Saturday, March 26, 2011

ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും കുറ്റബോധം: ഐസക്

ആലപ്പുഴ: ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് മൂന്നു രൂപയ്ക്ക് അരി വാഗ്ദാനം ചെയ്തിട്ട് നാളിതുവരെ അത് നല്‍കുന്നതിന് നടപടിയെടുക്കാത്ത കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഒരു രൂപ അരി വാഗ്ദാനം എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കരകയറുന്നതിനുള്ള പാഴ്ശ്രമം മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതി തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനുമാണെന്ന് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കുടുംബയോഗങ്ങളില്‍ അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി നേരിട്ട് കത്തെഴുതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് അരി വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് അരി വിതരണത്തിന് പണമില്ലെന്നും മറ്റുമുള്ള ശുദ്ധഅബദ്ധങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നത്. അരിവിതരണത്തിന് ആവശ്യമുള്ള പണം ബജറ്റിലും സംസ്ഥാന ഖജനാവിലുമുണ്ട്. 4500 കോടിയാണ് സംസ്ഥാന ഖജനാവിലെ കാഷ് ബാലന്‍സ്. ഭക്ഷ്യവകുപ്പിന് കഴിഞ്ഞ ഉപധനാഭ്യര്‍ഥനകളില്‍ 88 കോടി അധികമായി വകയിരുത്തിയിട്ടുമുണ്ട്. ഇതില്‍നിന്ന് മാര്‍ച്ച് മാസത്തെ അരി വിതരണത്തിനുള്ള പണം നല്‍കാന്‍ വിഷമമില്ല.

എന്നാല്‍, ഉമ്മന്‍ചാണ്ടി കത്തെഴുതി തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് നിരോധനം ഏര്‍പ്പെടുത്തിയതുമുലം ജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഹൈക്കോടതി വിധിക്കു ശേഷം 1.8 ലക്ഷം കുടുംബങ്ങളാണ് അപേക്ഷ സമര്‍പ്പിച്ചത്. അവര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നേരത്തെതന്നെ രണ്ടു രൂപയ്ക്ക് അരി നല്‍കുന്നുണ്ടെന്ന വസ്തുത ഉമ്മന്‍ചാണ്ടി മറച്ചുവെക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല. ഏപ്രില്‍ മുതല്‍ രണ്ടുരൂപ അരിക്ക് സബ്സിഡി നല്‍കുന്നതിനുള്ള പണം 2011- 12 ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്്. 2010- 11 ബജറ്റില്‍ 125 കോടി വകയിരുത്തിയ സ്ഥാനത്ത് 250 കോടിയാണ് 2011- 12 ല്‍ വകയിരുത്തിയിട്ടുള്ളത്. ഇനിയും അധികപണം ആവശ്യമായി വന്നാല്‍ അത് ഉപധനാഭ്യര്‍ഥന വഴി നല്‍കാനും കഴിയും. അതിനുളള പ്രാപ്തി സംസ്ഥാന ഖജനാവിനുണ്ട്. രണ്ടു രൂപ അരിപദ്ധതി തകര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയ ശേഷം ആ പദ്ധതിയെക്കുറിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നത് ഉറപ്പാണ്. ഈ പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും രക്ഷപ്പെടാനാവില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ദേശാഭിമാനി 260311

1 comment:

  1. ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് മൂന്നു രൂപയ്ക്ക് അരി വാഗ്ദാനം ചെയ്തിട്ട് നാളിതുവരെ അത് നല്‍കുന്നതിന് നടപടിയെടുക്കാത്ത കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഒരു രൂപ അരി വാഗ്ദാനം എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കരകയറുന്നതിനുള്ള പാഴ്ശ്രമം മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതി തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനുമാണെന്ന് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കുടുംബയോഗങ്ങളില്‍ അദ്ദേഹം പറഞ്ഞു.

    ReplyDelete