Sunday, May 27, 2012

ഞങ്ങള്‍ കൊന്നിട്ടുണ്ട്: എം എം ഹസ്സന്‍


കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നിട്ടുണ്ടെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിലായിരുന്നു ഹസ്സന്റെ വെളിപ്പെടുത്തല്‍. ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ്, ""കോണ്‍ഗ്രസുകാര്‍ മാര്‍ക്സിസ്റ്റുകാരെ കൊന്നിട്ടുണ്ട്, മാര്‍ക്സിസ്റ്റുകാര്‍ കോണ്‍ഗ്രസുകാരെയും കൊന്നിട്ടുണ്ട്"" എന്ന് ഹസ്സന്‍ പറഞ്ഞത്. ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ എതിരാളികളെ കോണ്‍ഗ്രസുകാര്‍ വകവരുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. സിപിഐ എമ്മിനെതിരെ മാധ്യമങ്ങള്‍ കടുത്ത ആക്രമണം നടത്തുന്നതിനിടയിലാണ് എം എം ഹസ്സന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും വകവരുത്തിയത് തുറന്നുസമ്മതിക്കുകയായിരുന്നു ഹസ്സന്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായത്. അതൊക്കെ പഴയ ചരിത്രമാണെന്ന ന്യായീകരണവും ഹസ്സന്‍ ഉയര്‍ത്തി. ഹസ്സന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ അങ്ങനെ പറഞ്ഞിട്ടില്ലെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസുകാര്‍ കൊന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് ഹസ്സന്‍ പിന്നീട് അവകാശപ്പെട്ടു.

കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മുകാരെ കൊന്നിട്ടുണ്ടെന്ന ഹസ്സന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി. ഹസ്സന്റെ പ്രസ്താവന കേവലപരാമര്‍ശംമാത്രമായി അവസാനിപ്പിച്ചുകൂടെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടു. ഒഞ്ചിയത്തെ കൊലപാതകത്തിന്റെ പേരില്‍ സിപിഐ എമ്മിനെ സംഘടിതവും ആസൂത്രിതവുമായി ആക്രമിക്കുന്നതിനുള്ള ശ്രമം നടക്കുമ്പോള്‍, ഹസ്സന്റെ വെളിപ്പെടുത്തല്‍ പൊതുസമൂഹത്തില്‍ തിരിച്ചറിവിന് കാരണമായിത്തീരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹസ്സന്‍ മുന്നോട്ടുവച്ച പരാമര്‍ശം കോണ്‍ഗ്രസിന്റെ കൊലപാതകരാഷ്ട്രീയത്തെയാണ് വ്യക്തമാക്കുന്നത്. അതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണം. അന്വേഷണം ആരംഭിക്കത്തക്ക രീതിയില്‍ നിയമനടപടി സ്വീകരിക്കാനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വവും സിപിഐ എം വിരുദ്ധമാധ്യമങ്ങളും അതിശക്തമായ പാര്‍ടിവിരുദ്ധ പ്രചാരവേല അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ ക്രിമിനല്‍ സ്വഭാവം തുറന്നുകാട്ടി കെപിസിസി വക്താവിന്റെ കുറ്റസമ്മതം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനും എല്‍ഡിഎഫിനുമെതിരെ സംഘടിതമായ നുണപ്രചാരണം നടക്കുകയാണ്. പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിതനീക്കങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം ഹസ്സന്‍ വെളിപ്പെടുത്തിയത്.

deshabhimani 280512

1 comment:

  1. കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നിട്ടുണ്ടെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിലായിരുന്നു ഹസ്സന്റെ വെളിപ്പെടുത്തല്‍. ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ്, ""കോണ്‍ഗ്രസുകാര്‍ മാര്‍ക്സിസ്റ്റുകാരെ കൊന്നിട്ടുണ്ട്, മാര്‍ക്സിസ്റ്റുകാര്‍ കോണ്‍ഗ്രസുകാരെയും കൊന്നിട്ടുണ്ട്"" എന്ന് ഹസ്സന്‍ പറഞ്ഞത്. ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ എതിരാളികളെ കോണ്‍ഗ്രസുകാര്‍ വകവരുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു.

    ReplyDelete