Thursday, March 3, 2011

മുഖം മാറിയ മാനന്തവാടി; ഇനി വയനാടിന് സ്വന്തം

മാനന്തവാടി: വടക്കെവയനാട് എന്ന മണ്ഡലം ചരിത്രത്തിലേക്ക്. പേരില്‍ മാത്രമല്ല ഈ മാറ്റം. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന മാനന്തവാടി എന്ന പുതിയ മണ്ഡലം വയനാടിന് സ്വന്തമാവുകയാണ്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു വടക്കേവയനാട്, മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍, തിരുനെല്ലി, മാനന്തവാടി, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. 1,65,164 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 134ബൂത്തുകളും.

വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ മാത്രം നിയമസഭയിലേക്കയച്ച വടക്കേവയനാട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ സി കുഞ്ഞിരാമനെയാണ് വിജയിപ്പിച്ചത്. ആദിവാസി മേഖലകള്‍ പൂര്‍ണമായും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നതും കാര്‍ഷിക മേഖലയും നിലയുറപ്പിച്ചതോടെയാണ് വടക്കെവയനാട്ടില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തിലുണ്ടായ വികസന മുന്നേറ്റം ജനങ്ങള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കി. പശ്ചാത്തല മേഖലയിലും ഉല്‍പ്പാദന മേഖലയിലും ഇടതുസര്‍ക്കാര്‍ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ മാറ്റം രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്നു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വിപുലമായതും പുതിയ ഹൈസ്കൂളുകള്‍ ആരംഭിച്ചതും പ്ളസ്ടൂ കോഴ്സുകള്‍ ആരംഭിച്ചതും എന്‍ജിനീയറിംഗ് കോളേജില്‍ പുതിയ കോഴ്സ് ആരംഭിച്ചതും പി കെ കാളന്‍ സ്മാരക കോളേജ് ഓഫ് അപ്ളൈഡ് സയന്‍സ് ആരംഭിച്ചതുമെല്ലാം കെ സി കുഞ്ഞിരാമന്‍ എംഎല്‍എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ്.

മാനന്തവാടി മണ്ഡലത്തിലെ 134പോളിങ് ബൂത്തുകളിലായി 165164 വോട്ടര്‍മാരുള്ളതില്‍ 83197 സ്ത്രീകളും 81967 പുരുഷന്മാരുമാണ്. ഏഴുപഞ്ചായത്തുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുനെല്ലിയിലൊഴികെ എല്ലായിടത്തും യുഡിഎഫാണ് വിജയിച്ചത്. ആറിടത്തും നേരിയവോട്ടിന്റെ വ്യത്യാസത്തിലാണ് യുഡിഎഫ് ജയിച്ചത്. തിരുനെല്ലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് 1863വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. യുഡിഎഫ് ജയിച്ച മാനന്തവാടിയില്‍ സിപിഐഎം തനിച്ച് മത്സരിച്ചപ്പോള്‍ ഉള്ള വ്യത്യാസം 215വോട്ടിന്റെതാണ്. പുതിയ വോട്ടര്‍മാരും സ്ത്രീകളും ഈ മണ്ഡലയത്തില്‍ വികസനത്തിനൊപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. കാര്‍ഷിക മേഖലയില്‍ സംസ്ഥാന സര്‍കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ പൊതുവില്‍ അംഗീകരിച്ചതാണ്. തോട്ടംതൊഴിലാളികളുടെ കൂലി വര്‍ധന, പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം എല്‍ഡിഎഫിന് അനുകൂലമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി. മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ജനപ്രതിനധിയാകന്‍ കെ സി കുഞ്ഞിരാമന് കഴിഞ്ഞുവെന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ്.
 (പി ടി സുരേഷ്)

ദേശാഭിമാനി 030311

1 comment:

  1. വടക്കെവയനാട് എന്ന മണ്ഡലം ചരിത്രത്തിലേക്ക്. പേരില്‍ മാത്രമല്ല ഈ മാറ്റം. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന മാനന്തവാടി എന്ന പുതിയ മണ്ഡലം വയനാടിന് സ്വന്തമാവുകയാണ്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു വടക്കേവയനാട്, മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍, തിരുനെല്ലി, മാനന്തവാടി, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. 1,65,164 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 134ബൂത്തുകളും.

    ReplyDelete