Wednesday, March 2, 2011

മാറിയും മറിഞ്ഞും മണ്ഡലങ്ങള്‍

കേരളപ്പിറവിക്കുശേഷം നടക്കുന്ന 14-ാം നിയമസഭാ തെരഞ്ഞെടുപ്പ് പുതിയ രൂപവും ഭാവവുമാര്‍ജിച്ച മണ്ഡലങ്ങള്‍കൊണ്ട് ശ്രദ്ധേയം. 1965ല്‍ നിയമസഭ ചേരാതിരുന്നതുകൊണ്ട് 12 നിയമസഭകളേ ഉണ്ടായിട്ടുള്ളൂ. തീയതി പ്രഖ്യാപനത്തോടെ പതിനാലാമത്തെ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയച്ചൂടിലേക്കാണ് കേരളം ഉണരുന്നത്. മൂന്നാമത്തെ മണ്ഡല പുനര്‍നിര്‍ണയമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നത്. പുനര്‍നിര്‍ണയത്തിനുശേഷം മണ്ഡലങ്ങളുടെ രാഷ്ട്രീയസ്വഭാവത്തില്‍ വന്ന മാറ്റം ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. എന്നാല്‍, മുന്‍കാലങ്ങളിലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഉണ്ടായതുപോലെ മൊത്തം മണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടായിട്ടില്ല.

ഐക്യകേരള പിറവിക്കുശേഷം 1957ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ 126 മണ്ഡലമായിരുന്നു. 1965ല്‍ നടന്ന ആദ്യ മണ്ഡല പുനര്‍നിര്‍ണയത്തില്‍ മണ്ഡലങ്ങളുടെ എണ്ണം 133 ആയി. 1977ല്‍ നടന്ന രണ്ടാം പുനര്‍നിര്‍ണയത്തില്‍ എണ്ണം 140 ആയി. ഇപ്പോഴത്തെ പുനര്‍നിര്‍ണയത്തില്‍ എണ്ണം കൂടിയില്ലെങ്കിലും പഴയ പല മണ്ഡലങ്ങളും ഇല്ലാതായി. ചിലതിന്റെ പേര് മാറി. ചില ജില്ലകളില്‍ മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞപ്പോള്‍ മറ്റു ചില ജില്ലകളില്‍ എണ്ണം കൂടി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ എണ്ണം വര്‍ധിച്ചപ്പോള്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ കുറഞ്ഞു. മണ്ഡലങ്ങള്‍ ഏറ്റവുമധികം വര്‍ധിച്ചത് മലപ്പുറം ജില്ലയിലാണ്. 12ല്‍ നിന്ന് 16ലേക്ക്. പുനര്‍നിര്‍ണയത്തിലൂടെ തവനൂര്‍, വേങ്ങര, ഏറനാട്, വള്ളിക്കുന്ന് മണ്ഡലങ്ങളാണ് പുതുതായി വന്നത്. കുറ്റിപ്പുറം ഇല്ലാതായി.

പാലക്കാട്ട് നിലവിലുള്ള 11ല്‍ നിന്ന് 12 ആയും കോഴിക്കോട്ട് 12ല്‍ നിന്ന് 13 ആയും കണ്ണൂരില്‍ 10ല്‍ നിന്ന് 11 ആയും ഉയര്‍ന്നു. പത്തനംതിട്ടയില്‍ ഏഴ് മണ്ഡലത്തില്‍ പത്തനംതിട്ടയും കല്ലൂപ്പാറയും ഇല്ലാതായി. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി കിടക്കുന്ന പന്തളം മണ്ഡലം ഇല്ലാതായി. അതിന്റെ കുറെ ഭാഗങ്ങള്‍ അടൂര്‍ മണ്ഡലത്തിലായി. ആലപ്പുഴയില്‍ മാരാരിക്കുളം, പന്തളം എന്നിവ ഇല്ലാതായി. ജില്ലയില്‍ ഒമ്പതു മണ്ഡലമാണുള്ളത്. കൊല്ലത്ത് സംവരണമണ്ഡലമായ നെടുവത്തൂര്‍ ഇല്ലാതായപ്പോള്‍ മണ്ഡലങ്ങളുടെ എണ്ണം 12ല്‍ നിന്ന് 11 ആയി. കോട്ടയത്ത് വാഴൂര്‍ ഇല്ലാതായപ്പോള്‍ എണ്ണം ഒമ്പതായും തൃശൂരില്‍ മാള ഇല്ലാതായപ്പോള്‍ എണ്ണം 13 ആയും കുറഞ്ഞു.

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ 14 വീതവും കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ അഞ്ചുവീതവും വയനാട്ടില്‍ മൂന്നും മണ്ഡലമാണുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ആറന്മുള മണ്ഡലത്തില്‍, 2,03,411. കോഴിക്കോട് സൌത്താണ് പിന്നില്‍, 1,30,254. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതിക്കുമുമ്പുവരെ വോട്ടുചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. പുതുതായി അപേക്ഷ നല്‍കി ഇക്കുറി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവര്‍ 10,85,163 ആണ്. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 6,54,183 പേര് ഒഴിവാക്കിയിട്ടുണ്ട്. ഇരട്ടിപ്പ് വന്നത്, സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരിച്ചവര്‍ തുടങ്ങിയതെല്ലാം ഇതില്‍പ്പെടും. അര്‍ഹരായവരുടെ പേര് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അപേക്ഷ നല്‍കി പുനഃസ്ഥാപിക്കാനാകും.
(കെ വി സുധാകരന്‍)

deshabhimani 020311

1 comment:

  1. കേരളപ്പിറവിക്കുശേഷം നടക്കുന്ന 14-ാം നിയമസഭാ തെരഞ്ഞെടുപ്പ് പുതിയ രൂപവും ഭാവവുമാര്‍ജിച്ച മണ്ഡലങ്ങള്‍കൊണ്ട് ശ്രദ്ധേയം. 1965ല്‍ നിയമസഭ ചേരാതിരുന്നതുകൊണ്ട് 12 നിയമസഭകളേ ഉണ്ടായിട്ടുള്ളൂ. തീയതി പ്രഖ്യാപനത്തോടെ പതിനാലാമത്തെ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയച്ചൂടിലേക്കാണ് കേരളം ഉണരുന്നത്. മൂന്നാമത്തെ മണ്ഡല പുനര്‍നിര്‍ണയമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നത്. പുനര്‍നിര്‍ണയത്തിനുശേഷം മണ്ഡലങ്ങളുടെ രാഷ്ട്രീയസ്വഭാവത്തില്‍ വന്ന മാറ്റം ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. എന്നാല്‍, മുന്‍കാലങ്ങളിലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഉണ്ടായതുപോലെ മൊത്തം മണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടായിട്ടില്ല.

    ReplyDelete