Thursday, May 10, 2012

പി സി ജോര്‍ജിന്റെ യാത്രയുടെ ദുരൂഹത മറനീക്കുന്നു


ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ തലശേരി യാത്രയിലെ ദുരൂഹത മറനീക്കുന്നു. ബുധനാഴ്ച കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ യാത്രയുമായി ബന്ധപ്പെട്ട് ജോര്‍ജ് നല്‍കിയ വിശദീകരണം നേരത്തെ പറഞ്ഞതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം. ടി പി ചന്ദ്രശേഖരന്റെ വധക്കേസുമായി ബന്ധപ്പെട്ട് ജോര്‍ജിന്റെ തലശേരി യാത്രയും അന്വേഷിക്കണമെന്ന ആവശ്യത്തിന് ശക്തിപകരുന്നതാണ് ജോര്‍ജിന്റെ മലക്കംമറിച്ചില്‍.

ഫെബ്രുവരി 19ന് കോണ്‍ഗ്രസ് സെക്യൂലര്‍ നേതാവ് വിദ്യാധര ഷേണായിയുടെ മകളുടെ കല്യാണത്തിന് പോയെന്നാണ് ഡയറി ഉദ്ധരിച്ച് ജോര്‍ജ് നേരത്തെ പറഞ്ഞത്. ഷേണായിയുടെ മകളുടെ വിവാഹം 2011 നവംബര്‍ 30ന് തലശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു. നാലുമാസംമുന്നേ നടന്ന വിവാഹത്തിന് ഫെബ്രുവരി 19ന് പോയതിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ കല്യാണത്തിനുശേഷമാണ് വിദ്യാധര ഷേണായിയുടെ വീട്ടില്‍ പോയതെന്ന് മാറ്റി പറഞ്ഞു. താന്‍ പോയദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഷേണായിയുടെ വീട് സന്ദര്‍ശിച്ചിരുന്നെന്നും ജോര്‍ജ് പറയുന്നു.

കല്യാണ ദിവസവും ജോര്‍ജിന്റെ സന്ദര്‍ശനദിവസവും തമ്മില്‍ ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. ടി പി ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ ആരോപണങ്ങളില്‍നിന്ന് തടിതപ്പാന്‍ ജോര്‍ജ് പുതിയ വാദവുമായി രംഗത്തുവരികയാണ്. ഫെബ്രുവരി 19ന് ജോര്‍ജ് ഒരു പരിപാടിയുടെ പേരില്‍ വളയത്തെത്തിയതും ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി കൂട്ടിവായിക്കണം. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ ക്വട്ടേഷന്‍ ആരോപണം നേരിടുന്ന ജോര്‍ജ് വാര്‍ത്താസമ്മേളനത്തിലുടനീളം വിറളിപിടിച്ച രീതിയിലാണ് പെരുമാറിയത്. ശരീരഭാഷയും പിടിക്കപ്പെട്ടവന്റേതായിരുന്നു. ഫെബ്രുവരി 19ന് കാട്ടാമ്പള്ളിയില്‍ എന്തിനു പോയെന്നും ജോര്‍ജ് വെളിപ്പെടുത്തുന്നില്ല.
(പി സുരേശന്‍)

പൊലീസുകാര്‍ അവസരവാദികള്‍: ചീഫ്വിപ്പ്

കണ്ണൂര്‍: പൊലീസുകാര്‍ അവസരവാദികളാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. മനസ്സില്‍ രാഷ്ട്രീയം കൊണ്ടുനടക്കുന്ന പൊലീസുകാര്‍ രാഷ്ട്രീയമില്ലെന്നാണ് പരസ്യമായി പറയാറ്. പൊലീസ് അസോസിയേഷനില്‍ തന്നെ ഇതുകാണാന്‍ കഴിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ അസോസിയേഷന്‍ ഭാരവഹികള്‍ ഇടതുപക്ഷ അനുകൂലികളായിരിക്കും. യുഡിഎഫ് ഭരണം വന്നാല്‍ മുഴുവന്‍ ഭാരവാഹികളും യുഡിഎഫ് അനുകൂലികളായിരിക്കും. നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന പൊലീസ് അസോസിയേഷന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിസി ജോര്‍ജ്.

ജില്ലാ പ്രസിഡന്റ് കെ മനോജ്കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ജെ മാത്യൂ, കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എംസി ശ്രീജ, വി കെ നാരായണന്‍, എം ജി ജോസഫ്, വി കെ മനോഹരന്‍, ഡിവൈഎസ്പി എ പി ഷൗക്കത്തലി, ടൗണ്‍ സിഐ പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

സിപിഐ എമ്മിനെ കുറ്റപ്പെടുത്തിയത് പാര്‍ടിക്കാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍: ചെന്നിത്തല

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തിയത് പ്രാദേശിക പാര്‍ടി പ്രവര്‍ത്തകരും ചന്ദ്രശേഖരന്റെ ബന്ധുക്കളും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിലായിരിക്കെ, സിപിഐ എമ്മാണ് ഇതിനുപിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെ നിഗമനത്തിലെത്തി എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൊലപാതകത്തിനുപിന്നില്‍ ബിസിനസ് ബന്ധമൊന്നുമില്ലെന്നും രാഷ്ട്രീയകാരണങ്ങള്‍ മാത്രമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. വ്യാഴാഴ്ച മുതല്‍ അഞ്ചു ദിവസം കാസര്‍കോട് ജില്ലയില്‍ സ്നേഹസന്ദേശ യാത്ര സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ധര്‍ണ; ലീഗ് വിട്ടുനിന്നു

കൊണ്ടോട്ടി: യുഡിഎഫ് സായാഹ്ന ധര്‍ണയില്‍നിന്ന് ലീഗ് വിട്ടുനിന്നു. ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച സായാഹ്ന ധര്‍ണ നടത്താന്‍ ആഹ്വാനം ചെയ്തത്. കൊണ്ടോട്ടിയില്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടക്കേണ്ട ധര്‍ണ ലീഗ് പൂര്‍ണമായും ബഹിഷ്കരിച്ചു. ഇവിടെ യുഡിഎഫ് സംവിധാനമില്ലെന്ന് നേരത്തെതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. വേണമെങ്കില്‍ ലീഗ് ഒറ്റയ്ക്ക് ധര്‍ണ നടത്തട്ടെയെന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ലീഗിന്റെ വല്യേട്ടന്‍ മനോഭാവത്തിന് മുന്നില്‍ അടിയറവയ്ക്കേണ്ടതില്ലെന്നാണ് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനം.

കൊണ്ടോട്ടിയില്‍ ലീഗ് - കോണ്‍ഗ്രസ് ചേരിപ്പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാഴക്കാട് പഞ്ചായത്ത് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ ലീഗ് പുറത്താക്കിയത് ജില്ലയില്‍ ലീഗ് - കോണ്‍ഗ്രസ് പോരിന് നാന്ദിയായി. അഞ്ചാംമന്ത്രി വിഷയത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പരസ്യപ്രസ്താവനകള്‍ക്കെതിരെ ലീഗ് ആഞ്ഞടിച്ചതും യൂത്ത് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥിന്റെ യുവജനയാത്രക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണം കലക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമിച്ചതും കോണ്‍ഗ്രസിന് ലീഗിനോടുള്ള എതിര്‍പ്പ് കൂട്ടി. മൂത്തേടത്ത് രണ്ട് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാരെ പുറത്താക്കാന്‍ ലീഗ് പിന്തുണച്ചത് തര്‍ക്കം രൂക്ഷമാക്കി. കൊണ്ടോട്ടിയില്‍ ലീഗ് നേതാക്കളോട് ആലോചിക്കാതെ കോണ്‍ഗ്രസ് ധര്‍ണ നടത്തിയതിനെതിരെ ലീഗ് കടുത്ത പ്രതിഷേധത്തിലാണ്. യുഡിഎഫ് സംവിധാനത്തില്‍ ലീഗുമായി സഹകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

deshabhimani 100512

1 comment:

  1. ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ തലശേരി യാത്രയിലെ ദുരൂഹത മറനീക്കുന്നു. ബുധനാഴ്ച കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ യാത്രയുമായി ബന്ധപ്പെട്ട് ജോര്‍ജ് നല്‍കിയ വിശദീകരണം നേരത്തെ പറഞ്ഞതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം. ടി പി ചന്ദ്രശേഖരന്റെ വധക്കേസുമായി ബന്ധപ്പെട്ട് ജോര്‍ജിന്റെ തലശേരി യാത്രയും അന്വേഷിക്കണമെന്ന ആവശ്യത്തിന് ശക്തിപകരുന്നതാണ് ജോര്‍ജിന്റെ മലക്കംമറിച്ചില്‍.

    ReplyDelete