Wednesday, March 2, 2011

അതിര്‍ത്തി മാറാതെ കല്‍പ്പറ്റ; സ്വഭാവവും

കര്‍ഷകരും തോട്ടംതൊഴിലാളികളും നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലമാണ് കല്‍പ്പറ്റ. ഈ രണ്ട് മേഖലകളിലെയും തൊഴിലാളികളുടെ ചിന്താഗതിയിലും ജീവിത രീതികളിലും ഉണ്ടായ മാറ്റങ്ങളും പോരായ്മകളുമാവും കല്‍പ്പറ്റയിലെ വിധിനിര്‍ണയത്തില്‍ പ്രധാന ഘടകം. വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, മേപ്പാടി, വടുവന്‍ചാല്‍, മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ് കല്‍പ്പറ്റ മണ്ഡലം. വൈത്തിരി, പൊഴുതന, മേപ്പാടി, വടുവന്‍ചാല്‍ പഞ്ചായത്തുകള്‍ പ്രധാന തോട്ടം മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള നഗരസഭയാണ് കല്‍പ്പറ്റ.

2006ല്‍ 1,57,204 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇത്തവണ 1,68,351 ആയി ഉയര്‍ന്നിട്ടുണ്ട്. 83,102 പുരുഷന്മാരും 85,251 സ്ത്രീകളുമാണ്. 137 ബൂത്തുകളാണുള്ളത്.

ഏതാനും വര്‍ഷം മുമ്പുവരെ യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായാണ് കല്‍പ്പറ്റയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫുകാര്‍പോലും ഇന്ന് സംശയമാണ്. വയനാട് ജില്ല രൂപീകരിച്ചതിന് ശേഷം രണ്ട് തവണമാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചത്. 1987ല്‍ എം പി വീരേന്ദ്രകുമാറും 2006ല്‍ എം വി ശ്രേയാംസ്കുമാറും. വീരേന്ദ്രകുമാറിന് 17,958 വോട്ടിന്റെയും ശ്രേയാംസ്കുമാറിന് 1843 വോട്ടിന്റെയും ഭൂരിപക്ഷം. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3792 വോട്ടിനും 1996ല്‍ 6922 വോട്ടിനും 2001ല്‍ 17,440 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്‍കൈ നേടി. തുടര്‍ന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും ഈ മേല്‍കെ നിലനിര്‍ത്തി. 2010ലെ ലോകസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് വന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ നിയമസഭായിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന നിലക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ശക്തമായ ചര്‍ച്ചക്ക് കല്‍പ്പറ്റയില്‍ വഴിതുറക്കും.

2006ലെ തെരഞ്ഞെടുപ്പ് കാലത്ത് തോട്ടംമേഖലയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനിന്നിരുന്നത്. ഇതിന്റെ ഫലമാണ് തോട്ടംമേഖല എല്‍ഡിഎഫ് പക്ഷത്തേക്ക് മാറാനിടയാക്കിയത്. യുഡിഎഫ് ഭരിക്കുമ്പോള്‍ ദശാബ്ദം പഴക്കമുള്ള കൂലിയാണ് തോട്ടംതൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നത്. മാനേജ്മെന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങി അര്‍ഹമായ കൂലി നിഷേധിക്കുകയായിരുന്നു അന്നത്തെ സര്‍ക്കാര്‍. ഇതിന് പുറമെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം മാനേജ്മെന്റ് പിന്മാറിയപ്പോള്‍ നരകതുല്യമായിരുന്നു തേയിലത്തോട്ടങ്ങളിലെ ജീവിതം.

എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ തൊഴിലാളികളുടെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനായി. കൂലിയും ഡിഎയും എന്നുവേണ്ട എല്ലാ ആനുകൂല്യങ്ങളും ഇതിലൂടെ കൈവന്നു. മണ്ഡലത്തിലെ വികസനത്തിന് നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല, ബാണാസുരസാഗര്‍-കാരാപ്പുഴ അണക്കെട്ട് കമീഷനിങ്, കര്‍ലാട് തടാകം നവീകരണം, ഒട്ടേറെ റോഡുകള്‍, പാലങ്ങള്‍, കെട്ടിങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിവിജയിച്ച എം വി ശ്രേയാംസ്കുമാര്‍ ഇപ്പോള്‍ യുഡിഎഫ് ക്യാമ്പിലാണ്. എന്നാല്‍ പാര്‍ടിയിലെ നല്ലൊരു വിഭാഗം എല്‍ഡിഎഫില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റ ഒരു തരത്തിലും സോഷ്യലിസ്റ്റ് ജനതക്ക് നല്‍കാനാവില്ലെന്ന വികാരമാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന്. ഇതിലെ മുറുമുറുപ്പ് നേരത്തെ തുടങ്ങിയിട്ടുണ്ട്.
(കെ എ അനില്‍കുമാര്‍)

deshabhimani 020311

1 comment:

  1. കര്‍ഷകരും തോട്ടംതൊഴിലാളികളും നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലമാണ് കല്‍പ്പറ്റ. ഈ രണ്ട് മേഖലകളിലെയും തൊഴിലാളികളുടെ ചിന്താഗതിയിലും ജീവിത രീതികളിലും ഉണ്ടായ മാറ്റങ്ങളും പോരായ്മകളുമാവും കല്‍പ്പറ്റയിലെ വിധിനിര്‍ണയത്തില്‍ പ്രധാന ഘടകം. വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, മേപ്പാടി, വടുവന്‍ചാല്‍, മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ് കല്‍പ്പറ്റ മണ്ഡലം. വൈത്തിരി, പൊഴുതന, മേപ്പാടി, വടുവന്‍ചാല്‍ പഞ്ചായത്തുകള്‍ പ്രധാന തോട്ടം മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള നഗരസഭയാണ് കല്‍പ്പറ്റ.

    ReplyDelete