Thursday, May 31, 2012

ഒഞ്ചിയത്തെ അക്രമം; 42 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു


തീവെപ്പും കൊള്ളയും; വകുപ്പുകള്‍ ദുര്‍ബലം 

ഒഞ്ചിയം: ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഒഞ്ചിയം, ഏറാമല, മുയിപ്ര ഭാഗങ്ങളില്‍ ആര്‍എംപി സംഘം അഴിച്ച് വിട്ട അക്രമത്തില്‍ പൊലീസ് കേസുകള്‍ ദുര്‍ബലം. യുഡിഎഫിന്റെ ഒത്താശയോടെ പൊലീസിനെ സ്വാധീനിച്ച് നാല്‍പത്തിരണ്ട് ആര്‍എംപി പ്രവര്‍ത്തകര്‍ ചോമ്പാല്‍ സ്റ്റേഷനില്‍ ബുധനാഴ്ച ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എല്ലാവരെയും ജാമ്യത്തില്‍ വിട്ടു. വീടാക്രമണം, ബോംബേറ്, കടകള്‍ തകര്‍ക്കല്‍, വധശ്രമം എന്നീ കേസുകളിലാണ് ജാമ്യം നല്‍കിയത്. പ്രധാന പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നാണ് പൊലീസിന്റെ വ്യാഖ്യാനം. എസ് ഐ ജെ ഇ ജയനാണ് എല്ലാവരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണ് കേസ് ദുര്‍ബലമാക്കിയത്.

വീടുകളും ഓഫീസുകളും വാഹനങ്ങളും തീവെച്ചും ബോംബെറിഞ്ഞും തകര്‍ത്ത 44 കേസുകളിലാണ് നാല്‍പത്തിരണ്ട് പേരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. ഇതില്‍ സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെയുണ്ട്. സിപിഐ എം പ്രവര്‍ത്തകരുടെ എണ്‍പതോളം വീടുകളും പത്ത് വാഹനങ്ങളും പാര്‍ടി ഓഫീസുകളും വായനശാലകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ രണ്ട് കോടിയില്‍പ്പരം രൂപയുടെ നാശനഷ്ടമുണ്ടായ കേസുകളിലാണ് ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തത്. പൊലീസ് പക്ഷപാതിത്വത്തില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രക്ഷോഭം പ്രഖ്യാപിച്ചതിനിടയിലാണ് പൊലീസിന്റെ ഈ അറസ്റ്റ് നാടകം.

ഒഞ്ചിയത്തെ അക്രമം: അയല്‍ ഗ്രാമങ്ങളില്‍ 5ന് കൂട്ടായ്മ

വടകര: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ പാര്‍ടി വിരുദ്ധരും യുഡിഎഫും ഒഞ്ചിയം മേഖലയില്‍ അഴിച്ചുവിടുന്ന അക്രമത്തില്‍ പ്രതിഷേധിച്ചും ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് നടപടികള്‍ തറന്നുകാട്ടാനും അയല്‍ ഗ്രാമങ്ങളില്‍ ജൂണ്‍ അഞ്ചിന് സിപിഐ എം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. അക്രമ ബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് എടച്ചേരിയിലും വില്ല്യാപ്പള്ളിയിലും ജനകീയ കൂട്ടായ്മ നടത്തുന്നത്. വൈകിട്ട് നാലു മുതല്‍ ഏഴുവരെയാണ് പരിപാടി.

ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളിലായി സിപിഐ എം പ്രവര്‍ത്തകരുടെ 78 വീടുകളും പത്തോളം വാഹനങ്ങളും പാര്‍ടി ഓഫീസുകളും തകര്‍ത്തു. വീടുകള്‍ കത്തിച്ചതിനും കവര്‍ച്ച നടത്തിയതിനും അക്രമികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളിലാണ് കേസെടുത്തത്. പൊലീസ് സാന്നിധ്യത്തിലാണ് അതിക്രമങ്ങള്‍. യുഡിഎഫ് പിന്തുണയിലാണ് പാര്‍ടിവിരുദ്ധസംഘം അക്രമം നടത്തുന്നത്. രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. സാധാരണ റവന്യൂ അധികൃതരാണ് നാശനഷ്ടങ്ങള്‍ വിലയിരുത്തി പൊലീസിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ആഴ്ചകള്‍ പിന്നിട്ടിട്ടും കണക്കെടുപ്പ് നടത്താന്‍ റവന്യൂ അധികൃതരുടെ സഹായം പൊലീസ് തേടിയിട്ടില്ല. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കി സമാധാനജീവിതത്തിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് എടച്ചേരിയിലും വില്ല്യാപ്പള്ളിയിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

deshabhimani 310512

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഒഞ്ചിയം, ഏറാമല, മുയിപ്ര ഭാഗങ്ങളില്‍ ആര്‍എംപി സംഘം അഴിച്ച് വിട്ട അക്രമത്തില്‍ പൊലീസ് കേസുകള്‍ ദുര്‍ബലം. യുഡിഎഫിന്റെ ഒത്താശയോടെ പൊലീസിനെ സ്വാധീനിച്ച് നാല്‍പത്തിരണ്ട് ആര്‍എംപി പ്രവര്‍ത്തകര്‍ ചോമ്പാല്‍ സ്റ്റേഷനില്‍ ബുധനാഴ്ച ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എല്ലാവരെയും ജാമ്യത്തില്‍ വിട്ടു. വീടാക്രമണം, ബോംബേറ്, കടകള്‍ തകര്‍ക്കല്‍, വധശ്രമം എന്നീ കേസുകളിലാണ് ജാമ്യം നല്‍കിയത്. പ്രധാന പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നാണ് പൊലീസിന്റെ വ്യാഖ്യാനം. എസ് ഐ ജെ ഇ ജയനാണ് എല്ലാവരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണ് കേസ് ദുര്‍ബലമാക്കിയത്.

    ReplyDelete