Tuesday, March 1, 2011

പ്രതിപക്ഷനേതാക്കള്‍ വീണ്ടും കള്ളം പറയുന്നു: മുഖ്യമന്ത്രി

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ലോട്ടറി വിഷയത്തില്‍ ജനങ്ങളോട് വീണ്ടും കള്ളം പറയുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കയച്ച കത്തിന് ചീഫ് സെക്രട്ടറിക്ക് മറുപടി അയച്ചു എന്നാണ് കഴിഞ്ഞദിവസം പറഞ്ഞത്. ഇത്തരം ഒരു കത്തും ആര്‍ക്കും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയക്കുന്ന കത്തുകള്‍ക്ക് സാധാരണ പ്രധാനമന്ത്രിയുടെ മറുപടിയാണ് ലഭിക്കുക. രണ്ടുമാസമായിട്ടും സിബിഐ അന്വേഷണ ആവശ്യത്തിന് മറുപടിയില്ല. കത്ത് പൂഴ്ത്തിയെന്ന് പറഞ്ഞത് അതിനാലാണ്. സിബിഐ അന്വേഷണം നടത്താതിരിക്കാനുള്ള കള്ളക്കളിയില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുംകൂടി പങ്കില്ലെങ്കില്‍ കള്ളങ്ങള്‍ പറയുന്നതിനുപകരം അന്വേഷണത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്.

ചിദംബരത്തിന് അയച്ച കത്തില്‍ ലോട്ടറി നിരോധിക്കണമെന്ന വാചകത്തില്‍നിന്നാണോ ഈ കത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണെന്ന് വ്യാഖ്യാനിച്ചത്? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഈ മറുപടിയില്‍ എന്‍ഐഎയുടെ കാര്യം പരാമര്‍ശിച്ചില്ല? ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് കത്ത് കിട്ടിയിട്ടുണ്ടെന്നും അന്വേഷണ നടപടികള്‍ സ്വീകരിക്കുമെന്നുമാണ്. തൊട്ടടുത്തദിവസം ചിദംബരം അങ്ങനെയൊരു കത്ത് കിട്ടിയിട്ടേയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളോടും പത്രങ്ങളോടും പറഞ്ഞതിന്റെ ലക്ഷ്യമെന്തായിരുന്നു? ആരാണ് ഇക്കാര്യത്തില്‍ കള്ളം പറഞ്ഞത്? സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനുള്ള നടപടികള്‍ ആലോചിച്ചുവെന്നും ഇതറിഞ്ഞ ചിദംബരം അത് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്നും വിശ്വസിക്കാന്‍ തക്ക വെളിപ്പെടുത്തലുകളല്ലേ ഇതു രണ്ടും? കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാംവകുപ്പിന്റെ ലംഘനം ബോധ്യപ്പെട്ട സ്ഥിതിക്ക് പ്രസ്തുത ലോട്ടറി നിരോധിക്കണമെന്ന കത്തിലെ ആവശ്യത്തിന് എന്തുകൊണ്ടാണ് ചിദംബരം മറുപടി നല്‍കാത്തത്? സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് പ്രധാനമന്ത്രി മൌനം പാലിച്ചതെന്തുകൊണ്ടാണ്? ഇപ്പോഴും മൌനം തുടരുന്നതെന്തുകൊണ്ടാണ്?

ഉമ്മന്‍ചാണ്ടി പറഞ്ഞ എഫ്ഐആറിന്റെ കാര്യം ഒന്നുകൂടി വ്യക്തമാക്കണം. നികുതി വെട്ടിച്ചതും നിയമം ലംഘിച്ചതും ക്രിമിനല്‍ കുറ്റംചെയ്തതും മാത്രം അന്വേഷിക്കാനല്ല സിബിഐയുടെ സഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കള്ളപ്പണം വെളുപ്പിക്കാന്‍വേണ്ടി സംസ്ഥാനത്തിന് പുറത്തേക്കൊഴുകുന്ന പണം രാജ്യത്തിന്റെ സ്ഥിരതയെ ബാധിക്കുന്ന, തീവ്രവാദമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കേണ്ടത്. ഇത് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇത്തരമൊരു അന്വേഷണത്തെ നിങ്ങള്‍ ഭയക്കുന്നു എന്നാണ് ആരോപിച്ചത്.

ലോട്ടറി മാഫിയക്കെതിരെ എഫ്ഐആര്‍ ഇല്ലാത്തതാണ് സിബിഐ അന്വേഷണത്തിന് തടസ്സമെന്നാണ് മറ്റൊരു വാദം. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട ചട്ടങ്ങളുടെ പകര്‍പ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അഞ്ഞൂറിലധികം എഫ്ഐആര്‍ രജിസ്റര്‍ചെയ്ത് കേരളത്തില്‍ അന്വേഷണം നടന്നുവരികയാണെന്നത് മറ്റൊരു കാര്യം. എന്നാല്‍, ലോട്ടറി നിയമത്തിലെ നാലാംവകുപ്പിന്റെ ലംഘനം സംബന്ധിച്ചോ ഗോഡൌണ്‍ തീവച്ച് തെളിവ് നശിപ്പിച്ചത് സംബന്ധിച്ചോ മാത്രം അന്വേഷിച്ചാല്‍ പോരാ. ഒരു പതിറ്റാണ്ട് കേരളത്തില്‍ ഒഴുകിയ കള്ളപ്പണവും സമ്മാനത്തുകയില്‍ നടന്ന കൃത്രിമവും ആ കള്ളപ്പണം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഉപയോഗിച്ചോ എന്നതും കൂടി അന്വേഷിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമ്പോള്‍ എന്തിനാണ് യുഡിഎഫ് അസ്വസ്ഥരാവുന്നത്?

ഒരു വിദേശരാജ്യം തമിഴ്നാട്ടിലെ ലോട്ടറി നടത്തിപ്പുകാരനുമായി ചേര്‍ന്ന് കേന്ദ്രനിയമം ലംഘിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് രേഖകള്‍ സഹിതം അറിവു നല്‍കിയിട്ടും സിബിഐ അന്വേഷണം നടത്താതിരിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തി സമയം കളയുകയാണ്. ഇത് കേരളത്തിന്റെമാത്രം പ്രശ്നമല്ല. ദേശീയ ദുരന്തത്തെ വേരോടെ പിഴുതെറിയാന്‍ സഹായിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

സ്വാധീനങ്ങള്‍ക്ക് വഴങ്ങി ചന്ദനമാഫിയക്കെതിരെയുള്ള പോരാട്ടത്തില്‍നിന്ന് ഞാന്‍ പിന്നോക്കം പോയിയെന്ന് ലജ്ജയില്ലാതെ ആരോപിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഈ ആരോപണം എഴുതിത്തന്നാല്‍ ഏത് അന്വേഷണവും നേരിടാമെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചന്ദനം എന്നു കേള്‍ക്കുന്നത് പ്രതിപക്ഷത്തിന് അലര്‍ജിയാണ്. ഒന്നുകില്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയോ അല്ലെങ്കില്‍ ജനങ്ങളോട് മാപ്പുപറയുകയോ ചെയ്യാനുള്ള സത്യസന്ധത പ്രതിപക്ഷം കാണിക്കണം. സ്വാധീനങ്ങള്‍ക്ക് വഴങ്ങി പോരാട്ടങ്ങളില്‍നിന്ന് പിന്‍വാങ്ങിയതിന്റെയോ, അധികാരദുര്‍വിനിയോഗം നടത്തിയതിന്റെയോ എന്ത് തെളിവ് നല്‍കിയാലും അന്വേഷിക്കാന്‍ തയ്യാറാണെന്ന് ഉറപ്പുനല്‍കുന്നു. ഇടമലയാര്‍ കേസില്‍ സര്‍ക്കാര്‍ പിന്മാറിയപ്പോള്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഞാന്‍ കേസ് നടത്തുകയും കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുകയുംചെയ്തു. ആര്‍ജവമുണ്ടെങ്കില്‍ ഇന്നത്തെ പ്രതിപക്ഷനേതാവിന് എന്തുകൊണ്ട് ആ വഴി സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും പ്രസ്താവനയില്‍ ചോദിച്ചു.

കമീഷനെ മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഹര്‍ജി തള്ളി

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് മോഹന്‍കുമാര്‍ കമീഷനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി കോടതി തള്ളി. ഒരു തെളിവുമില്ലാതെ ഹര്‍ജി നല്‍കിയ അഭിഭാഷകനെ കോടതി ശാസിച്ചു. മുസ്ളിംലീഗ് പ്രവര്‍ത്തകന്‍ അഡ്വ. ഷാഹുല്‍ ഹമീദ് നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ചെറിയാന്‍ വര്‍ഗീസ് തള്ളിയത്. കേസ് പ്രഥമദൃഷ്ട്യാപോലും നിലനില്‍ക്കുന്നതല്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി. കമീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് കമീഷനാണ്. നിയമപരമായി ഇത്തരം പരാതി നല്‍കേണ്ടതും കമീഷനോ ബന്ധപ്പെട്ട അധികൃതരോ ആണ്. ഇതുപോലും മനസ്സിലാക്കാതെയാണ് ഹര്‍ജി നല്‍കിയത്. ഇത്തരം ഹര്‍ജി നല്‍കുമ്പോള്‍ സാമാന്യ നിയമപരിജ്ഞാനമെങ്കിലും ഉണ്ടായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ദേശാഭിമാനി 010311

3 comments:

  1. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ലോട്ടറി വിഷയത്തില്‍ ജനങ്ങളോട് വീണ്ടും കള്ളം പറയുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കയച്ച കത്തിന് ചീഫ് സെക്രട്ടറിക്ക് മറുപടി അയച്ചു എന്നാണ് കഴിഞ്ഞദിവസം പറഞ്ഞത്. ഇത്തരം ഒരു കത്തും ആര്‍ക്കും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയക്കുന്ന കത്തുകള്‍ക്ക് സാധാരണ പ്രധാനമന്ത്രിയുടെ മറുപടിയാണ് ലഭിക്കുക. രണ്ടുമാസമായിട്ടും സിബിഐ അന്വേഷണ ആവശ്യത്തിന് മറുപടിയില്ല. കത്ത് പൂഴ്ത്തിയെന്ന് പറഞ്ഞത് അതിനാലാണ്. സിബിഐ അന്വേഷണം നടത്താതിരിക്കാനുള്ള കള്ളക്കളിയില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുംകൂടി പങ്കില്ലെങ്കില്‍ കള്ളങ്ങള്‍ പറയുന്നതിനുപകരം അന്വേഷണത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്.

    ReplyDelete
  2. ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് താന്‍ സമര്‍പ്പിച്ച കത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി അയച്ചെന്ന വാദം ഗൂഡാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചീഫ് സെക്രട്ടറിക്ക് കത്തയച്ചെന്ന വാദം പച്ചക്കള്ളമാണ്. തനിക്കിങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നികുതി വകുപ്പിനും കിട്ടിയിട്ടില്ല. കത്തയച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ വന്ന ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച ഫാക്സ് സന്ദേശം യുഡിഎഫിനെ സഹായിക്കുന്നതിനാണ്. ഇതിനു പിന്നില്‍ യുഡിഎഫ് നേതാക്കള്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete
  3. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മകന്‍ അരുണ്‍കുമാറിനുമെതിരായി പ്രതിപക്ഷം സമര്‍പ്പിച്ച പരാതികള്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനു കൈമാറി. ചന്ദനമാഫിയയില്‍ നിന്നും അരുണ്‍കുമാര്‍ പണം വാങ്ങിയതായും വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ചന്ദനമാഫിയക്കെതിരെയുള്ള നിലപാടുകള്‍ ദുര്‍ബലമാക്കിയെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു.

    ReplyDelete