Wednesday, March 2, 2011

കൊച്ചിയിലെ തെരുവില്‍ രാപ്പാര്‍ക്കുന്നത് 1000 കുടുംബങ്ങള്‍

കൊച്ചി: അന്തിയുറങ്ങാന്‍ സ്വന്തമായി ഇടമില്ലാതെ കൊച്ചി നഗരത്തിലെ തെരുവോരങ്ങളില്‍ രാപ്പാര്‍ക്കുന്ന കുടുംബങ്ങളുടെ എണ്ണം ആയിരത്തോളമെന്ന് നഗരസഭയുടെ സെന്‍സസ് കണക്കുകള്‍. ഇതില്‍ അധികവും അന്യസംസ്ഥാനക്കാരാണെന്നതും ശ്രദ്ധേയം. പുരുഷന്‍മാരാണ് ഇതില്‍ ഏറിയപങ്കും. കലൂര്‍ മണപ്പാട്ടിപ്പറമ്പിലും വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ വാത്തുരുത്തിയിലുമാണ് ഇത്തരക്കാരില്‍ അധികവും തമ്പടിച്ചിരിക്കുന്നത്. 2011ലെ സെന്‍സസ് വിവരശേഖരണത്തിന്റെ ഭാഗമായി കൊച്ചി നഗരസഭാ പരിധിയില്‍ നടത്തിയ കണക്കെടുപ്പിലാണ് തെരുവില്‍ രാപ്പാര്‍ക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. കുടുംബമായി തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന ഭവനരഹിതരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

കലൂര്‍ മണപ്പാട്ടിപ്പറമ്പ്, കലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, സൌത്ത്-നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകള്‍, കെ.എസ്.യുസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്, അംബേദ്കര്‍ സ്റ്റേഡിയം, ബ്രോഡ്വേ, എംജി റോഡ്, മറൈന്‍ഡ്രൈവ്, വാത്തുരുത്തി, തോപ്പുംപടി ഹാര്‍ബര്‍, ഫോര്‍ട്ട്കൊച്ചി ഹാര്‍ബര്‍, പള്ളുരുത്തി ഗ്രൌണ്ട്, വൈറ്റില, കടവന്ത്ര എന്നീ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രി ഏഴുമുതല്‍ 12 വരെയായിരുന്നു വിവരശേഖരണം. നാടോടികളും വിവിധ ജോലികളുമായി നഗരത്തില്‍ വന്നു പാര്‍ക്കുന്നവരുമായ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, ഒറീസ, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ് അധികവും. യാചകരും ഇക്കൂട്ടത്തിലുണ്ട്.

നൂറിലധികം കുടുംബങ്ങളാണ് മണപ്പാട്ടിപ്പറമ്പും വാത്തുരുത്തിയും ആവാസകേന്ദ്രമാക്കിയിരിക്കുന്നത്. സൌത്ത് റെയില്‍വേ സ്റ്റേഷനടുത്ത് തൊണ്ണൂറോളം കുടുംബങ്ങളുണ്ട്. ഒരുമാസമായി ഒരു കേന്ദ്രത്തില്‍ത്തന്നെ അന്തിയുറങ്ങുന്ന കുടുംബങ്ങളെ നിരീക്ഷിച്ചശേഷമാണ് വിവരശേഖരണത്തിനായി എത്തിയത്. രാത്രി പൊലീസ് സംരക്ഷണത്തിലാണ് ആറുപേര്‍ വീതമുള്ള ഒമ്പതു സ്ക്വാഡുകളായി തിരിഞ്ഞ് ഉദ്യോഗസ്ഥര്‍ തെരുവോരങ്ങളില്‍ സ്ഥിതിവിവര കണക്കെടുക്കാനെത്തിയത്. കോര്‍പറേഷന്‍ സെക്രട്ടറി അജിത് പാട്ടീല്‍, റവന്യൂ സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയവര്‍ വിവരശേഖരണത്തിന് നേതൃത്വം നല്‍കി.

deshabhimani 020311

1 comment:

  1. അന്തിയുറങ്ങാന്‍ സ്വന്തമായി ഇടമില്ലാതെ കൊച്ചി നഗരത്തിലെ തെരുവോരങ്ങളില്‍ രാപ്പാര്‍ക്കുന്ന കുടുംബങ്ങളുടെ എണ്ണം ആയിരത്തോളമെന്ന് നഗരസഭയുടെ സെന്‍സസ് കണക്കുകള്‍. ഇതില്‍ അധികവും അന്യസംസ്ഥാനക്കാരാണെന്നതും ശ്രദ്ധേയം. പുരുഷന്‍മാരാണ് ഇതില്‍ ഏറിയപങ്കും. കലൂര്‍ മണപ്പാട്ടിപ്പറമ്പിലും വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ വാത്തുരുത്തിയിലുമാണ് ഇത്തരക്കാരില്‍ അധികവും തമ്പടിച്ചിരിക്കുന്നത്. 2011ലെ സെന്‍സസ് വിവരശേഖരണത്തിന്റെ ഭാഗമായി കൊച്ചി നഗരസഭാ പരിധിയില്‍ നടത്തിയ കണക്കെടുപ്പിലാണ് തെരുവില്‍ രാപ്പാര്‍ക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. കുടുംബമായി തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന ഭവനരഹിതരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

    ReplyDelete