Monday, February 28, 2011

അലിഗഢ് മലപ്പുറം ഓഫ് കാമ്പസ് പ്രവര്‍ത്തനം തുടങ്ങി

പെരിന്തല്‍മണ്ണ: മുസ്‌ലിം ന്യുനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി സച്ചാര്‍ കമ്മറ്റി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഇഛാശക്തിയുടെ നിത്യസ്മാരകമെന്നോണം പെരിന്തല്‍മണ്ണയില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ സംസ്ഥാനത്തെ പഠനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ ഇന്നലെ  ക്ലാസുകള്‍ ആരംഭിച്ചതോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയാവുകയായിരുന്നു.

ബി എ എല്‍ എല്‍ ബി, എം ബി എ ക്ലാസുകളാണ് ലളിതമായ ഉദ്ഘാടന ചടങ്ങോടെ സമാരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം ന്യുനപക്ഷത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്നായി അനുവദിച്ച അലിഗഡ്് സര്‍വ്വകലാശാല ഓഫ് ക്യാമ്പസുകളില്‍ കേരളത്തിലേതു മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.  രണ്ട് കോഴ്‌സുകളിലുമായി 116 പേര്‍ക്കാണ് പ്രവേശനം നല്‍കിയിട്ടുള്ളത്. ഇവരില്‍ 79 പേര്‍ മലയാളികളാണ്. ഇതില്‍ 46 പേര്‍ മലപ്പുറം ജില്ലക്കാരുമാണ്. ആവശ്യത്തിന് അധ്യാപകരേയും നിയമിച്ചു കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ക്ലാസ് മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, ലൈബ്രററി, കംപ്യുട്ടര്‍ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ചേലാമലയില്‍ അലിഗഢ് മലപ്പുറം സെന്റര്‍ വിപുലമായ രൂപത്തില്‍ പൂര്‍ത്തിയാക്കപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ പ്രത്യേക കേന്ദ്രത്തില്‍ കോഴ്‌സുകളുടെ ആരംഭം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. എച്ച് എസ് എ യാഹിയ അധ്യക്ഷത വഹിച്ചു.

ഡോ. എബ്‌കേശം അബ്ബാസിയുടെ  ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വി ശശികുമാര്‍, വൈസ് ചാന്‍സലര്‍  അബ്ദുള്‍ അസീസ്, കോര്‍ട്ട്‌മെമ്പര്‍ സയ്യിദ് ബഷീറലിതങ്ങള്‍, ഹാജി പി എ ഇബ്രാഹീം, പ്രൊഫ പി കെ അബ്ദുള്‍അസീസ്. രജിസ്ട്രാര്‍ പി കെ അബ്ദുള്‍ജലീല്‍, ഡോ പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് രണ്ട് വനിതാ പോളിടെക്‌നിക്കുകളും ഒരു വനിതാ കോളജും ക്യാമ്പസില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചതിനുശേഷം വൈസ്ചാന്‍സലര്‍ ഡോ പി കെ അബ്ദുള്‍ അസീസ്   വാര്‍ത്താലേഖകരെ അറിയിച്ചു. പ്രത്യേക കേന്ദ്രത്തില്‍ ഇന്നലെ പഠനമാരംഭിച്ചുവെങ്കിലും ഈ വര്‍ഷം ജൂലൈ- ഓഗസ്റ്റ്് മാസത്തോടെ പെരിന്തല്‍മണ്ണ താലൂക്കിലെ  ചേലാമലയിലേക്ക് കേന്ദ്രം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ചേലാമലയില്‍ ഏറ്റെടുത്ത 335.9 ഏക്കര്‍ ഭൂമിയില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഇന്ത്യ തയ്യാറാക്കിയ രുപരേഖയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. 1700 കോടി രൂപയുടെ പദ്ധതിയാണ് സര്‍വകലാശാല കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. 420 കോടി രൂപ അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 25 കോടിരുപ കേന്ദ്രം  വാഗ്ദാനം ചെയ്തതില്‍ പത്ത് കോടി രൂപ സര്‍വകലാശാലയ്ക്ക് ലഭിച്ചുകഴിഞ്ഞു. പുതിയ ബജറ്റില്‍ 50 കോടി രുപ നീക്കിവെച്ചിട്ടുമുണ്ട്. ബാക്കി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുമെന്നും 2020 ഓടെ പൂര്‍ണ സര്‍വ്വകലാശാലയായി മാറുമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു. 2017 ആകുമ്പോഴേക്കും മെഡിക്കല്‍ കോളേജ്, പാരാമെഡിക്കല്‍, നഴ്‌സിംഗ് കോളേജ്, മെഡിക്കല്‍ വിഭാഗത്തിലെ മറ്റ് അനുബന്ധകോഴ്‌സുകള്‍ ഇെതല്ലാം കാമ്പസില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഈ അധ്യയനവര്‍ഷം  തുടങ്ങിക്കഴിഞ്ഞതിന് ശേഷമാണ് താത്ക്കാലിക കേന്ദ്രത്തില്‍ എം ബി എ, എല്‍എല്‍ ബി കോഴ്‌സുകള്‍ ആരംഭിച്ചതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇക്കാരണത്താലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ജനയുഗം 010311

1 comment:

  1. മുസ്‌ലിം ന്യുനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി സച്ചാര്‍ കമ്മറ്റി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഇഛാശക്തിയുടെ നിത്യസ്മാരകമെന്നോണം പെരിന്തല്‍മണ്ണയില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ സംസ്ഥാനത്തെ പഠനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ ഇന്നലെ ക്ലാസുകള്‍ ആരംഭിച്ചതോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയാവുകയായിരുന്നു.

    ReplyDelete