹിക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്നതാണ്. സമ്പന്നര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടിയും തുടരുകയാണ്. ഭക്ഷ്യസബ്സിഡി കുറച്ചു. ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന 1500 കോടി രൂപ സബ്സിഡിയും ഇല്ലാതാക്കി. 20,000 കോടി രൂപയുടെ വിവിധ ഇനങ്ങളിലെ സബ്സിഡിയും വെട്ടിക്കുറച്ചു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലാകട്ടെ 100 കോടി രൂപയുടെ കുറവുണ്ട്. പരോക്ഷനികുതിയിലൂടെ 11,300 കോടി രൂപ സമാഹരിക്കുമെന്ന പ്രഖ്യാപനം ഉപഭോക്താക്കളുടെ മുകളില്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കും. കേന്ദ്രനയങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യംതന്നെ അപ്രാപ്യമാകുന്നു. അന്തര്‍ദേശീയ ഭക്ഷ്യനയഗവേഷണത്തിന്റെ ആഗോളപട്ടിണി സൂചകം ഇന്ത്യയെ പട്ടിണിയുടെ കാര്യത്തില്‍ ഭീതിദമായ സ്ഥിതിയുള്ള രാജ്യമായാണ് കണക്കാക്കിയത്.

സമസ്തമേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുക എന്ന ആഗോളവല്‍ക്കരണനയമാണ് ഈ ദുരന്തത്തിന്റെ അടിസ്ഥാന കാരണം. കാര്‍ഷികപ്രധാനമായ ഇന്ത്യയില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണംചെയ്യുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുത്തുകൊണ്ടുള്ള നയസമീപനം സ്വീകരിച്ചിരുന്നു. കര്‍ഷകന് വിത്തിനും വളത്തിനും സബ്സിഡി നടപ്പാക്കി. ചുരുങ്ങിയ ചെലവില്‍ കാര്‍ഷികവായ്പ നല്‍കുന്നതിന് ബാങ്കിങ് മേഖലയെ ഉത്തരവാദപ്പെടുത്തുന്ന നയവും സ്വീകരിച്ചിരുന്നു. ഈ സമീപനം പൂര്‍ണമായും കൈയൊഴിയുകയാണ് കേന്ദ്രസര്‍ക്കാര്‍. അവധിവ്യാപാരവും ഊഹക്കച്ചവടവും നടത്തുന്നതിന് കുത്തകകള്‍ക്ക് നല്‍കിയ അവകാശം സ്ഥിതിഗതികളെ കൂടുതല്‍ ഗുരുതരമാക്കുന്നു. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി ഇടപെടേണ്ട കേന്ദ്രസര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറുകയാണ്. റേഷന്‍സംവിധാനത്തെ തകര്‍ക്കുന്നു. ബിപിഎല്‍, എപിഎല്‍ എന്ന രീതിയില്‍ തരംതിരിച്ച് റേഷന്‍ പരിമിതപ്പെടുത്തുന്ന നയം നടപ്പാക്കി. തുടര്‍ന്ന് ബിപിഎല്‍ ലിസ്റുതന്നെ വെട്ടിച്ചുരുക്കി റേഷന്‍സംവിധാനം ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാക്കുകയാണ്. പുതിയ കേന്ദ്ര ബജറ്റില്‍ ഭക്ഷ്യസബ്സിഡി ഇനത്തില്‍ 100 കോടി രൂപയാണ് വെട്ടിക്കുറച്ചത്. അതോടൊപ്പം പെട്രോളിന് ഇഷ്ടംപോലെ വില ഈടാക്കാനുള്ള അവകാശവും കേന്ദ്രസര്‍ക്കാര്‍ നല്‍കി. ഇതിന്റെ ഫലമായി പെട്രോളിന്റെ വില ദൈനംദിനമെന്നോണം ഉയരുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇത് വിലക്കയറ്റത്തിന് കാരണമാകുന്നു. പാചകവാതകത്തിന്റെ വില ഇരട്ടിയിലേറെ ആക്കാന്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ദിവസം കാത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മണ്ണെണ്ണയുടെ സബ്സിഡി പണമായി നല്‍കുമെന്നാണ് പുതിയ വാഗ്ദാനം. എന്നാല്‍, വൈദ്യുതി ഉള്ള വീടുകള്‍ക്ക് ഇവ ലഭിക്കുകയുമില്ല. ഫലത്തില്‍ മണ്ണെണ്ണ സബ്സിഡി കേരളത്തിന് അപ്രാപ്യമാകാന്‍ പോകുകയാണ്.

ജനങ്ങള്‍ ദുരിതത്തിന്റെ ആഴക്കടലില്‍ മുങ്ങുമ്പോള്‍ സമ്പദ്ഘടനയെ തകര്‍ക്കുന്ന തരത്തില്‍ അഴിമതി രാജ്യത്ത് വ്യാപിക്കുകയാണ്. 1.76 ലക്ഷം കോടി രൂപയാണ് സ്പെക്ട്രം അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായത്. ഈ സംഖ്യ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയിലേറെ വരും. എസ് ബാന്‍ഡ് അഴിമതിയാകട്ടെ രണ്ടു ലക്ഷം കോടി രൂപയുടേതാണ്. കോമവെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി തുടങ്ങിയ കുംഭകോണങ്ങളുടെ കണക്കുകള്‍ വേറെയുമുണ്ട്. സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളുകയും സമ്പന്നന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. മാത്രമല്ല, സമ്പദ്ഘടനയെപ്പോലും തകര്‍ക്കുന്ന തരത്തിലുള്ള അഴിമതിയുടെ കൂടാരമായും കേന്ദ്രസര്‍ക്കാര്‍ മാറിയിരിക്കുന്നു. ഇതിനെതിരായുള്ള കേരളീയരുടെ പ്രതിഷേധമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ കഴിയണം.

പിണറായി വിജയന്‍ ദേശാഭിമാനി 300311



മൂന്നാം ഭാഗം

1 comment:

  1. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള സെസ് 7.5 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. കഴിഞ്ഞ വര്‍ഷം കോര്‍പറേറ്റുകള്‍ അടയ്ക്കേണ്ട നികുതിയില്‍ 88,000 കോടി രൂപ പിരിച്ചെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ തുക ഉണ്ടായിരുന്നെങ്കില്‍ രാജ്യത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ നാലുലക്ഷം കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവായി നല്‍കിയത്. ജനകീയ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ പണമില്ലാത്തതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് പണമുണ്ടാക്കുമെന്നാണ് കേന്ദ്രബജറ്റില്‍ പറഞ്ഞത്. അത്തരത്തില്‍ 40,000 കോടി രൂപ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. പൊതുമേഖല കോര്‍പറേറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി വരുന്ന നികുതി എഴുതിത്തള്ളുന്നു എന്ന വിരോധാഭാസം രാജ്യത്തെ സ്നേഹിക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്നതാണ്. സമ്പന്നര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടിയും തുടരുകയാണ്. ഭക്ഷ്യസബ്സിഡി കുറച്ചു. ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന 1500 കോടി രൂപ സബ്സിഡിയും ഇല്ലാതാക്കി. 20,000 കോടി രൂപയുടെ വിവിധ ഇനങ്ങളിലെ സബ്സിഡിയും വെട്ടിക്കുറച്ചു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലാകട്ടെ 100 കോടി രൂപയുടെ കുറവുണ്ട്. പരോക്ഷനികുതിയിലൂടെ 11,300 കോടി രൂപ സമാഹരിക്കുമെന്ന പ്രഖ്യാപനം ഉപഭോക്താക്കളുടെ മുകളില്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കും.

    ReplyDelete