Friday, March 4, 2011

മമതയുടെ ബജറ്റില്‍ കള്ളക്കണക്ക്; അന്വേഷണം വേണമെന്ന് പി രാജീവ്

റെയില്‍വേയുടെ വികസനനേട്ടമായി തെറ്റായ കണക്കുകള്‍ ബജറ്റില്‍ അവതരിപ്പിച്ച് റെയില്‍മന്ത്രി മമത ബാനര്‍ജി പാര്‍ലമെന്റിനെയും രാജ്യത്തെയും വഞ്ചിച്ചത് തെളിവുകള്‍ സഹിതം പുറത്തായി. രാജ്യസഭയില്‍ റെയില്‍ബജറ്റ് ചര്‍ച്ചയില്‍ പി രാജീവാണ് മമതയുടെ കണക്കുകൊണ്ടുള്ള കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നത്. മമതയുടെ കണക്കുകളിലെ കള്ളത്തരം പ്രധാനമന്ത്രി പ്രത്യേകസമിതിയെ വച്ച് അന്വേഷിപ്പിക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു.

പുതിയ പാതകളുടെ നിര്‍മാണം, ഗേജ്മാറ്റം, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നീ മേഖലകളില്‍ മമത അവതരിപ്പിച്ച നേട്ടക്കണക്കുകള്‍ നുണയാണെന്ന് രാജീവ് പറഞ്ഞു. എഴുനൂറ് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതിയ പാത നിര്‍മിച്ചെന്നാണ് മമത അവകാശപ്പെടുന്നത്. കഴിഞ്ഞ ബജറ്റില്‍ ലക്ഷ്യമിട്ട ആയിരം കിലോമീറ്ററിന് അടുത്തെത്താന്‍ കഴിഞ്ഞതായി മമത പറഞ്ഞു. ധനമന്ത്രി പ്രണബ്മുഖര്‍ജി പാര്‍ലമെന്റില്‍ വച്ച ഇടക്കാല സാമ്പത്തികഅവലോകനത്തില്‍ 2010 സെപ്തംബര്‍ വരെ 59 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മാത്രമാണ് നിര്‍മാണമെന്ന് പറയുന്നു. അങ്ങനെവരുമ്പോള്‍ മമത പറയുന്നത് യാഥാര്‍ഥ്യമാകണമെങ്കില്‍ കഴിഞ്ഞ സെപ്തംബറിന് ശേഷം 2011 ഫെബ്രുവരി വരെയുള്ള അഞ്ചുമാസ കാലയളവില്‍ 641 കിലോമീറ്റര്‍ പാത നിര്‍മിച്ചിരിക്കണം. ഗേജ്മാറ്റത്തിന്റെ കാര്യത്തിലും കണക്കുകള്‍ തെറ്റാണ്. എണ്ണൂറ് കിലോമീറ്റര്‍ ഗേജ്മാറ്റം പൂര്‍ത്തിയാക്കിയെന്ന് മമത പറയുന്നു. സെപ്തംബര്‍ വരെയുള്ള ഇടക്കാല അവലോകനത്തില്‍ 140 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഞ്ചുമാസം കൊണ്ട് 660 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ മമതയുടെ കണക്ക് യാഥാര്‍ഥ്യമാകൂ. എഴുനൂറ് കിലോമീറ്റര്‍ പാത ഇരട്ടിപ്പിച്ചെന്ന് മമത പറയുന്നു. ഇടക്കാല അവലോകനത്തില്‍ 55 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്.

വൈദ്യുതീകരണത്തിന്റെ കണക്കിലും അവസ്ഥ സമാനമാണ്. ആയിരം കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയെന്നാണ് മമത പറയുന്നത്. ഇടക്കാല റിപ്പോര്‍ട്ടില്‍ 203 കിലോമീറ്റര്‍ മാത്രമാണ് വൈദ്യുതീകരിച്ചത്. അഞ്ചുമാസം കൊണ്ട് 797 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മമതയുടെ കണക്ക് ശരിയാകൂ. 2010-11 ലെ ബജറ്റ് കണക്കിലും പരിഷ്കരിച്ച കണക്കിലും യാത്രാവരുമാനം 26126.47 കോടി രൂപയാണ്. ബജറ്റില്‍ ഇത്ര കൃത്യമായി മമത ഭാവിയിലെ വരുമാനം രേഖപ്പെടുത്തിയത് അത്ഭുതമുളവാക്കുന്ന സിദ്ധിയാണ്. മന്ത്രിയുടെ ബജറ്റ് കണക്കുകള്‍ യഥാര്‍ഥമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിന് പ്രധാനമന്ത്രി ഒരു സമിതിയെ വയ്ക്കാന്‍ തയ്യാറാകണം- രാജീവ് ആവശ്യപ്പെട്ടു.

ദേശാഭിമാനി 040311

1 comment:

  1. റെയില്‍വേയുടെ വികസനനേട്ടമായി തെറ്റായ കണക്കുകള്‍ ബജറ്റില്‍ അവതരിപ്പിച്ച് റെയില്‍മന്ത്രി മമത ബാനര്‍ജി പാര്‍ലമെന്റിനെയും രാജ്യത്തെയും വഞ്ചിച്ചത് തെളിവുകള്‍ സഹിതം പുറത്തായി. രാജ്യസഭയില്‍ റെയില്‍ബജറ്റ് ചര്‍ച്ചയില്‍ പി രാജീവാണ് മമതയുടെ കണക്കുകൊണ്ടുള്ള കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നത്. മമതയുടെ കണക്കുകളിലെ കള്ളത്തരം പ്രധാനമന്ത്രി പ്രത്യേകസമിതിയെ വച്ച് അന്വേഷിപ്പിക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു.

    ReplyDelete