Friday, March 4, 2011

ഊരിയ വാള്‍ തല കൊയ്യുമോ?

ഉമ്മന്‍ചാണ്ടിയെ വെട്ടാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അരയും തലയും മുറുക്കുന്നു. ചെന്നിത്തലക്ക് മത്സരിക്കാന്‍ കടമ്പകള്‍ ഏറെയുണ്ട്. 2009ല്‍ ലോക്സഭാതെരഞ്ഞെടുപ്പുവേളയില്‍ ഹൈക്കമാന്‍ഡ് ഇറക്കിയ ഇണ്ടാസാണ് പ്രധാനകടമ്പ. പ്രസിഡന്റുമാര്‍ മത്സരിക്കേണ്ട, മത്സരിക്കുന്നെങ്കില്‍ സ്ഥാനം രാജിവയ്ക്കുക എന്നതായിരുന്നു അന്നത്തെ കല്‍പ്പന. അത് നിയമസഭയ്ക്കും ബാധകമാണെങ്കില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയണം. പക്ഷേ, തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ് സ്ഥാനം ഒഴിയുകയെന്ന ഉപാധിയോടെ മത്സരിക്കാനാണ് കരുനീക്കുന്നത്. ഇപ്പോള്‍ പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യുന്നത് ആരോഗ്യകരമാകില്ല. പാര്‍ടിയില്‍ ചേരിതിരിവ് ശക്തമാക്കുമെന്ന അഭിപ്രായം ഹൈക്കമാന്‍ഡിനു മുന്നില്‍ വയ്ക്കും. രമേശ് ഒഴിഞ്ഞാല്‍ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി കാര്‍ത്തികേയന്‍ എന്നിവരെയാകും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ കെ മുരളീധരനെ പഴയ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കാന്‍ സാധ്യതയൊട്ടുമില്ല.

പാര്‍ടി പദവി ഉപേക്ഷിച്ച് മത്സരിക്കാന്‍ ചെന്നിത്തല താല്‍പ്പര്യം കാട്ടുന്നത് നിയമസഭാ കക്ഷിയിലെ ഒന്നാമനാകാനാണ്. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയായാല്‍ ലക്ഷ്യം വിദൂരമല്ലെന്നുംചെന്നിത്തല കരുതുന്നു. മത്സരിക്കുമെന്നത് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ഹരിപ്പാട്ട് അങ്കം കുറിക്കാനാണ് താല്‍പ്പര്യം. കെപിസിസി ആസ്ഥാനം നിലകൊള്ളുന്ന വട്ടിയൂര്‍ക്കാവിന് രണ്ടാം പരിഗണന. കെപിസിസി നിര്‍വാഹക സമിതി യോഗം വെള്ളിയാഴ്ച കോഴിക്കോട്ട് ചേരുമ്പോള്‍ ആര് നേതാവാകണം എന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയുണ്ടാകില്ല. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡത്തെപ്പറ്റിയുള്ള നിര്‍ദേശങ്ങള്‍ ഉയരും. ഘടകകക്ഷികള്‍ക്ക് അധികമായി സീറ്റ് വിട്ടുകൊടുക്കാന്‍ പാടില്ലെന്ന അഭിപ്രായവും വരും. മലപ്പുറത്തെ വര്‍ധിച്ച സീറ്റില്‍ പകുതി കോണ്‍ഗ്രസ് വാങ്ങണമെന്നും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് തൊടുപുഴ വിട്ടുകൊടുക്കരുതെന്നുമുള്ള നിര്‍ദേശം ശക്തമായി ഉയരും.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും പരിഗണന നല്‍കുക, സ്ഥിരം കുറ്റികളെ പിഴുതുമാറ്റുക തുടങ്ങിയ ആവശ്യങ്ങളും വരും. കെപിസിസി യോഗത്തിനുശേഷം ഘടകകക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ചയും നടക്കും. ജെഎസ്എസുമായുള്ള ചര്‍ച്ച വ്യാഴാഴ്ച നടന്നെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. അഞ്ചു സീറ്റാണ് ഗൌരിയമ്മ ചോദിക്കുന്നത്. അരൂരിനു പകരം ചേര്‍ത്തല ചോദിക്കുകയും ചെയ്തു.
(ആര്‍ എസ് ബാബു)

deshabhimani 040311

1 comment:

  1. ഉമ്മന്‍ചാണ്ടിയെ വെട്ടാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അരയും തലയും മുറുക്കുന്നു. ചെന്നിത്തലക്ക് മത്സരിക്കാന്‍ കടമ്പകള്‍ ഏറെയുണ്ട്. 2009ല്‍ ലോക്സഭാതെരഞ്ഞെടുപ്പുവേളയില്‍ ഹൈക്കമാന്‍ഡ് ഇറക്കിയ ഇണ്ടാസാണ് പ്രധാനകടമ്പ. പ്രസിഡന്റുമാര്‍ മത്സരിക്കേണ്ട, മത്സരിക്കുന്നെങ്കില്‍ സ്ഥാനം രാജിവയ്ക്കുക എന്നതായിരുന്നു അന്നത്തെ കല്‍പ്പന. അത് നിയമസഭയ്ക്കും ബാധകമാണെങ്കില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയണം. പക്ഷേ, തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ് സ്ഥാനം ഒഴിയുകയെന്ന ഉപാധിയോടെ മത്സരിക്കാനാണ് കരുനീക്കുന്നത്. ഇപ്പോള്‍ പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യുന്നത് ആരോഗ്യകരമാകില്ല. പാര്‍ടിയില്‍ ചേരിതിരിവ് ശക്തമാക്കുമെന്ന അഭിപ്രായം ഹൈക്കമാന്‍ഡിനു മുന്നില്‍ വയ്ക്കും. രമേശ് ഒഴിഞ്ഞാല്‍ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി കാര്‍ത്തികേയന്‍ എന്നിവരെയാകും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ കെ മുരളീധരനെ പഴയ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കാന്‍ സാധ്യതയൊട്ടുമില്ല.

    ReplyDelete