Saturday, May 19, 2012

സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിച്ചത് വെല്ലുവിളി: വി എസ്



മുന്‍ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമെതിരെ ഉയര്‍ന്ന സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് ഈ തീരുമാനമുണ്ടായിട്ടുള്ളതെന്നത് അഴിമതിയോടുള്ള ഈ സര്‍ക്കാരിന്റെ സമീപനമെന്തെന്നതിന്റെ തെളിവാണ്.

ദേശീയപാതയുടെ ഇരുവശത്തും മറ്റു പാതയോരങ്ങളിലും പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായി കരാര്‍ നല്‍കിയതിലൂടെ ഉമ്മന്‍ചാണ്ടിയും കൂട്ടരും 500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചത് മുന്‍മന്ത്രി ടി എം ജേക്കബായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സഹപ്രവര്‍ത്തകനാണ്. ആരോപണത്തിന് കഴമ്പുണ്ടെന്നു കണ്ട് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതാണ്. മുമ്പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതുപോലെ സൈന്‍ബോര്‍ഡ് കേസും പിന്‍വലിക്കാന്‍ നിര്‍ദേശിച്ചതാണ്. എന്നാല്‍, വിജിലന്‍സ് അതിന് തയ്യാറായില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് വ്യക്തമായ മെയ് 13നാണ് പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന കള്ള റിപ്പോര്‍ട്ട് അന്നത്തെ വിജിലന്‍സ് മേധാവി ഡസ്മെണ്ട് നെറ്റോ കോടതിയില്‍ നല്‍കിയത്. അത് നിരാകരിക്കുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറ്റി. പിന്നീട് തുടരന്വേഷണ പ്രഹസനം നടത്തി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ടൈറ്റാനിയം അഴിമതിക്കേസും അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണ്. സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ച് കേസന്വേഷണം കുറ്റമറ്റ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 190512

1 comment:

  1. മുന്‍ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമെതിരെ ഉയര്‍ന്ന സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് ഈ തീരുമാനമുണ്ടായിട്ടുള്ളതെന്നത് അഴിമതിയോടുള്ള ഈ സര്‍ക്കാരിന്റെ സമീപനമെന്തെന്നതിന്റെ തെളിവാണ്.

    ReplyDelete