Saturday, May 19, 2012

വിമോചന സമരശേഷമുള്ള സംഘടിത പ്രചരണം: കെ.എന്‍.പണിക്കര്‍

ദേശാഭിമാനി 190512

വലതുപക്ഷ രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയണം

തിരു: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കടന്നാക്രമിച്ച് തഴച്ചുവളരാനുള്ള പ്രതിലോമശക്തികളുടെ നീക്കങ്ങള്‍ കേരളീയസമൂഹം തിരിച്ചറിയണമെന്ന് ഡോ. നൈാന്‍ കോശി പറഞ്ഞു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധത ഏത് അതിരു വരെ പോകുമെന്നതിനുള്ള തെളിവാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ നടത്തുന്ന പ്രചാരണങ്ങളും നീക്കവും. വലതുപക്ഷ രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളത്. അങ്ങേയറ്റം അപലപനീയമായ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. എന്നാല്‍, അതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനു മുകളില്‍ കെട്ടിവച്ച് മുതലെടുപ്പു നടത്താനുള്ള നീക്കങ്ങളാണ് കമ്യൂണിസ്റ്റ് വിരുദ്ധര്‍ നടത്തുന്നത്. പുരോഗമന ആശയങ്ങളെയും മുന്നേറ്റങ്ങളെയും ഇല്ലാതാക്കാനുള്ള ഇത്തരം നീക്കങ്ങളെ കേരളീയ സമൂഹം തിരിച്ചറിയും എം ടിയെയും ഒ എന്‍ വിയെയും പോലെയുള്ള അതുല്യപ്രതിഭകളെ പരിഹസിച്ച എം പി വീരേന്ദ്രകുമാറിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഗാട്ടിന്റെ കാണാച്ചരടുകള്‍ എഴുതിയ വീരേന്ദ്രകുമാര്‍ ആ ചരടുകളുടെ ആരാധകനായി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ ആഗോളീകരണത്തിന്റെ പ്രാദേശിക മൊത്തക്കച്ചവടക്കാരായ യുഡിഎഫിന്റെ തൊഴുത്തില്‍ കെട്ടിയ ആളായ വീരേന്ദ്രകുമാര്‍. സാംസ്കാരിക പ്രവര്‍ത്തകരെ സാമൂഹ്യ പ്രതിബദ്ധത പഠിപ്പിക്കേണ്ടതില്ലെന്നും ഡോ. നൈാന്‍കോശി പറഞ്ഞു.

പ്രഭാവര്‍മ 

കമ്യൂണിസ്റ്റ് വിരുദ്ധതയുടെ വിഷലിപ്തമായ പുകപടലം സൃഷ്ടിച്ച് മുതലെടുപ്പു നടത്താനുള്ള നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഒന്നിച്ചിരിക്കുകയാണ്. വിമോചനസമരകാലത്തിന് സമാനമായ ഒത്തുചേരലാണ് നടക്കുന്നത്. മുന്‍ കമ്യൂണിസ്റ്റുകളും മുന്‍ നക്സലുകളും അരാഷ്ട്രീയവാദികളും എല്ലാം ഇവര്‍ക്കൊപ്പമുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധതയാണ് ഇവരെ ഒന്നിപ്പിക്കുന്നത്. വിമോചന സമരകാലത്തേക്കാള്‍ തീവ്രമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് നേതൃത്വം നല്‍കുകയാണെന്നും പ്രഭാവര്‍മ പറഞ്ഞു. ചില മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ-സിപിഐ എം വിരുദ്ധ പ്രചാരണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനകള്‍ സമീപഭാവിയില്‍ തന്നെ പുറത്തുവരുമെന്ന് ഭാസുരേന്ദ്രബാബു പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലമാക്കാനുള്ള ആഗോള അജന്‍ഡയുടെ ഭാഗമാണ് സിപിഐ എമ്മിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി.

വിമോചനസമരശേഷമുള്ള സംഘടിത പ്രചാരണം: കെ എന്‍ പണിക്കര്‍

വിമോചനസമരത്തിനുശേഷമുള്ള ഏറ്റവും സംഘടിതമായ കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണമാണ് ഇപ്പോഴത്തേതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് വിരുദ്ധരും ചില മാധ്യമങ്ങളും ചേര്‍ന്ന് ഇടതുപക്ഷത്തെയും പ്രത്യേകിച്ച് സിപിഐ എമ്മിനെയും തകര്‍ക്കാനുള്ള ബോധപൂര്‍വനീക്കമാണ് നടത്തുന്നത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മറയാക്കി നടക്കുന്ന കുപ്രചാരണങ്ങള്‍ വിലപ്പോകില്ല- അദ്ദേഹം പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ തിരുവനന്തപുരത്ത് പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമെതിരെ സംഘടിത നീക്കങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വിമോചനസമരം അതിന്റെ പ്രകടരൂപമായിരുന്നു. അതിനുശേഷമുള്ള ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് ഇപ്പോഴത്തേത്. കേരളം ആര്‍ജിച്ച നേട്ടങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മാധ്യമങ്ങളുടെ സഹായത്തോടെ വലതുപക്ഷം നടത്തുന്ന ഹീന നീക്കം. ചന്ദ്രശേഖരന്റെ വധം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ദാരുണമായ ഈ സംഭവം രാഷ്ട്രീയമായി ദുരുപയോഗിക്കാനും സംഘടിത പ്രചാരണായുധമാക്കാനുമാണ് ഭരണാധികാരികളും മറ്റും ശ്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാനാണ് ഒരു കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിച്ചത്. അന്വേഷണത്തിനുമുമ്പ് പ്രതികളെ പ്രഖ്യാപിക്കുന്ന രീതിയാണിത്. ഡിജിപിയെപ്പോലും തിരുത്താന്‍ ആഭ്യന്തരമന്ത്രി രംഗത്തിറങ്ങിയതും കേരളം കണ്ടു. തങ്ങളുദ്ദേശിക്കുന്ന വഴിക്ക് അന്വേഷണത്തെ തിരിച്ചുവിടുകയാണ് ഇവര്‍.

വലതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ വര്‍ഗീയവാദികളായ ബുദ്ധിജീവികളുമായി കൈകോര്‍ത്ത് പ്രസ്താവനയുമായി രംഗത്തിറങ്ങി. കമ്യൂണിസ്റ്റ് വിരോധമാണ് ഇവരെ ഒന്നിപ്പിച്ചത്. ഭൂരിപക്ഷം മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത് പ്രതിലോമകരമായ പ്രചാരണങ്ങളാണ്. മരിച്ചത് മുന്‍ കമ്യൂണിസ്റ്റാണെങ്കില്‍ കൊന്നത് സിപിഐ എം ആണെന്ന വാദം ഉയര്‍ത്തി മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അന്വേഷണത്തിലുള്ള കൈകടത്തലാണ്. ഇവര്‍ നടത്തുന്ന മലീമസമായ പ്രചാരണം സ്വതന്ത്രമായ അന്വേഷണത്തെ സ്വാധീനിക്കാനാണ്. ജനപിന്തുണയുള്ള പ്രസ്ഥാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്തി മുതലെടുപ്പു നടത്താനുള്ള മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും നീക്കങ്ങള്‍ രാഷ്ട്രീയ പാപ്പരത്തമാണ്. ആഗോളതലത്തില്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ ആശയങ്ങള്‍ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ച് കരുത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. പുതിയ കാലത്തിന്റെ വെല്ലുവിളി നേരിടാന്‍ മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ക്കേ കഴിയൂ എന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ ചെപ്പടിവിദ്യകള്‍കൊണ്ട് ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും തകര്‍ക്കാമെന്ന് ആരെങ്കിലും ധരിച്ചാല്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കുമെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.

1 comment:

  1. വിമോചന സമരശേഷമുള്ള സംഘടിത പ്രചരണം: കെ.എന്‍.പണിക്കര്‍

    ReplyDelete