Saturday, May 26, 2012

പെട്രോളിന് ഏറ്റവും ഉയര്‍ന്ന നികുതി ഇന്ത്യയില്‍


അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വിലയിടിവ് തുടരുമ്പോഴും പെട്രോള്‍ വില കുറയ്ക്കാനാകില്ലെന്ന നിലപാടില്‍ എണ്ണക്കമ്പനികള്‍ ഉറച്ചുനില്‍ക്കുന്നു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില വ്യാഴാഴ്ച ബാരലിന് 89.55 ഡോളറായി ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും ചെറിയ വര്‍ധന വന്നിട്ടുണ്ട്. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 55.65 ആയി ശക്തിപ്പെട്ടു. 56.40 എന്ന നിരക്കിലേക്ക് താഴ്ന്നശേഷമാണ് രൂപ തിരിച്ചുവരവ് നടത്തിയത്. എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ നല്‍കുമെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനമാണ് രൂപ ശക്തിപ്പെടാന്‍ വഴിയൊരുക്കിയത്.

ഉയര്‍ന്ന നികുതിനിരക്കുകളാണ് രാജ്യത്ത് പെട്രോളിനെ വിലപിടിപ്പുള്ള ഉല്‍പ്പന്നമാക്കി മാറ്റുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. നികുതികള്‍ ഒഴിവാക്കിയാല്‍ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 39 രൂപയിലേക്ക് താഴും. ശ്രീലങ്കയില്‍ നികുതി ഒഴിവാക്കിയുള്ള വില 47 രൂപയും നേപ്പാളില്‍ 45.60 രൂപയുമാണ്. ക്രൂഡോയില്‍ സംസ്കരണരംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് കുറഞ്ഞനിരക്കില്‍ പെട്രോള്‍ ലഭ്യമാക്കാന്‍ കാരണം. എന്നാല്‍, ഈ വിലയോടൊപ്പം 48 ശതമാനത്തോളം വരുന്ന കേന്ദ്ര-സംസ്ഥാന നികുതികള്‍ ചേരുമ്പോഴാണ് വില 75 രൂപയിലും അധികമാകുന്നത്. ഇന്ത്യ പെട്രോളിന് 48 ശതമാനത്തോളം നികുതി ചുമത്തുമ്പോള്‍ പാകിസ്ഥാന്‍ 25 ശതമാനവും ശ്രീലങ്ക 23 ശതമാനവും നേപ്പാള്‍ 30 ശതമാനവും മാത്രമാണ് നികുതി ചുമത്തുന്നത്. വികസ്വര രാജ്യങ്ങളുള്‍പ്പെടെ ലോകത്തെ 98 രാജ്യങ്ങളില്‍ പെട്രോള്‍ വില ഇന്ത്യയിലേതിലും കുറവാണ്. പെട്രോളിയം സമ്പന്നമായ വെനസ്വേല, ഇറാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ധനത്തിന് ഏറ്റവും കുറഞ്ഞ വില. റഷ്യയില്‍ നിലവില്‍ ലിറ്ററിന് 51 രൂപയും അമേരിക്കയില്‍ ലിറ്ററിന് 54 രൂപയുമാണ് വില. രൂപയുടെ വിലയിടിവ് കാരണമാണ് വില വര്‍ധിപ്പിക്കുന്നതെന്ന ന്യായമാണ് എണ്ണക്കമ്പനികള്‍ നിരത്തുന്നത്. ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കൂടുതല്‍ രൂപ മുടക്കേണ്ടിവരുന്നുണ്ട്. അതേസമയം, അസംസ്കൃത എണ്ണ സംസ്കരിച്ച് പെട്രോള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുമ്പോള്‍ മികച്ച ലാഭമാണ് എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ട്.

deshabhimani 260512

1 comment:

  1. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വിലയിടിവ് തുടരുമ്പോഴും പെട്രോള്‍ വില കുറയ്ക്കാനാകില്ലെന്ന നിലപാടില്‍ എണ്ണക്കമ്പനികള്‍ ഉറച്ചുനില്‍ക്കുന്നു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില വ്യാഴാഴ്ച ബാരലിന് 89.55 ഡോളറായി ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും ചെറിയ വര്‍ധന വന്നിട്ടുണ്ട്. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 55.65 ആയി ശക്തിപ്പെട്ടു. 56.40 എന്ന നിരക്കിലേക്ക് താഴ്ന്നശേഷമാണ് രൂപ തിരിച്ചുവരവ് നടത്തിയത്. എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ നല്‍കുമെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനമാണ് രൂപ ശക്തിപ്പെടാന്‍ വഴിയൊരുക്കിയത്.

    ReplyDelete