Saturday, May 12, 2012

അംബേദ്കര്‍ കാര്‍ട്ടൂണ്‍: പാര്‍ലമെന്റ് സ്തംഭിച്ചു


എന്‍സിഇആര്‍ടി തയ്യാറാക്കിയ 11-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. ലോക്സഭയും രാജ്യസഭയും പലവട്ടം സ്തംഭിച്ചു. വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1949ല്‍ വരച്ച കാര്‍ട്ടൂണാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഒച്ചിന്റെ പുറത്തിരുന്ന് സഞ്ചരിക്കുന്ന അംബേദ്കറും വേഗം കൂട്ടാന്‍ പിന്നില്‍നിന്ന് ചാട്ട വീശുന്ന നെഹ്റുവുമാണ് കഥാപാത്രങ്ങള്‍. ഭരണഘടനാ നിര്‍മാണത്തിന് വേഗംപോരെന്ന ആക്ഷേപം ഉയര്‍ത്തിയുള്ളതാണ് കാര്‍ട്ടൂണ്‍. 2006 മുതല് കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യമാകെ ആദരിക്കുന്ന അംബേദ്കറെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.

തമിഴ്നാട്ടില്‍നിന്നുള്ള തോള്‍ തിരുമാവളവനാണ് (വിടുതലൈ ചിരുതൈയ്കള്‍)}ലോക്സഭയില്‍ വിഷയം ഉന്നയിച്ചത്. കപില്‍സിബല്‍ ഈ വിഷയത്തില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം ഇടതുപക്ഷ അംഗങ്ങളും ഉയര്‍ത്തി. കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണെന്നും അംഗങ്ങളുടെ വികാരം മാനിക്കുന്നെന്നും സഭാനേതാവുകൂടിയായ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതികരിച്ചു. പ്രണബിന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ നിര്‍ത്തി. രാജ്യസഭയില്‍ ബിഎസ്പിയുടെ ബ്രജേഷ് പഥക്കാണ് പ്രശ്നം ഉന്നയിച്ചത്. ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ ചോദ്യോത്തരവേള രണ്ടുവട്ടം നിര്‍ത്തി.

സര്‍ക്കാര്‍ ദളിത്വിരുദ്ധമാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തി. 2.30ന് രാജ്യസഭഭവീണ്ടും ചേര്‍ന്നപ്പോള്‍ പ്രശ്നം ഉന്നയിച്ച് സംസാരിക്കാന്‍ അധ്യക്ഷപദവിയിലിരുന്ന പി ജെ കുര്യന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കി. കാര്‍ട്ടൂണ്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് സിപിഐയുടെ ഡി രാജ ആവശ്യപ്പെട്ടു. മായാവതി, രാംവിലാസ് പസ്വാന്‍ തുടങ്ങിയവരും ഇതേ അഭിപ്രായം ഉന്നയിച്ചു. കാര്‍ട്ടൂണ്‍ എത്രയും വേഗം നീക്കാന്‍ എന്‍സിഇആര്‍ടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാനവവിഭവശേഷി മന്ത്രി കപില്‍സിബല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം ശാന്തമായത്. വിവാദ പാഠപുസ്തകത്തിന്റെ വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സിബല്‍ അറിയിച്ചു.

deshabhimani 120512

1 comment:

  1. എന്‍സിഇആര്‍ടി തയ്യാറാക്കിയ 11-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. ലോക്സഭയും രാജ്യസഭയും പലവട്ടം സ്തംഭിച്ചു. വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1949ല്‍ വരച്ച കാര്‍ട്ടൂണാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഒച്ചിന്റെ പുറത്തിരുന്ന് സഞ്ചരിക്കുന്ന അംബേദ്കറും വേഗം കൂട്ടാന്‍ പിന്നില്‍നിന്ന് ചാട്ട വീശുന്ന നെഹ്റുവുമാണ് കഥാപാത്രങ്ങള്‍. ഭരണഘടനാ നിര്‍മാണത്തിന് വേഗംപോരെന്ന ആക്ഷേപം ഉയര്‍ത്തിയുള്ളതാണ് കാര്‍ട്ടൂണ്‍. 2006 മുതല് കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യമാകെ ആദരിക്കുന്ന അംബേദ്കറെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.

    ReplyDelete