Saturday, March 19, 2011

എല്‍ഡിഎഫ് വിജയം ഉറപ്പുവരുത്താം

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണം ഉറപ്പുവരുത്താനും അതുവഴി സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നൂതനമായ അധ്യായം എഴുതിച്ചേര്‍ക്കാനുമുള്ള അവസരമാണ് ഉദ്ബുദ്ധരായ സമ്മതിദായകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ച വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സിപിഐ എം ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ സ്ഥാനാര്‍ഥിപ്പട്ടികയും പ്രസിദ്ധീകൃതമായി. ഇടതുപക്ഷ ജനാധിപത്യ മുന്നണി തികഞ്ഞ യോജിപ്പോടെയും ആത്മവിശ്വാസത്തോടെയുമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. പാര്‍ടിയുടെ പട്ടികയില്‍ വി എസിന്റെ പേരില്ലെന്നും വി എസിന് സീറ്റ് നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടി കോലാഹലങ്ങളുണ്ടാക്കാനും തര്‍ക്കങ്ങളും ചര്‍ച്ചയും കൊഴുപ്പിക്കാനും വലതുപക്ഷ മാധ്യമങ്ങള്‍ രണ്ടുദിവസം ഉറക്കമിളച്ച് കിണഞ്ഞുശ്രമിക്കുന്നതും നാം കണ്ടു. പാര്‍ടി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കുന്ന രീതിയെന്തെന്ന് സംസ്ഥാന സെക്രട്ടറി മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വിശദീകരിച്ചു നല്‍കുകയുണ്ടായി.

മഹാനായ വിപ്ളവകാരി ലെനിന്‍ ആവിഷ്കരിച്ചു നടപ്പാക്കിയ ജനാധിപത്യകേന്ദ്രീകരണവും ഉള്‍പ്പാര്‍ടി ജനാധിപത്യവും കൈമോശംവരാതെ മുറുകെപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ളവപാര്‍ടിയാണ് സിപിഐ എം. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയറ്റിനെ ചുമതലപ്പെടുത്തുകയുണ്ടായി. 18ന് രാവിലെ എ കെ ജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അവസാനരൂപം നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് പിബിയുടെ അനുമതി വാങ്ങിയശേഷം പതിവുരീതി അനുസരിച്ച് പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ പ്രസിദ്ധീകരിച്ചു. വി എസ് അച്യുതാനന്ദന്‍ മലമ്പുഴ നിയോജകമണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചതോടെ ഊഹാപോഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും വിരാമമിട്ടുകഴിഞ്ഞു.

എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ സമ്മതിദായകരെ സമീപിക്കുന്നത് മുന്നണിയുടെ നാളിതുവരെയുള്ള വിശേഷിച്ചും അഞ്ചു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ വരച്ചുകാട്ടിക്കൊണ്ടാണ്. അതോടൊപ്പം എല്‍ഡിഎഫിനെ തുടര്‍ന്നും അധികാരമേല്‍പ്പിച്ചാല്‍ അടുത്ത അഞ്ചുവര്‍ഷം പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന പരിപാടികളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. 25 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍, ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തല്‍ തുടങ്ങി ഒട്ടേറെ വികസന, ജനക്ഷേമ പരിപാടികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നുണ്ട്. അഞ്ചുവര്‍ഷംമുമ്പ് സമഗ്രവികസനം, സാമൂഹ്യനീതി എന്നീ മുദ്രാവാക്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതിനാണ് എല്‍ഡിഎഫ് വോട്ട് ചോദിച്ചത്. അന്ന് തെരഞ്ഞെടുപ്പു പരിപാടിയില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ 100 ശതമാനം നടപ്പാക്കിയ സംതൃപ്തിയോടെയാണ് പുതിയ പ്രകടനപത്രിക മുഖ്യമന്ത്രി വി എസ് പ്രകാശനം ചെയ്തതും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വിശദീകരിച്ചതും.

1980കളില്‍ 60 വയസ്സ് കഴിഞ്ഞ കര്‍ഷകത്തൊഴിലാളിക്ക് 45 രൂപ പെന്‍ഷന്‍ നല്‍കാന്‍ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് പ്രത്യുല്‍പ്പാദനപരമല്ലെന്നു ചൂണ്ടിക്കാണിച്ച് എതിര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍. മാവേലിസ്റോറിനു പകരം വാമനസ്റോര്‍ തുടങ്ങാനും അവര്‍ക്ക് അശേഷം മടിയുണ്ടായില്ല. ഇപ്പോള്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും എതിരാണ്. ഇക്കൂട്ടര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ തിന്മകള്‍ സംഭവിക്കുമെന്നത് ഊഹിക്കാന്‍പോലും പ്രയാസമാണ്. എല്‍ഡിഎഫിന്റെ തുടര്‍ഭരണം ഉറപ്പുവരുത്താന്‍ ഭരണനേട്ടങ്ങള്‍മാത്രം മതിയാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. രാഷ്ട്രീയ അന്തരീക്ഷത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി പുതിയ സാഹചര്യം വളര്‍ന്നുവരുന്നതും കാണാതിരുന്നുകൂടാ. കേന്ദ്രത്തില്‍ രണ്ടാം യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവമുള്ളതാണ്. അതോടൊപ്പം കേന്ദ്രസര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോമവെല്‍ത്ത് ഗെയിംസ്, മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് സൊസൈറ്റി, 2ജി സ്പെക്ട്രം, ദേവാസ് ആന്‍ഡ്രിക്സ്, ഐപിഎല്‍ തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെയാണ് ദശലക്ഷക്കണക്കിനു രൂപയുടെ വിദേശ ബാങ്കുകളിലെ കൊള്ളപ്പണനിക്ഷേപം. പുണെയിലെ ഹസ്സന്‍ അലി ഖാന്‍ എന്ന അന്താരാഷ്ട്ര കൊള്ളക്കാരന്റെ വിവരം സുപ്രീംകോടതിതന്നെ തികഞ്ഞ ഗൌരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്. 40,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തുക മാത്രമല്ല അന്താരാഷ്ട്ര കൊള്ളക്കാരില്‍ പ്രമുഖ സ്ഥാനമുള്ള ആള്‍ കൂടിയാണ് ഹസന്‍ അലി ഖാന്‍ എന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ കൊള്ളക്കാരനെ സ്വൈരവിഹാരത്തിന് വിടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ പുറത്തുവന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകളുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ 200 കോടി രൂപയുടെ റിയല്‍ എസ്റേറ്റ് ബിസിനസ്.

കേന്ദ്രസര്‍ക്കാരിന്റെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തിലെ യുഡിഎഫിന്റെ നില പറയുകയേ വേണ്ട. ആര്‍ ബാലകൃഷ്ണപിള്ള കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ അടുത്ത ബന്ധുതന്നെ ഗൌരവമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. മറ്റൊരു ലീഗ് നേതാവായ എം കെ മുനീര്‍ അഞ്ച് വിജിലന്‍സ് കേസില്‍ പ്രതിയാണ്. ടി എം ജേക്കബിനെതിരെ മറ്റൊരു അഴിമതിക്കേസ് നിലവിലുണ്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സാക്ഷിയല്ല പ്രതിതന്നെയാണെന്ന് ആവര്‍ത്തിച്ചുപറയുന്നത് എഐസിസി അംഗം ടി എച്ച് മുസ്തഫയാണ്. സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കിയ ഇടനിലക്കാരനാണ് കോണ്‍ഗ്രസ് ലോക്സഭാംഗം. വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകള്‍കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ മന്ത്രിമാരെ നിശ്ചയിക്കുന്നതും ഭരണം നിയന്ത്രിക്കുന്നതും അമേരിക്കന്‍ സാമ്രാജ്യത്വവും ഇന്ത്യയിലെ കോര്‍പറേറ്റ് മാനേജ്മെന്റുകളുമാണെന്നു തെളിഞ്ഞുകഴിഞ്ഞു.

ഈ കൊള്ളസംഘം കേരളത്തിന്റെ ഭാവിഭരണം ഏറ്റെടുക്കാന്‍ കൊള്ളാത്തവരാണെന്ന് സമ്മതിദായകര്‍ വിധിയെഴുതുമെന്നതില്‍ സംശയം വേണ്ട. ഈ സാഹചര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ നമുക്ക് സമ്മതിദായകരെ സമീപിക്കാം. എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കാം.

ദേശാഭിമാനി മുഖപ്രസംഗം 190311

1 comment:

  1. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണം ഉറപ്പുവരുത്താനും അതുവഴി സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നൂതനമായ അധ്യായം എഴുതിച്ചേര്‍ക്കാനുമുള്ള അവസരമാണ് ഉദ്ബുദ്ധരായ സമ്മതിദായകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ച വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സിപിഐ എം ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ സ്ഥാനാര്‍ഥിപ്പട്ടികയും പ്രസിദ്ധീകൃതമായി. ഇടതുപക്ഷ ജനാധിപത്യ മുന്നണി തികഞ്ഞ യോജിപ്പോടെയും ആത്മവിശ്വാസത്തോടെയുമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. പാര്‍ടിയുടെ പട്ടികയില്‍ വി എസിന്റെ പേരില്ലെന്നും വി എസിന് സീറ്റ് നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടി കോലാഹലങ്ങളുണ്ടാക്കാനും തര്‍ക്കങ്ങളും ചര്‍ച്ചയും കൊഴുപ്പിക്കാനും വലതുപക്ഷ മാധ്യമങ്ങള്‍ രണ്ടുദിവസം ഉറക്കമിളച്ച് കിണഞ്ഞുശ്രമിക്കുന്നതും നാം കണ്ടു. പാര്‍ടി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കുന്ന രീതിയെന്തെന്ന് സംസ്ഥാന സെക്രട്ടറി മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വിശദീകരിച്ചു നല്‍കുകയുണ്ടായി.

    മഹാനായ വിപ്ളവകാരി ലെനിന്‍ ആവിഷ്കരിച്ചു നടപ്പാക്കിയ ജനാധിപത്യകേന്ദ്രീകരണവും ഉള്‍പ്പാര്‍ടി ജനാധിപത്യവും കൈമോശംവരാതെ മുറുകെപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ളവപാര്‍ടിയാണ് സിപിഐ എം. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയറ്റിനെ ചുമതലപ്പെടുത്തുകയുണ്ടായി. 18ന് രാവിലെ എ കെ ജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അവസാനരൂപം നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് പിബിയുടെ അനുമതി വാങ്ങിയശേഷം പതിവുരീതി അനുസരിച്ച് പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ പ്രസിദ്ധീകരിച്ചു. വി എസ് അച്യുതാനന്ദന്‍ മലമ്പുഴ നിയോജകമണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചതോടെ ഊഹാപോഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും വിരാമമിട്ടുകഴിഞ്ഞു.

    ReplyDelete