Friday, March 4, 2011

തുറുങ്കിലായ സ്ഥാനാര്‍ഥി തടവു ചാടിയ വിജയം

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലറായി അറിയപ്പെടുന്ന കെ അനിരുദ്ധന്റെ മനസ്സിലെത്തുന്നത് 1965ല്‍ കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പാണ്. കമ്യൂണിസ്റ് പാര്‍ടി പിളര്‍പ്പിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവും കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനുമായ ആര്‍ ശങ്കറിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടുതന്നെ ആറ്റിങ്ങല്‍ മണ്ഡലം അന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ഡലമെന്ന ഖ്യാതിയും അന്ന് ആറ്റിങ്ങലിനു സ്വന്തം. മണ്ഡലത്തില്‍ പലയിടത്തും ചെങ്കൊടി ഉയര്‍ത്താന്‍ കഴിയാതിരുന്ന കാലം. ശങ്കറിനെ നേരിടാന്‍ എന്നെയാണ് സിപിഐ എം നിയോഗിച്ചത്. തെരഞ്ഞെടുപ്പ് വേളയില്‍ ജയിലിലായിരുന്നു, സിപിഐ എമ്മിലെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ അന്ന് ജയിലിലാണ്. ചൈനാചാരന്മാരെന്ന് ആരോപിച്ചായിരുന്നു ജയിലിലടച്ചത്. ജയിലില്‍കിടന്നുകൊണ്ടാണ് ആര്‍ ശങ്കറെ നേരിട്ടത്.

കോണ്‍ഗ്രസുകാര്‍ വ്യാപകമായ പ്രചാരണം ആരംഭിച്ചു. ഇന്നത്തെപ്പോലെ ഫ്ളക്സും മള്‍ട്ടി കളര്‍ പോസ്ററുകളുമില്ല. പേരൂര്‍ക്കടയിലെ ദിവാകരന്‍ എന്ന പാര്‍ടിപ്രവര്‍ത്തകന്‍ എന്റെ ചിത്രം വരച്ചു. ഞാന്‍ ജയിലഴികളില്‍ പിടിച്ചു നില്‍ക്കുന്നു. സമാനമായ നിരവധി ചിത്രങ്ങള്‍ പിന്നീട് നിരന്നു. ഇത് പ്രധാന പ്രചാരണായുധമായി. ഉന്തുവണ്ടികളിലും മറ്റും ഈ പോസ്റര്‍ വച്ചുകൊണ്ടുള്ള പ്രചാരണം ശ്രദ്ധേയമായതോടെ കോണ്‍ഗ്രസുകാര്‍ അങ്കലാപ്പിലായി. ചിത്രങ്ങള്‍ അവര്‍ നശിപ്പിക്കാന്‍ തുടങ്ങി. പാര്‍ടി പ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ക്ക് കാവല്‍ നിന്നു. ഒറ്റ രാത്രികൊണ്ട് പാര്‍ടി പ്രവര്‍ത്തകര്‍ അറുനൂറ് മുളകളും 300 ചെങ്കൊടികളുംകൊണ്ട് ആറ്റിങ്ങലിനെ ചെങ്കോട്ടയാക്കി. അന്ന് വോട്ട് പിടിക്കാന്‍ നാലു വയസ്സുകാരനായ മകന്‍ സമ്പത്തും ഇറങ്ങി. സഖാക്കളുടെ തോളിലേറി മകന്‍ അച്ഛനുവേണ്ടി വോട്ട് ചോദിച്ചു. ഒടുവില്‍ വോട്ട് എണ്ണിയപ്പോള്‍ ശങ്കര്‍ അടിയറവ് പറഞ്ഞു. എനിക്ക് 25,598 വോട്ടും ശങ്കറിന് 23,515 വോട്ടും. ദേശീയ മാധ്യമങ്ങളും ബിബിസിയും ഉള്‍പ്പെടെ സംഭവം റിപ്പോര്‍ട്ട് ചെയ്തു.

പിന്നീട് 1967ല്‍ ആറ്റിങ്ങല്‍ ഉള്‍പ്പെടുന്ന ചിറയിന്‍കീഴ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍ ശങ്കറെ ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്താന്‍ കഴിഞ്ഞു. ചിറയിന്‍കീഴ് മണ്ഡലത്തില്‍ എ സമ്പത്തും രണ്ട് തവണ വിജയിച്ചു. (പഴയ ചിറയിന്‍കീഴ് ലോക്സഭാ മണ്ഡലം പേരുമാറി ആറ്റിങ്ങലായി). പഴയ രൂപം മാറിയ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലം ഇക്കുറി സംവരണ മണ്ഡലമാണ്.

ദേശാഭിമാനി 040311

2 comments:

  1. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലറായി അറിയപ്പെടുന്ന കെ അനിരുദ്ധന്റെ മനസ്സിലെത്തുന്നത് 1965ല്‍ കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പാണ്. കമ്യൂണിസ്റ് പാര്‍ടി പിളര്‍പ്പിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവും കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനുമായ ആര്‍ ശങ്കറിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടുതന്നെ ആറ്റിങ്ങല്‍ മണ്ഡലം അന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

    ReplyDelete