Friday, March 25, 2011

അക്കമഡേഷന്‍

സിന്ധു ജോയ് സിപിഐ എമ്മില്‍ നിന്ന് പോയത് സങ്കടകരം തന്നെ. പാര്‍ട്ടിയെ ഓര്‍ത്തുള്ള സങ്കടമല്ല-സിന്ധുവിനെ ഓര്‍ത്തുള്ളത്.  കോണ്‍ഗ്രസിലെ ഒരു വനിതാ നേതാവ് പറഞ്ഞത്, 'കണ്ണൂരില ഒരു അബ്ദുള്ളക്കുട്ടി വന്നു-അവിടത്തെ കോണ്‍ഗ്രസുകാരുടെ അവസരം കളഞ്ഞു; ഇനി സിന്ധുവന്നാല്‍ ഞങ്ങളും വഴിയാധാരമാകും' എന്നാണ്. 'സിന്ധുവിന് പറ്റുന്ന പാര്‍ട്ടി സിപിഎമ്മല്ല, കോണ്‍ഗ്രസാണ്' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐ എമ്മില്‍ 'അക്കമഡേഷന്‍' കിട്ടാഞ്ഞിട്ടാണ് താന്‍ രാജിവെച്ചതെന്ന് സിന്ധു പേര്‍ത്തും പേര്‍ത്തും പറയുന്നുണ്ട്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിലിസ്റ്റില്‍ ഇടംകിട്ടാത്ത വലിയൊരു വനിതാ പട സിന്ധുവിനെ സ്വീകരിക്കാനുണ്ട്. റോസക്കുട്ടി ടീച്ചറും സിമി റോസ്ബെല്‍ ജോണും ദീപ്തി മേരി വര്‍ഗീസും ഉള്‍പ്പെടെയുള്ളവര്‍. ശോഭന ജോര്‍ജ് സീറ്റുകിട്ടാഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയി ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായി. ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയിയി പട്ടികയില്‍ ഇടംനേടിയ വനിത, അവിടെ പ്രവര്‍ത്തിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അനുവദിക്കുന്നില്ല എന്നാണ് വിലപിക്കുന്നത്.  സീറ്റ് കിട്ടിയ  കോണ്‍ഗ്രസ് വനിതകള്‍ ചാവേറുകളാണെന്ന് സ്വയം പറയുന്നു. കോണ്‍ഗ്രസിനുവേണ്ടി വര്‍ഷങ്ങളായി അധ്വാനിക്കുകയും വിയര്‍പ്പൊഴുക്കുകയും ചെയ്തവര്‍ക്ക് കൊടുക്കാത്ത അക്കമഡേഷന്‍ സിന്ധുവിന് കിട്ടുമായിരിക്കും.

2006ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചതാണ് സിന്ധുവിന്റെ തെരഞ്ഞെടുപ്പ് രംഗപ്രവേശം. അന്ന്, വിദ്യാര്‍ത്ഥി സമരം നയിച്ച് ഉമ്മന്‍ചാണ്ടിയുടെ പൊലീസിന്റെ ക്രൂരതകള്‍ ഏറ്റുവാങ്ങി, ഒടിഞ്ഞ കാലും ജയില്‍വാസത്തിന്റെ ദുരിതാനുഭവവുമായാണ് അവര്‍ പുതുപ്പള്ളിയിലേക്ക് പോയത്. 'ഉമ്മന്‍ ചാണ്ടീ, താങ്കളും ഒരച്ഛനല്ലേ, താങ്കള്‍ക്കുമില്ലേ എന്നെപ്പോലെ പെണ്‍മക്കള്‍, അവരോട് ഇങ്ങനെ ക്രൂരതകാട്ടിയാല്‍ താങ്കള്‍ പൊറുക്കുമോ' എന്നാണ് സിന്ധു അന്ന് കത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ചോദിച്ചത്്. അതേ സിന്ധു ഇന്ന് പറയുന്നു, 'ഉമ്മന്‍ചാണ്ടി എനിക്ക് അച്ഛനെപ്പോലെ'യാണെന്ന്. താന്‍ മുന്നാമത്തെ മകളാണെന്ന്. വെളുപ്പില്‍നിന്ന് കറുപ്പിലേക്കെന്നപോലെയുള്ള നിലപാട് മാറ്റം. നേര്‍ വിപരീതത്തിലേക്ക്. അതിന് വെറുമൊരു അക്കമഡേഷന്‍ പ്രശ്നമോ കാരണം? അതിലപ്പുറം എന്ത്? സിന്ധു വിശദീകരിക്കേണ്ടിവരും.

ഒരു കേഡര്‍ക്ക് കിട്ടാവുന്ന പരിഗണനയുടെയും സ്ഥാനങ്ങളുടെയും പരമാവധി സിന്ധുവിന് ഇടതുപക്ഷത്ത് കിട്ടിയിട്ടുണ്ട്. പൊലീസിന്റെ തല്ലുകൊണ്ട ഏക വിദ്യാര്‍ത്ഥിനി അവരല്ല.  സമരത്തില്‍ പങ്കെടുത്ത് ജയിലില്‍കിടന്ന, ക്രൂര മര്‍ദനങ്ങളേറ്റുവാങ്ങേണ്ടിവന്ന അനേകം പേരുണ്ട്. കൂത്തുപറമ്പ് വെടിവെപ്പില്‍ നട്ടെല്ലുതകര്‍ന്ന് ശയ്യാവലംബിയായി പതിനേഴു വര്‍ഷത്തോളമായി വേദന തിന്നു ജീവിക്കുന്ന പുഷ്പന്റെ പാര്‍ട്ടിയാണ് സിപിഐ എം. ത്യാഗത്തിന് കണക്കുപറഞ്ഞ് സീറ്റുവാങ്ങുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായും സിന്ധു ഉയര്‍ന്നത് 'അക്കമഡേഷന്‍' നല്‍കാത്തതുകൊണ്ടാണെന്ന് പറയാനാകുമോ? പുതുപ്പള്ളിയില്‍ നിയമസഭാ സ്ഥാനാര്‍ത്ഥി, അതുകഴിഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥിത്വം, കുസാറ്റില്‍ സിന്‍ഡിക്കേറ്റംഗത്വം-ജനാധിപത്യ വേദികളിലും സിന്ധു പരിഗണിക്കപ്പെട്ടിട്ടുണ്ട്; പലരെയും അസൂയപ്പെടുത്തുംവിധം.

ഏതുതെരഞ്ഞെടുപ്പ് വരുമ്പോഴും തനിക്ക് സ്ഥാനാര്‍ത്ഥിയാകണമെന്ന തോന്നലും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അവഗണിക്കപ്പെട്ടു എന്ന പരാതിയും സിന്ധുവിന് ഉണ്ടായിട്ടുണ്ടെന്ന് കരുതാനാകുന്നില്ല. എന്നാല്‍, ഇപ്പോള്‍ പൊടുന്നനെ ഉമ്മന്‍ചാണ്ടിയുടെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത്, സിപിഐ എമ്മിനെതിരെ 'ആഞ്ഞടിക്കാന്‍' എന്തായിരിക്കാം പ്രകോപനം? മനസ്സിലാകുന്നേയില്ല. 'ജയാഡാലിക്ക് സീറ്റുകൊടുത്തപ്പോള്‍ എനിക്കുകിട്ടിയില്ല' എന്ന അര്‍ത്ഥത്തിലുള്ള പ്രസംഗഭാഗം കേട്ടു.  അതുരണ്ടും താരതമ്യപ്പെടുത്താനാകുമോ എന്ന് സിന്ധുതന്നെ തീരുമാനിക്കട്ടെ. കാട്ടാക്കടയില്‍, കോണ്‍ഗ്രസ് പരിഗണനാലിസ്റ്റില്‍നിന്ന് അംഗവൈകല്യത്തിന്റെയും ദാരിദ്യ്രത്തിന്റെയും പേരില്‍ ഒഴിവാക്കപെട്ട ജയാ ഡാലിക്ക് സിപിഐ എം പിന്തുണ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍, അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ഷീലാ രമണി സ്വീകരിച്ച സമീപനം സിന്ധു ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. സിന്ധുവിനെ രമേശ് ചെന്നിത്തലയുടെ കാല്‍ക്കീഴിലെത്തിച്ച നിയമസഭാ സീറ്റ് മോഹവും ചുവരെഴുത്തുപോലും തുടങ്ങിയശേഷം സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് പിന്‍മാറേണ്ടിവന്ന  ഷീലാ രമണിയുടെ സമീപനവും തുലനംചെയ്യേണ്ടതുണ്ട്. ഷീലാ  രമണി ഇപ്പോള്‍ കാട്ടാക്കട മണ്ഡലത്തിലാകെ തിരക്കിട്ട പ്രവര്‍ത്തനത്തിലാണ്-ജയാ ഡാലിയെ വിജയിപ്പിക്കാന്‍.
അബദുള്ളക്കുട്ടി പാര്‍ട്ടി വിട്ടപ്പോള്‍ പ്രയോഗിച്ച ആയുധം മതത്തിന്റേതാണ്. സിന്ധുവും അതുതന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. പള്ളിയില്‍ പോകാന്‍ പറ്റുന്നില്ലത്രെ. കഷ്ടം. സിപിഐ എമ്മിനെറ നവകേരള മാര്‍ച്ച് നടക്കുമ്പോള്‍, അതില്‍ അംഗമായ കെ ടി ജലീലിനെ ജുമാ നിസ്കാരത്തിന് വിട്ട് പള്ളിക്കുപുറത്ത് ഏറെനേരം കാത്തുനിന്നിട്ടുണ്ട് എംവി ഗോവിന്ദന്‍ മാസ്റ്ററോടൊപ്പം ഈ ലേഖകന്‍. ഒരു വിശ്വാസിയുടെയും മത സ്വാതന്ത്യ്രം സിപിഐ എം തടഞ്ഞു എന്ന് പറയാനാവില്ല.

വിഎസ് അച്യുതാനന്ദനെക്കുറിച്ച് സിന്ധുവിന്  വിമര്‍ശമുന്നയിക്കാം. പക്ഷെ പറയുന്ന വാക്കുകളില്‍ അല്‍പം മര്യാദ ആയിക്കൂട എന്നുണ്ടോ? ഇന്നലെ ഒരു എസ്എഫ്ഐ നേതാവ് ഫോണില്‍ വിളിച്ചിരുന്നു. ഈ സിന്ധുവിനുവേണ്ടി; അവരെ മാതൃഭൂമി മോശമായി ചിത്രീകരിച്ചപ്പോള്‍ നടത്തിയ സമരം ഓര്‍മ്മിപ്പിച്ചു. പത്രപ്രവര്‍ത്തനത്തിലെ പിതൃശൂന്യമായ ചെയ്തിയായാണ് എം സ്വരാജ് അന്നത്തെ മാതൃഭൂമിയുടെ നെറികേടിനെ വിശേഷിപ്പിച്ചത്.  സിന്ധുവിന് ഇനി ആ അഭിപ്രായമുണ്ടാകുമോ എന്നറിയില്ല. കോയമ്പത്തൂരില്‍ പാര്‍ട്ടികോണ്‍ഗ്രസ് നടക്കുമ്പോള്‍, നന്ദന്‍ മണിരത്നം വളണ്ടിയറാണ് എന്ന വാര്‍ത്ത മനോരമയ്ക്ക് ചുമന്നുകൊണ്ടുകൊടുക്കാന്‍ സിന്ധു കാണിച്ച അമിതോത്സാഹം മനസ്സില്‍ ഒരു സംശയം വളര്‍ത്തിയിരുന്നു. അതിപ്പോള്‍ ശരിയായിരിക്കുന്നു. സിന്ധു തനിക്ക് പറ്റുന്ന വഴിതന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവര്‍ക്ക് അവിടെ സമൃദ്ധമായ അക്കമഡേഷന്‍ കിട്ടട്ടെ എന്നാശംസിക്കാം.

പി.എം മനോജ്

പി.എം. മനോജിന്റെ ബ്ലോഗ് ഇവിടെ

1 comment:

  1. സിന്ധു ജോയ് സിപിഐ എമ്മില്‍ നിന്ന് പോയത് സങ്കടകരം തന്നെ. പാര്‍ട്ടിയെ ഓര്‍ത്തുള്ള സങ്കടമല്ല-സിന്ധുവിനെ ഓര്‍ത്തുള്ളത്. കോണ്‍ഗ്രസിലെ ഒരു വനിതാ നേതാവ് പറഞ്ഞത്, 'കണ്ണൂരില ഒരു അബ്ദുള്ളക്കുട്ടി വന്നു-അവിടത്തെ കോണ്‍ഗ്രസുകാരുടെ അവസരം കളഞ്ഞു; ഇനി സിന്ധുവന്നാല്‍ ഞങ്ങളും വഴിയാധാരമാകും' എന്നാണ്. 'സിന്ധുവിന് പറ്റുന്ന പാര്‍ട്ടി സിപിഎമ്മല്ല, കോണ്‍ഗ്രസാണ്' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    ReplyDelete