Wednesday, March 2, 2011

ചെങ്കൊടിയുടെ കീഴില്‍ സമരഭൂമിയില്‍ പതറാതെ...

കുറ്റ്യാടി: "ചെങ്കൊടി പ്രസ്ഥാനം തങ്ങളുടെ കൈകളില്‍ ഏല്‍പ്പിച്ച ഭൂമിയില്‍ ഞങ്ങള്‍ സുരക്ഷിതരാണ്''- സെയ്തലവി, ജോസഫ്, കാപ്പുമ്മല്‍ ചാത്തു, കൈക്കുഞ്ഞുമായി സമരകേമ്പില്‍ വളണ്ടിയറായ കുഴിമലയില്‍ ചന്ദ്രി എന്നിവരുടെ വാക്കുകളാണിത്. കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായമായ തോട്ടക്കാട് സമരഭൂമിയില്‍ ജ്വലിക്കുന്ന സ്മരണകളുമായി ഒത്തുചേര്‍ന്ന കൈവശക്കാരുടെയും താമസക്കാരുടെയും ജനകീയസംഗമത്തില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കാളികളായി.

1972 മെയ് 25ന് ഇ വി കുമാരന്റെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ ഏകസമരകേന്ദ്രമായ കാവിലുംപാറ തോട്ടക്കാട് ഭൂമിയില്‍ 25 വളണ്ടിയര്‍മാര്‍ പ്രവേശിച്ചത്. അന്തിയുറങ്ങാന്‍ കൂരയ്ക്കും ഭൂമിയ്ക്കുംവേണ്ടി കര്‍ഷക- കര്‍ഷകതൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. പട്ടിണികിടന്നും പോരാട്ടഭൂമിയില്‍ ആവേശംനല്‍കിയ നേതാക്കള്‍ക്ക് ചമ്മന്തിയും പുഴുക്കും കഞ്ഞിയും വെച്ചുനല്‍കിയ ഓര്‍മ്മകള്‍ സംഗമത്തിനെത്തിയ പഴയ തലമുറയിലെ സ്ത്രീകള്‍ അയവിറക്കി. അവകാശസമരങ്ങളിലൂടെ നേടിയെടുത്ത ഭൂമിയില്‍നിന്നും ഒരു ശക്തിക്കും ഇറക്കിവിടാന്‍ കഴിയില്ലെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായിയുടെ ഉദ്ഘാടനപ്രസംഗത്തിലെ പ്രഖ്യാപനം കരഘോഷങ്ങളോടെയാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും ജനകീയ സംഗമത്തില്‍ പങ്കാളികളായി.

1972 മുതല്‍ 1980വരെ നിരവധി തവണ പൊലീസും ഗുണ്ടകളും സമരവളണ്ടിയര്‍മാര്‍ കെട്ടിയ കുടിലുകള്‍ പൊളിച്ചുമാറ്റിയിരുന്നു. 1980-ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുടുംബങ്ങള്‍ സ്ഥിരതാമസമാക്കി. ഇന്നും നിയമയുദ്ധം നടക്കുകയാണ്. ഈകാരണംകൊണ്ടുതന്നെ കൈവശക്കാര്‍ക്ക് പട്ടയംനല്‍കാന്‍ കഴിഞ്ഞിട്ടില്ല. പട്ടയം കിട്ടാത്തതുകൊണ്ട് തോട്ടക്കാട് ഭൂമിയിലെ അവകാശം ആര്‍ക്കും നഷ്ടമാവില്ലെന്നും എന്തുവിലകൊടുത്തും അവകാശം നേടിയെടുക്കാന്‍ പാര്‍ടി രംഗത്തുണ്ടാവുമെന്നും സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നൂറുകണക്കിന് ജനങ്ങള്‍ പ്രകടനമായെത്തി തോട്ടക്കാട് സമരഭൂമിയിലെ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സംഗമം ആരംഭിച്ചത്. വിപ്ളവഗാനസദസ്സും ശ്രദ്ധേയമായി.

എകെജി, കേളുവേട്ടന്‍, സി എച്ച്, ഇ വി കുമാരന്‍, എ കണാരന്‍ തുടങ്ങിയവരുടെ ഫോട്ടോപതിച്ച സമരവളണ്ടിയര്‍മാര്‍ നിര്‍മിച്ച ചെറ്റക്കുടിലിനെ അനുസ്മരിക്കുന്ന പ്രവേശനകവാടത്തിലെ കുടില്‍ പുതുതലമുറയ്ക്ക് കൌതുകമായി. കെ പി കുഞ്ഞമ്മദ്കുട്ടി അധ്യക്ഷനായി. ടി പി രാമകൃഷ്ണന്‍, പി മോഹനന്‍, കെ കെ ലതിക എംഎല്‍എ, പി ജി ജോര്‍ജ്, കെ കെ ദിനേശന്‍, പി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ കൃഷ്ണന്‍ സ്വാഗതവും പി പി കുമാരന്‍ നന്ദിയും പറഞ്ഞു.

ആലക്കല്‍ ഭവനം പിണറായി നാടിന് സമര്‍പ്പിച്ചു

നാദാപുരം: ജന്മിത്തത്തിനെതിരെ പടനയിച്ച ആലക്കല്‍ കുഞ്ഞിക്കണ്ണന്റെ മുപ്പത്തിഏഴാമത് രക്തസാക്ഷിത്വവാര്‍ഷികദിനത്തില്‍ ആയിരങ്ങള്‍ സ്മരണ പുതുക്കി. രക്തസാക്ഷി അന്ത്യവിശ്രമംകൊള്ളുന്ന വളയത്തെ ആലക്കല്‍ ഭവനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വളയം മരാംകണ്ടിയിലെ 17 സെന്റ് സ്ഥലവും വീടും സിപിഐ എം വളയം ലോക്കല്‍കമ്മിറ്റിയുടെ ആസ്ഥാനമായി ഏറ്റെടുത്തു.

1927ല്‍ ജനിച്ച കുഞ്ഞിക്കണ്ണന്‍ വളയം, വാണിമേല്‍ പ്രദേശത്തെ പ്രമാണിവര്‍ഗത്തിന്റെ പേടിസ്വപ്നമായിരുന്നു. അധ്വാനിക്കുന്നവന്റെ ഈ സമരസഖാവിനെ 1974ലാണ് പ്രമാണിവര്‍ഗം ചതിയില്‍ കൊലപ്പെടുത്തിയത്. ആലക്കല്‍ കുഞ്ഞിക്കണ്ണന്റെ സ്മരണ പുതുക്കി ബ്രാഞ്ചുകളില്‍ പ്രഭാതഭേരി നടത്തി. ചൊവ്വാഴ്ച രാവിലെ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പിണറായിവിജയന്‍ പുഷ്പചക്രം അര്‍പ്പിച്ചു.

വൈകിട്ട് നടന്ന അനുസ്മരണസമ്മേളനത്തില്‍ പി പി കുമാരന്‍ അധ്യക്ഷനായി. എന്‍ പി കണ്ണന്‍ സംസാരിച്ചു. രക്തസാക്ഷി എം കെ സുകുമാരന്‍ പഠനകേന്ദ്രം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. രക്തസാക്ഷി ആലക്കല്‍ കുഞ്ഞിക്കണ്ണന്റെ ഫോട്ടോ ജില്ലാകമ്മറ്റിയംഗം വി പി കുഞ്ഞികൃഷ്ണന്‍ അനാഛാദനംചെയ്തു. രാവിലെ നടന്ന അനുസ്മരണയോഗത്തില്‍ ഏരിയാസെക്രട്ടറി പി കെ ബാലന്‍, വി ദാമു, പി പി ചാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു. വി പി കുമാരന്‍ അധ്യക്ഷനായി. ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ ബഹുജന പ്രകടനം നടന്നു. ജില്ലാസെക്രട്ടറിയേറ്റംഗം പി മോഹനന്‍ പതാകയുയര്‍ത്തി. മന്ത്രി ബിനോയ് വിശ്വം, കെ കെ ലതിക എംഎല്‍എ, സിപിഐ എം സംസ്ഥാനകമ്മറ്റിയംഗം പി സതീദേവി, പി മോഹന്‍, വി പി കുഞ്ഞികൃഷ്ണന്‍, ടി സി ഗോപാലന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, പി കെ ബാലന്‍, വി ദാമു, ടി പി കുമാരന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍സെക്രട്ടറി വി പി ചാത്തു സ്വാഗതംപറഞ്ഞു. തുടര്‍ന്ന് ഗാനമേളയുമുണ്ടായി.


മൊയ്തു മൌലവി സ്മാരക മ്യൂസിയം തുറന്നു

കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇ മൊയ്തു മൌലവി സ്മാരക മ്യൂസിയത്തിന് ശാപമോക്ഷം. സ്വാതന്ത്ര്യസമരസേനാനി മൊയ്തുമൌലവിയുടെ സ്മരണക്ക് നിര്‍മാണം തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച കെട്ടിടം സംസ്ഥാനസര്‍ക്കാറിന്റെ ഇച്ഛാശക്തി മൂലമാണ് മ്യൂസിയമായി ഉയര്‍ന്നത്. 48.5 ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മിച്ച കെട്ടിടം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍മകള്‍ക്ക് അല്പായുസ്സാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചവര്‍ ഓര്‍മകളില്‍ മുങ്ങിപ്പോകരുത്. മൊയ്തു മൌലവിയെ സംബന്ധിച്ച് നൂറ്റാണ്ടിന്റെ സാക്ഷി എന്ന പേര് വളരെ അര്‍ഥവത്താണ്. ഈ മ്യൂസിയംകൊണ്ട് കേരളത്തിലെ, മലബാറിലെ ചില ധീരമായ ചെറുത്തുനില്‍പുകള്‍ വ്യക്തമാക്കാന്‍ കഴിയും-എം ടി പറഞ്ഞു.

1996ല്‍ മ്യൂസിയത്തിന് കെട്ടിടനിര്‍മാണം തുടങ്ങിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് എ പ്രദീപ് കുമാര്‍ കോഴിക്കോട് മണ്ഡലം എംഎല്‍എയായതിനു ശേഷമാണ് ഇതിന് മുന്‍കൈയെടുത്തത്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഫണ്ടില്‍നിന്നും അഞ്ച് ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും കോര്‍പറേഷന്‍ ഫണ്ടില്‍നിന്ന് ആറ് ലക്ഷം രൂപയും അനുവദിച്ചു. തുടര്‍ന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ എ കെ പ്രേമജം, മൊയ്തുമൌലവിയുടെ മകന്‍ എം റഷീദ് എന്നിവര്‍ മുഖ്യാതിഥികളായി. മുന്‍ മേയര്‍ എം ഭാസ്കരന്‍, കേരള സാഹിത്യഅക്കാദമി വൈസ്പ്രസിഡന്റ് പുരുഷന്‍ കടലുണ്ടി,കോര്‍പ്പറേഷന്‍ കൌണ്‍‌സിലര്‍ ജീന്‍ മോസസ്, സ്വാതന്ത്യ്രസമര സേനാനി പി വാസു, കാലിക്കറ്റ് പ്രസ്ക്ളബ് സെക്രട്ടറി കെ പ്രേമനാഥ്, ഡിസിസി പ്രസിഡന്റ് കെ സി അബു, ടി സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, സാദരിക്കോയ, പി ദാമോദരന്‍, പി ടി ആസാദ്, എന്‍ സി മോയിന്‍കുട്ടി, സി പി ഹമീദ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുത്തു. കലക്ടര്‍ പി ബി സലീം സ്വാഗതവും പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ടി വേലായുധന്‍ നന്ദിയും പറഞ്ഞു.

deshabhimani 020311

1 comment:

  1. "ചെങ്കൊടി പ്രസ്ഥാനം തങ്ങളുടെ കൈകളില്‍ ഏല്‍പ്പിച്ച ഭൂമിയില്‍ ഞങ്ങള്‍ സുരക്ഷിതരാണ്''- സെയ്തലവി, ജോസഫ്, കാപ്പുമ്മല്‍ ചാത്തു, കൈക്കുഞ്ഞുമായി സമരകേമ്പില്‍ വളണ്ടിയറായ കുഴിമലയില്‍ ചന്ദ്രി എന്നിവരുടെ വാക്കുകളാണിത്. കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായമായ തോട്ടക്കാട് സമരഭൂമിയില്‍ ജ്വലിക്കുന്ന സ്മരണകളുമായി ഒത്തുചേര്‍ന്ന കൈവശക്കാരുടെയും താമസക്കാരുടെയും ജനകീയസംഗമത്തില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കാളികളായി.

    ReplyDelete