Saturday, May 12, 2012

നിര്‍മല്‍ മാധവിന് ഫീസ് മടക്കി നല്‍കാന്‍ നീക്കം


വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധ പ്രവേശനം നേടി വിവാദം സൃഷ്ടിച്ച നിര്‍മല്‍ മാധവിന് വീണ്ടും വഴിവിട്ട് സഹായം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. കലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴില്‍ നിര്‍മല്‍ മാധവന്‍ ആദ്യം പഠിച്ച സ്വാശ്രയസ്ഥാപനത്തില്‍ അടച്ച ഫീസ് മടക്കി നല്‍കാനാണ് ശ്രമം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ മാസം 16ന് ചേരുന്ന കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.

മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളേജില്‍ മാനേജ്മെന്റ് സീറ്റില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പഠിച്ചശേഷമാണ് നിര്‍മല്‍ മാധവ് പഠനം ഉപേക്ഷിച്ചത്. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെയാണ് കോളേജ് വിട്ടത്. തുടര്‍ന്ന്, കേരള സര്‍വകലാശാലയ്ക്കുകീഴിലെ സ്വാശ്രയ കോളേജില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം സെമസ്റ്ററിന് ചേര്‍ന്നു. പിന്നീടാണ് മുഖ്യമന്ത്രി ഇടപെട്ട് മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററിന് പ്രവേശനംനല്‍കിയത്. എസ്എഫ്ഐ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായാണ് ഈ നീക്കം ഉപേക്ഷിച്ചത്.

കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയിലാണ് നിര്‍മല്‍ മാധവ് മാനേജ്മെന്റ് സീറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് ചേര്‍ന്നത്. ഇവിടെ ട്യൂഷ്യന്‍ ഫീസായി അടച്ച 67,505 രൂപയും കോഷന്‍ ഡെപ്പോസിറ്റായി അടച്ച 5000 രൂപയും തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് നിര്‍മല്‍ മാധവ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കോഴിക്കോട് കലക്ടര്‍ക്ക് കത്തയച്ചു. പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ സര്‍വകലാശാലയ്ക്ക് കത്ത് നല്‍കി. എന്നാല്‍, പണം തിരിച്ചുനല്‍കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. സര്‍വകലാശാലാ നിയമമനുസരിച്ച് സ്വാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ കോഴ്സ് കാലാവധിക്കിടയില്‍ പഠനം ഉപേക്ഷിച്ചാല്‍ കോഴ്സിന്റെ മൊത്തം തുകയും അടയ്ക്കണം. ഇതനുസരിച്ച് 1,35,000 രൂപ നിര്‍മല്‍ മാധവ് അടയ്ക്കണമെന്നും കോളേജ് അധികൃതര്‍ സര്‍വകലാശാലയെ അറിയിച്ചു. തുടര്‍ന്നാണ് വിഷയം സിന്‍ഡിക്കേറ്റ് പരിഗണനയ്ക്കു വിടാന്‍ വൈസ്ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാം നിര്‍ദേശിച്ചത്.

deshabhimani 120512

1 comment:

  1. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധ പ്രവേശനം നേടി വിവാദം സൃഷ്ടിച്ച നിര്‍മല്‍ മാധവിന് വീണ്ടും വഴിവിട്ട് സഹായം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. കലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴില്‍ നിര്‍മല്‍ മാധവന്‍ ആദ്യം പഠിച്ച സ്വാശ്രയസ്ഥാപനത്തില്‍ അടച്ച ഫീസ് മടക്കി നല്‍കാനാണ് ശ്രമം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ മാസം 16ന് ചേരുന്ന കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.

    ReplyDelete