Monday, May 28, 2012

ട്രക്ക് അഴിമതി: ആന്റണി നടപടി ആവശ്യപ്പെട്ടില്ലെന്ന് ജന.സിങ്


ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ സൈനികോദ്യോഗസ്ഥന്‍ തനിക്ക് കൈക്കൂലി വാഗ്ദാനംചെയ്ത വിവരംഅറിയിച്ചിട്ടും നടപടിയെടുക്കാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി ആവശ്യപ്പെട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ വി കെ സിങ് വെളിപ്പെടുത്തി. കൈക്കൂലിസംഭവം മാധ്യമങ്ങളിലൂടെ പുറത്തായപ്പോള്‍മാത്രമാണ് സിബിഐ അന്വേഷണത്തിന് ആന്റണി ഉത്തരവിട്ടത്. ഇത് നേരത്തെ ചെയ്യാമായിരുന്നു. കൃത്യസമയത്ത് നിര്‍ദേശം നല്‍കിയിരുന്നെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ താന്‍തന്നെ നടപടി എടുക്കുമായിരുന്നുവെന്നും ജനറല്‍ സിങ് പറഞ്ഞു. മുപ്പത്തൊന്നിന് വിരമിക്കാനിരിക്കെ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ ജനറല്‍ സിങ് നടത്തിയത്.

കോഴ ഇടപാടിനെക്കുറിച്ച് കരസേനാ മേധാവി പറഞ്ഞപ്പോള്‍, താന്‍ നടപടിക്ക് നിര്‍ദേശിച്ചിരുന്നുവെന്നാണ് ആന്റണി ഇതുവരെ അവകാശപ്പെട്ടിരുന്നത്. പാര്‍ലമെന്റില്‍ പലവട്ടം ആന്റണി ഇത് ആവര്‍ത്തിക്കുകയുംചെയ്തു. എന്നാല്‍, ഇത്തരമൊരു നിര്‍ദേശം നല്‍കിയില്ലെന്ന് ജനറല്‍ സിങ് വെളിപ്പെടുത്തിയതോടെ ആന്റണി പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിയുന്നു.
ഇടപാടുമായി ബന്ധപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ത്തിയത് രാജ്യദ്രോഹപരമാണെന്ന് ജനറല്‍ സിങ് ആവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാരിലെ നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇതിനുപിന്നില്‍. തന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. പ്രതിരോധമന്ത്രാലയത്തില്‍നിന്നുതന്നെയാണ് കത്ത് ചോര്‍ന്നത്. ജനതീയതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധമന്ത്രാലയം പരസ്യപ്പെടുത്തിയത് നിയമവിരുദ്ധമായാണ്. അതീവ രഹസ്യം എന്ന് പ്രതിരോധമന്ത്രാലയംതന്നെ പരാമര്‍ശിച്ച രേഖകളടക്കമാണ് വിവരാവകാശപ്രകാരമുള്ള അപേക്ഷയില്‍ പരസ്യപ്പെടുത്തിയത്. ജനതീയതിയുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കൃത്യമായ നിലപാട് എടുക്കാത്തതിനാലാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കേസ് പരിഗണിച്ച ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ആര്‍ എം ലോധ കാറ്റനുസരിച്ച് നീങ്ങാനാണ് തന്നോട് പറഞ്ഞത്. കാറ്റനുസരിച്ച് നീങ്ങുന്നത് അഴിമതിക്ക് വഴിവയ്ക്കും- ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജനറല്‍ സിങ് പറഞ്ഞു.

കരസേനാ മേധാവിയായി 26 മാസത്തെ സേവനത്തിനുശേഷമാണ് ജനറല്‍ സിങ് സ്ഥാനമൊഴിയുന്നത്. പടിഞ്ഞാറന്‍ കമാന്‍ഡിന്റെ കമാന്‍ഡറായ ലെഫ്. ജനറല്‍ എസ് ആര്‍ ഘോഷും ജനറല്‍സിങ്ങിനൊപ്പം സ്ഥാനമൊഴിയും. 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികതലമുറയിലെ അവസാനകണ്ണികളാണിവര്‍.

deshabhimani 280512

1 comment:

  1. ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ സൈനികോദ്യോഗസ്ഥന്‍ തനിക്ക് കൈക്കൂലി വാഗ്ദാനംചെയ്ത വിവരംഅറിയിച്ചിട്ടും നടപടിയെടുക്കാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി ആവശ്യപ്പെട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ വി കെ സിങ് വെളിപ്പെടുത്തി. കൈക്കൂലിസംഭവം മാധ്യമങ്ങളിലൂടെ പുറത്തായപ്പോള്‍മാത്രമാണ് സിബിഐ അന്വേഷണത്തിന് ആന്റണി ഉത്തരവിട്ടത്. ഇത് നേരത്തെ ചെയ്യാമായിരുന്നു. കൃത്യസമയത്ത് നിര്‍ദേശം നല്‍കിയിരുന്നെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ താന്‍തന്നെ നടപടി എടുക്കുമായിരുന്നുവെന്നും ജനറല്‍ സിങ് പറഞ്ഞു. മുപ്പത്തൊന്നിന് വിരമിക്കാനിരിക്കെ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ ജനറല്‍ സിങ് നടത്തിയത്.

    ReplyDelete