Sunday, September 19, 2010

അമേരിക്കയില്‍ ഏഴില്‍ ഒരാള്‍ ദരിദ്രന്‍

അമേരിക്കയില്‍ ദരിദ്രരുടെയും തൊഴിലില്ലാത്തവരുടെയും എണ്ണം പെരുകുന്നു

മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയില്‍ ദരിദ്രരുടെയും തൊഴിലില്ലാത്തവരുടെയും എണ്ണത്തില്‍ വന്‍ വര്‍ധന. സാമ്പത്തിക മാന്ദ്യത്തിന്റെ ദുരിതങ്ങള്‍ സമൂഹത്തില്‍ അടിത്തട്ടിലുള്ളവരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്നാണ് അമേരിക്കന്‍ സെന്‍സസ് ബ്യൂറോ പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്.

അമേരിക്കയില്‍ ഔദ്യോഗിക ദാരിദ്ര്യനിരക്ക് 2009 ല്‍ 14.3 ശതമാനമായി ഉയര്‍ന്നു. 2008 ല്‍ ഇത് 13.2 ശതമാനമായിരുന്നു. ദരിദ്രരുടെ എണ്ണം 2008 ല്‍ 398 ലക്ഷമായിരുന്നത് 2009 ല്‍ 436 ലക്ഷമായി വര്‍ധിച്ചതായി സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. അമേരിക്കയിലെ ജനങ്ങളില്‍ ഏഴില്‍ ഒരാള്‍ ദരിദ്രനാണ്.
21954 ഡോളറിന് താഴെ വരുമാനമുള്ള നാലംഗ കുടുംബങ്ങളെയാണ് ദാരിദ്രരേഖയ്ക്ക് താഴെയായി പരിഗണിച്ചിരിക്കുന്നത്. പണമായുള്ള വരുമാനം, തൊഴിലില്ലായ്മാ അലവന്‍സ് അടക്കമുള്ള ഗവണ്മെന്റ് സഹായങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഭക്ഷ്യകൂപ്പണ്‍, കുറഞ്ഞ വരുമാനത്തിനുള്ള നികുതിയിളവുകള്‍ എന്നീ ഗവണ്മെന്റ് സഹായങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പാക്കേജില്‍ ഇവയൊക്കെ വര്‍ധിപ്പിച്ചിരുന്നു.

ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായിരുന്ന സമയത്ത് 2007 ഡിസംബറിലണ് യു എസില്‍ ഈ ദശാബ്ദത്തിലെ ഏറ്റവും മോശം മാന്ദ്യം ആരംഭിച്ചത്.

ദാരിദ്ര്യത്തോടൊപ്പം ആരോഗ്യ ഇന്‍ഷ്വറന്‍സില്ലാത്ത ജനങ്ങളുടെ എണ്ണവും 2009 ല്‍ പെരുകിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം യു എസില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത 507 ലക്ഷം പൗരന്മാരുണ്ട്. തൊട്ടു മുന്‍വര്‍ഷം ഇത് 463 ലക്ഷം ആയിരുന്നു. 16.7 ശതമാനം ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ല. 1994 നുശേഷം ദരിദ്രരുടെ എണ്ണം ഏറ്റവുമധികം വര്‍ധിച്ചത് 2009 ല്‍ ആണ്. 1994 ലെ നിരക്ക് 8.1 ശതമാനം ആയിരുന്നു.

2007 നുശേഷം തൊഴിലെടുക്കുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ 25 ലക്ഷത്തിന്റെ കുറവുണ്ടായി.

ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 13 ലക്ഷവും കുറഞ്ഞു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2009 ല്‍ യു എസില്‍ 19 കോടി പേര്‍ക്കാണ് സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉള്ളത്. 2008 ല്‍ ഇത് 20 കോടിയായിരുന്നു.

18 വയസിനുതാഴെ പ്രായമുള്ളവര്‍ക്കിടയിലെ ദാരിദ്ര്യനിരക്ക് ഒരു വര്‍ഷത്തിനകം 19 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതിന്റെ അര്‍ഥം ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം തുടങ്ങിയ 2007 നുശേഷം 21 ലക്ഷം കുട്ടികള്‍ ദരിദ്ര്യരുടെ അണിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്.
അമേരിക്കയില്‍ കൂടുതല്‍ കുടുംബങ്ങളുടെ യഥാര്‍ഥ വരുമാനത്തില്‍ കുറവുവന്നതായും കണക്കുകള്‍ വെളിപ്പെടുത്തി.

1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായത് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സെന്‍സസ് റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.

ജനയുഗം 19092010

അമേരിക്കയില്‍ ഏഴില്‍ ഒരാള്‍ ദരിദ്രന്‍

അമേരിക്കയില്‍ ഏഴില്‍ ഒരാള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. രാജ്യത്ത് 4.36 കോടി ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ജനസംഖ്യയുടെ 14.3 ശതമാനം പേര്‍-2009ലെ വാര്‍ഷിക സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 1960കള്‍ക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദാരിദ്ര്യനിരക്കാണിത്. മാന്ദ്യത്തിന്റെ ആഘാതം അമേരിക്കയില്‍ രൂക്ഷമാവുകയാണെന്ന് ഔദ്യോഗിക കണക്കില്‍തന്നെ പറയുന്നു. 2008ല്‍ ദരിദ്രരുടെ എണ്ണം 3.98 കോടിയായിരുന്നു; 13.2 ശതമാനം പേര്‍. ഒറ്റവര്‍ഷത്തില്‍ ദരിദ്രരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധന ഉണ്ടായി.

അമേരിക്കയില്‍ ഉപഭോക്തൃ മൊത്തവിലസൂചികയും വരുമാനവും താരതമ്യംചെയ്താണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം നിശ്ചയിക്കുന്നത്. ഇതിന്റെ മാനദണ്ഡം സുതാര്യമല്ലെന്നും എണ്ണം കുറച്ചുകാണിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിട്ടുപോലും ദരിദ്രരുടെ എണ്ണം ഔദ്യോഗിക കണക്കുകളില്‍തന്നെ വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരില്‍ 40 ശതമാനവും കഴിഞ്ഞ 10 വര്‍ഷത്തില്‍ പുതുതായി എത്തിയവരാണ്. രാജ്യത്ത് ആരോഗ്യപരിരക്ഷ സംവിധാനത്തിനു കീഴില്‍ വരാത്തവരുടെ എണ്ണം 15.4 ശതമാനത്തില്‍നിന്ന് 16.7 ആയി കുതിച്ചുയര്‍ന്നു. അഞ്ചുകോടിയില്‍പരം ആളുകള്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തത്. ഇവരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതാണ് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതാകാന്‍ കാരണം. തൊഴിലുടമയാണ് ഈ കാര്‍ഡിനുള്ള പ്രീമിയം അടയ്ക്കേണ്ടത്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ഈയിടെ ആരോഗ്യപദ്ധതിനിയമം പാസാക്കിയിരുന്നു. പക്ഷേ, ഇതിലെ മുഖ്യവ്യവസ്ഥകള്‍ 2014ല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ. രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് 10 ശതമാനത്തോളമാണ്. ഭവനനിര്‍മാണ, ഐടി മേഖലകളില്‍ അങ്കലാപ്പ് തുടരുന്ന സാഹചര്യത്തില്‍ സമ്പദ്ഘടന മരവിപ്പില്‍തന്നെയാണ്.

ദേശാഭിമാനി 19092010

2 comments:

  1. അമേരിക്കയില്‍ ഏഴില്‍ ഒരാള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. രാജ്യത്ത് 4.36 കോടി ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ജനസംഖ്യയുടെ 14.3 ശതമാനം പേര്‍-2009ലെ വാര്‍ഷിക സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 1960കള്‍ക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദാരിദ്ര്യനിരക്കാണിത്. മാന്ദ്യത്തിന്റെ ആഘാതം അമേരിക്കയില്‍ രൂക്ഷമാവുകയാണെന്ന് ഔദ്യോഗിക കണക്കില്‍തന്നെ പറയുന്നു. 2008ല്‍ ദരിദ്രരുടെ എണ്ണം 3.98 കോടിയായിരുന്നു; 13.2 ശതമാനം പേര്‍. ഒറ്റവര്‍ഷത്തില്‍ ദരിദ്രരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധന ഉണ്ടായി.

    ReplyDelete
  2. അമേരിക്കയില്‍ ജോലിചെയ്യാന്‍ താല്പര്യം ഉള്ളവര്‍ ജോലിചെയ്തു ജീവിക്കുന്നു അതിനു അവിടുത്തെ സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നുണ്ട് വെറും വിദ്യാഭ്യാസം മാത്രം നല്‍കാന്‍ കഴിയുന്ന കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടി എന്നുപറയുന്നവര്‍ തൊഴില്‍ അവസരം പോയിട്ട് ഉള്ള തൊഴില്‍ ദിനങ്ങള്‍ പോലും ബന്തും ഹര്‍ത്താലും നടത്തി ഇല്ലാതാക്കുന്നു അതില്‍ ആര്‍ക്കും പരാതി ഇല്ല .മാസം തോറും വരുന്ന നേതാക്കാന്‍ മാര്‍
    പിരിച്ചെടുക്കുന്ന ഡോളറുകള്‍ അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന തൊഴിലില്‍ നിന്നും ലഭിക്കുന്ന മാന്യമായ ശമ്പളത്തില്‍ നിന്നും ആകുന്നു .

    ReplyDelete