Monday, May 19, 2014

നേതാക്കളുടെ നാട്ടിലും ആര്‍എംപി വോട്ട് കുത്തനെ കുറഞ്ഞു

കോഴിക്കോട്: ആര്‍എംപി നേതാക്കളുടെ നാട്ടില്‍ ആര്‍എംപി വോട്ട് കുത്തനെ ഇടിഞ്ഞു. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ ആര്‍എംപിയും യുഡിഎഫും സിപിഐ എമ്മിനെതിരെ കടുത്ത അപവാദങ്ങള്‍ അഴിച്ചുവിട്ടശേഷമുണ്ടായ തെരഞ്ഞെടുപ്പിലാണ് വോട്ടില്‍ വന്‍ ചോര്‍ച്ച. കെ കെ രമ അടക്കമുള്ളവരുടെ ബൂത്തില്‍ വോട്ട് കുറഞ്ഞു. അതേസമയം എല്‍ഡിഎഫിന് വോട്ട് വലിയതോതില്‍ ഇവിടങ്ങളില്‍കൂടി. ചന്ദ്രശേഖരന്റെയും രമയുടെയും ബൂത്തായ ഏറാമല പഞ്ചായത്തിലെ 28-ാം ബൂത്തില്‍ (നെല്ലാച്ചേരി) കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നൂറോളം വോട്ടാണ് ആര്‍എംപിക്ക് കുറഞ്ഞത്. 2009-ല്‍ ചന്ദ്രശേഖരന് 314 വോട്ട് കിട്ടി. എന്നാല്‍ ഇത്തവണ പി കുമാരന്‍കുട്ടിക്ക് 221 വോട്ടേ കിട്ടിയുള്ളു. കുറവ് 93. 2011-ലെ നിയസമഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടും ഇവിടെ ആര്‍എംപിക്ക് നിലനിര്‍ത്താനായില്ല. അന്ന് എന്‍ വേണുവിന് ഈ ബൂത്തില്‍ 284 വോട്ട്കിട്ടി. എന്നാല്‍ ഈ ബൂത്തില്‍ എല്‍ഡിഎഫിന് വോട്ടില്‍ മികച്ച മുന്നേറ്റമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 56 വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീറിന് ലഭിച്ചു. 2009-ല്‍ കിട്ടിയത് 198 ആയിരുന്നു. ഇത്തവണ 254 വോട്ട് കിട്ടി.

ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ ബൂത്തിലും സ്ഥിതി ദയനീയമാണ്. ഏറാമലയിലെ 24-ാം ബൂത്തില്‍(പയ്യത്തൂര്‍) 43 വോട്ടാണ് കുറഞ്ഞത്. 2009-ല്‍ ചന്ദ്രശേഖരന് 239 കിട്ടിയത് ഇക്കുറി 196 മാത്രം. 2011-ല്‍ നിയമസഭയില്‍ വേണുവിന് കിട്ടിയ വോട്ടുമായി (264) താരതമ്യപ്പെടുത്തിയാല്‍ ഇടിവ് ഇനിയും കൂടും. എല്‍ഡിഎഫിനിവിടെ എട്ടിരട്ടിയോളമായി കൂടി. ആര്‍എംപിയുടെ ആസ്ഥാനമെന്ന് അഹങ്കരിച്ച ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലും വോട്ട് കുറഞ്ഞു. ഒഞ്ചിയത്തടക്കം എല്‍ഡിഎഫിന് വോട്ട് വര്‍ധിച്ചു. 2009-ലേതിലും ഗണ്യമായ വോട്ട് വര്‍ധനയാണ് ഇടതുമുന്നണി കൈവരിച്ചത്. നാല് ബൂത്തുകളില്‍ മാത്രമാണ് ആര്‍എംപിക്ക് അധികം വോട്ട് കിട്ടിയത്. 2009-ല്‍ നാലിരട്ടിയോളം ബൂത്തുകളില്‍ ഇവരായിരുന്നു മുന്നില്‍. അവിടങ്ങളിലെല്ലാം എല്‍ഡിഎഫ് വോട്ട് കൂടി.

വടകര ലോക്സഭാ മണ്ഡലത്തില്‍ 4604 വോട്ട് ആര്‍എംപിക്ക് നഷ്ടമായി. എല്‍ഡിഎഫിനാകട്ടെ 49051 വോട്ട് കൂടി. യുഡിഎഫിനും 4231 വോട്ട് കുറഞ്ഞിട്ടുണ്ട്. 2009-ല്‍ ചന്ദ്രശേഖരന് കിട്ടിയ വോട്ട് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ വേണുവിന് കിട്ടിയ വോട്ട്കൂടി നിലനിര്‍ത്താനാകാത്ത പതനമാണ് ആര്‍എംപിയ്ക്കുണ്ടായത്. വടകരയില്‍ 17,229 വോട്ടാണ് ആര്‍എംപി സ്ഥാനാര്‍ഥി പി കുമാരന്‍കുട്ടിക്ക് കിട്ടിയത്. 2009-ല്‍ ചന്ദ്രശേഖരന് ലഭിച്ചത് 21,833 വോട്ട്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണയോടെ ഇക്കുറി മത്സരിച്ചിട്ടും 4,614 വോട്ട് കുറഞ്ഞു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര നിയമസഭാമണ്ഡലത്തില്‍ 10,098 വോട്ട് ആര്‍എംപിയുടെ എന്‍ വേണു നേടിയിരുന്നു. ഇക്കുറി അവിടെ കിട്ടിയത് 7570 വോട്ട്. ഇതുപോലെ വടകരയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞതും സ്വാധീനത്തകര്‍ച്ചയും ചന്ദ്രശേഖരന്റെ പേരിലിളക്കിവിട്ട കള്ളപ്രചാരണം ഏശിയില്ലെന്നതിന്റെ തെളിവാണ്.

പി വി ജീജോ

എത്ര പ്രതിഫലം കിട്ടിയെന്ന് ആര്‍എംപി വ്യക്തമാക്കണം: എല്‍ഡിഎഫ്

വടകര: മുല്ലപ്പള്ളി രാമചന്ദ്രന് വോട്ട് നല്‍കിയതിന്റെ പേരില്‍ എത്ര പ്രതിഫലം കിട്ടിയെന്ന് ആര്‍എംപി നേതാക്കള്‍ വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് വടകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിന് പിന്നില്‍ ആര്‍എംപി യുടെ വോട്ടുകളുമുണ്ടെന്നാണ് കെ കെ രമ പറഞ്ഞത്. ഈ സാഹചര്യത്തില്‍ വോട്ട് മറിക്കാന്‍ എത്ര കോടി കിട്ടിയെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ ബി ടീമാണ് ആര്‍എംപിയെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ആരോപണമുയര്‍ന്നതാണ്. ഇക്കാര്യം അന്ന് അവര്‍ പരസ്യമായി നിഷേധിച്ചു. വോട്ട് കൂടുമെന്നും പറഞ്ഞു. 2009-ല്‍ ചന്ദ്രശേഖരനും 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എന്‍ വേണുവിനും കിട്ടിയ വോട്ട് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയില്ല. ചന്ദ്രശേഖരന്റെ കൊലക്ക് ശേഷം ശക്തി കൂടിയതായി അവകാശപ്പെട്ടവര്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കണം. ആര്‍എംപിക്ക് കോണ്‍ഗ്രസില്‍ ലയിക്കുകയാണിനി ഉചിതം. മുല്ലപ്പള്ളിക്ക് ആര്‍എംപി വോട്ട് മറിച്ചെന്ന രമയുടെ വെളിപ്പെടുത്തല്‍ ഇത് ശരിവെക്കുന്നു. ആര്‍എംപി നേതൃത്വം അണികളെ പൂര്‍ണമായി വഞ്ചിച്ചിരിക്കയാണ്്. നേതൃത്വത്തിന്റെ വഞ്ചനാപരമായ വോട്ടുമറിക്കല്‍ ആര്‍എംപി അണികളില്‍ ഒരു വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്- ജയരാജന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment