Saturday, March 5, 2011

അടൂര്‍ പ്രകാശിനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി കള്ളംപറയുന്നു

കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കേസില്‍പ്പെട്ട മുന്‍മന്ത്രി അടൂര്‍ പ്രകാശിനെ ന്യായീകരിക്കാനുള്ള വെപ്രാളത്തില്‍, മന്ത്രിക്കെതിരെ പരാതി നല്‍കിയത് മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ അബ്ദുറഹിമാനാണെന്ന കാര്യം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മറച്ചുവെച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എന്‍ കെ അബ്ദുറഹിമാനെ 'ഏതോ ഒരു അബ്ദുറഹിമാനാ'യും 'വ്യാപാരി'യായും ഉമ്മന്‍ചാണ്ടി മുദ്രകുത്തിയത്. അടൂര്‍പ്രകാശിനെ കുടുക്കാന്‍ ശ്രമിക്കുന്നവരെല്ലാം കുടുങ്ങുമെന്ന് തട്ടിവിട്ട ഉമ്മന്‍ചാണ്ടി ഇതിനായി ഉന്നയിച്ചതെല്ലാം വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍.

കോഴിക്കോട്ടെ ഓമശ്ശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ ലൈസന്‍സ് അനുവദിക്കാന്‍ തന്നോട് 30 ലക്ഷം രൂപ അടൂര്‍പ്രകാശ് കൈക്കൂലി ചോദിച്ചെന്നും കെപിസിസി സെക്രട്ടറിയായതിനാല്‍ അഞ്ച് ലക്ഷം രൂപ ഇളവ് അനുവദിച്ചെന്നുമാണ് എന്‍ കെ അബ്ദുറഹിമാന്‍ വിജിലന്‍സിന് നല്‍കിയ മൊഴി. 2005 ഡിസംബറിലുണ്ടായ ഈ പ്രശ്നത്തിന്റെ പേരില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലൂടെ വന്ന പരാതിയില്‍ 2008 മാര്‍ച്ച് 14 നാണ് കോഴിക്കോട് വിജിലന്‍സ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓമശ്ശേരിയില്‍ താമസക്കാരനല്ലാത്തതുകൊണ്ടാണ് എന്‍ കെ അബ്ദുറഹിമാനെന്ന വ്യാപാരിക്ക് ഡിപ്പോ അനുവദിക്കാതിരുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. ഓമശ്ശേരിക്ക് തൊട്ടടുത്ത പഞ്ചായത്തായ കാരശ്ശേരിയിലാണ് അബ്ദുറഹിമാന്റെ വീട്. ഡിപ്പോ നിര്‍ദേശിച്ച സ്ഥലത്തേക്ക് വീട്ടില്‍നിന്ന് ഒമ്പത് കിലോമീറ്ററേയുള്ളുവെന്ന് വിജിലന്‍സും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അബ്ദുറഹിമാന് പകരം ലൈസന്‍സ് ലഭിച്ച കെ പി സമീര്‍ നവാസ് മലപ്പുറം ജില്ലയിലെ ഊരകം സ്വദേശിയാണ്. താന്‍ ഓമശ്ശേരിയില്‍ താമസിക്കുന്നുണ്ടെന്ന് വരുത്താന്‍ വീട് വാടകക്കെടുത്ത് അവിടെ റേഷന്‍കാര്‍ഡ് സംഘടിപ്പിക്കുകയാണ് സമീര്‍ ചെയ്തത്. ലൈസന്‍സ് ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ഇത് ഒപ്പിച്ചത്. ലൈസന്‍സ് നല്‍കാന്‍ വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് വിജിലന്‍സ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത താലൂക്ക് സപ്ളൈ ഓഫീസറാണ് ഈ റേഷന്‍ കാര്‍ഡും അനുവദിച്ചത്.

സമീര്‍ നവാസിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് പിന്നീട് അബ്ദുറഹിമാന് നല്‍കിയത് മന്ത്രിയുടെ വിശാലമനസ്കതയും സത്യസന്ധതയുമായി ഉയര്‍ത്തിക്കാട്ടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ലൈസന്‍സ് തനിക്ക് ലഭിച്ചില്ലെന്ന് ഉറപ്പായതിന്റെ പിറ്റേന്ന് തന്നെ അബ്ദുറഹിമാന്‍ സിവില്‍ സപ്ളൈസ് കമീഷണര്‍ക്ക് പരാതി അയച്ചു. നിയമനടപടിക്ക് പോകുമെന്ന മുന്നറിയിപ്പും നല്‍കി. അപകടം മണത്ത കമീഷണര്‍ ഉടന്‍ ലൈസന്‍സ് റദ്ദാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ ഹൈക്കോടതി പ്രശ്നത്തിലിടപെട്ടു. നിയമാനുസൃതം ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് വന്നതോടെയാണ്, നോട്ടുകെട്ടുകള്‍ മാറ്റിവച്ച് അബ്ദുറഹിമാന് തന്നെ ലൈസന്‍സ് നല്‍കാന്‍ കമീഷണര്‍ നിര്‍ബന്ധിതനായത്. മന്ത്രിയുടെ ഹൃദയവിശാലതയെക്കുറിച്ച് പറയുന്ന ഉമ്മന്‍ചാണ്ടി,സംഭവം വിവാദമായപ്പോള്‍ അബ്ദുറഹിമാനെ എന്തിന് കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു എന്നതിന് ഉത്തരം പറയുന്നില്ല. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും അന്ന് തെറിച്ച സെക്രട്ടറിസ്ഥാനം അബ്ദുറഹിമാന് ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ല.

ദേശാഭിമാനി 040311

1 comment:

  1. കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കേസില്‍പ്പെട്ട മുന്‍മന്ത്രി അടൂര്‍ പ്രകാശിനെ ന്യായീകരിക്കാനുള്ള വെപ്രാളത്തില്‍, മന്ത്രിക്കെതിരെ പരാതി നല്‍കിയത് മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ അബ്ദുറഹിമാനാണെന്ന കാര്യം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മറച്ചുവെച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എന്‍ കെ അബ്ദുറഹിമാനെ 'ഏതോ ഒരു അബ്ദുറഹിമാനാ'യും 'വ്യാപാരി'യായും ഉമ്മന്‍ചാണ്ടി മുദ്രകുത്തിയത്. അടൂര്‍പ്രകാശിനെ കുടുക്കാന്‍ ശ്രമിക്കുന്നവരെല്ലാം കുടുങ്ങുമെന്ന് തട്ടിവിട്ട ഉമ്മന്‍ചാണ്ടി ഇതിനായി ഉന്നയിച്ചതെല്ലാം വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍.

    ReplyDelete