Saturday, May 26, 2012

കോണ്‍ഗ്രസ് ഗ്രൂപ്പുപോര്: ചടയമംഗലത്ത് ക്വട്ടേഷന്‍ സംഘം ചുവടുറപ്പിക്കുന്നു


ചടയമംഗലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തിന്റെ മറവില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ചുവടുറപ്പിക്കുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ-ഐ ഗ്രൂപ്പുപോര് രൂക്ഷമാകുമ്പോള്‍ ഗ്രൂപ്പുകളുടെ സംരക്ഷകരായി രംഗത്തെത്തുന്നത് കൊടുംക്രിമിനലുകള്‍ അടങ്ങുന്ന ക്വട്ടേഷന്‍ സംഘങ്ങളാണ്. ചിതറ പഞ്ചായത്തില്‍ ഭരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതി നടത്തുന്ന യുഡിഎഫ് അംഗമായ പ്രസിഡന്റിന്റെയും കൂട്ടാളികളുടെയും ചെയ്തികള്‍ക്കെതിരെ രംഗത്തെത്തുന്നവരെ അടിച്ചമര്‍ത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.

യുഡിഎഫ് നേതാവിന്റെ അഴിമതി ചൂണ്ടിക്കാട്ടി രംഗത്തെത്തിയ അഭിഭാഷകനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത് ദിവസങ്ങള്‍ക്കു മുമ്പാണ്. പരസ്പരം പ്രചാരണബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചും പോസ്റ്റര്‍ പതിപ്പിച്ചും കോണ്‍ഗ്രസ് നടത്തുന്ന ഗ്രൂപ്പുയുദ്ധങ്ങളുടെ മറവില്‍ ഓരോ പ്രവൃത്തിക്കും നിശ്ചിതഫീസ് ഈടാക്കി തഴച്ചുവളരുകയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍. ഇതിന്റെ ഭാഗമായി ഐ ഗ്രൂപ്പ് നേതാവിനെ കൈകാര്യം ചെയ്യാന്‍ എ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് മാരകായുധങ്ങളുമായി കഴിഞ്ഞരാത്രി കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് അധികാരമേറ്റതുമുതല്‍ ഖദറിന്റെ മറവില്‍ തഴച്ചുവളരുന്ന ക്വട്ടേഷന്‍ സംഘങ്ങളും മാഫിയസംഘങ്ങളും ജനങ്ങളുടെ സമാധാനജീവിതത്തിന് തടസ്സമാകുന്നു.

കോണ്‍ഗ്രസ് ക്വട്ടേഷന്‍ സംഘം റിമാന്‍ഡില്‍

കടയ്ക്കല്‍ (കൊല്ലം): കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ ആക്രമിക്കുന്നതിന് എ ഗ്രൂപ്പ് നേതാവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം റിമാന്‍ഡില്‍. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത ചടയമംഗലം പോരേടം എസ് എസ് മന്‍സിലില്‍ സൈഫുദീന്‍ (22), ഹസീനാ മന്‍സിലില്‍ അന്‍സാരി (25), ഫിറോസ് മന്‍സിലില്‍ റാഫി (20), എന്‍ ആര്‍ വില്ലയില്‍ നഹാസ് (23) എന്നിവരെ കൊട്ടാരക്കര കോടതിയിലും മറ്റു മൂന്ന് പ്രതികളെ കൊല്ലം ജുവനെല്‍ കോടതിയിലും ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.

ക്വട്ടേഷന്‍ സംഘങ്ങളുടെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നാടകീയ സംഭവങ്ങളാണ് വ്യാഴാഴ്ച ചടയമംഗലം പോരേടത്തും കടയ്ക്കലിലും നടന്നത്. പി സി വിഷ്ണുനാഥ് നയിച്ച യൂത്ത് കോണ്‍ഗ്രസ് ജാഥയുടെ സ്വീകരണയോഗത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുടനീളം യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും നേതാക്കള്‍ തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ പോരേടം വാര്‍ഡ് കമ്മിറ്റിയില്‍ ഇതേച്ചൊല്ലി ഐ ഗ്രൂപ്പ് നേതാവ് സുധീറും എ ഗ്രൂപ്പ് നേതാവ് ആദിലും തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നു. ആദില്‍ തന്നെ മര്‍ദിച്ചുവെന്നു കാണിച്ച് സുധീര്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ ആദില്‍ കടയ്ക്കല്‍ സിഐയ്ക്ക് പരാതി നല്‍കുന്നതിനും താലൂക്കാശുപത്രിയില്‍ ചികിത്സ തേടുന്നതിനുമായി കാറില്‍ കടയ്ക്കലിലേക്ക് പോകുംവഴി മറ്റൊരു കാറില്‍ പിന്തുടര്‍ന്ന സുധീറും കൂട്ടാളികളും ചേര്‍ന്ന് ആദില്‍ സഞ്ചരിച്ച കാര്‍ കാറ്റാടിമൂടിനു സമീപം തടഞ്ഞു. ആദിലിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രക്ഷപ്പെട്ട ആദില്‍ സമീപത്തെ ഒരുവീട്ടില്‍ ഓടിക്കയറി. വിവരമറിഞ്ഞ് നാട്ടുകാര്‍ കൂടിയപ്പോള്‍ സുധീറും സംഘവും മുങ്ങി. തുടര്‍ന്ന് കടയ്ക്കലില്‍ എത്തിയ ആദില്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്വാളിസ് കാറില്‍ കടയ്ക്കലിലെത്തിയ എട്ടംഗ ക്വട്ടേഷന്‍സംഘം സുധീറിനുവേണ്ടി തെരച്ചില്‍ നടത്തുന്നതിടെയാണ് പൊലീസ് പിടിയിലാകുന്നത്.

deshabhimani 260512

1 comment:

  1. ചടയമംഗലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തിന്റെ മറവില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ചുവടുറപ്പിക്കുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ-ഐ ഗ്രൂപ്പുപോര് രൂക്ഷമാകുമ്പോള്‍ ഗ്രൂപ്പുകളുടെ സംരക്ഷകരായി രംഗത്തെത്തുന്നത് കൊടുംക്രിമിനലുകള്‍ അടങ്ങുന്ന ക്വട്ടേഷന്‍ സംഘങ്ങളാണ്. ചിതറ പഞ്ചായത്തില്‍ ഭരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതി നടത്തുന്ന യുഡിഎഫ് അംഗമായ പ്രസിഡന്റിന്റെയും കൂട്ടാളികളുടെയും ചെയ്തികള്‍ക്കെതിരെ രംഗത്തെത്തുന്നവരെ അടിച്ചമര്‍ത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.

    ReplyDelete