Wednesday, May 9, 2012

പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നവര്‍ പശ്ചാത്തപിക്കേണ്ടി വരും പിണറായി


ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് പശ്ചാത്തപിക്കേണ്ടിവരുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ചെണ്ടയാട് എകെജി മന്ദിരം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വട്ടേഷന്‍ സംഘത്തെ നയിക്കുന്നവരല്ല സിപിഐ എം. ഇ പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തവര്‍ കണ്ണൂരില്‍ തന്നെയുണ്ട്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനെതിരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടിക്ക് ഇതില്‍ ബന്ധമില്ല. വധത്തെക്കുറിച്ച് പൊലീസ് നിഷ്പക്ഷമായ അന്വേഷിക്കട്ടെ. അവര്‍ പ്രതികളെ നിയമത്തിനു മുന്നില്‍ ഹാജരാക്കുമ്പോള്‍ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ക്ക് പശ്ചാത്തപിക്കേണ്ടി വരും. പാര്‍ട്ടിക്ക് ഒരു ആശങ്കയും ഇക്കാര്യത്തിലില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആളുകള്‍ക്ക് സിപിഐഎമ്മുമായി നേരിയ ബന്ധമെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഏതെല്ലാം ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമായിരുന്നു. ചില മാധ്യമങ്ങള്‍ യുഡിഎഫിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തലയുള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെടുന്നതെന്തിനാണ്. അവര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസില്‍ വിശ്വാസമില്ലാതായിരിക്കുന്നു. ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടാണ് കേരളത്തില്‍ സിപിഐഎം വളര്‍ന്നത്. ഇത്തരം ആരോപണങ്ങളുയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ട്ടിയെ തകര്‍ക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. യുഡിഎഫിന് അവരുടേതായ രാഷ്ട്രീയമുണ്ട്. കൊലപാതകം വെച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്്. അതിനോടൊപ്പം വ്യംഗമായി പാര്‍ട്ടിയെ ആക്രമിക്കാനുള്ള ശ്രമം ചിലര്‍ നടത്തുന്നുണ്ട്. പാര്‍ട്ടി ശത്രുക്കള്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ചിലരുടെ ശ്രമം തിരിച്ചറിയാനുള്ള കഴിവ് പാര്‍ട്ടിക്കുണ്ട്. വലിയ അക്രമമാണ് ഒഞ്ചിയത്തെ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസുകാരും ലീഗുകാരും ചേര്‍ന്ന് വീടുകളും കടകളും തകര്‍ത്തിട്ടുണ്ട്. അതില്‍ ചന്ദ്രശേഖരന്റെ സുഹൃത്തുക്കളും ഉണ്ട്. ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്നറിയുമ്പോള്‍ അവര്‍ക്ക് ദു:ഖിക്കേണ്ടി വരും.

ടി പി ചന്ദ്രശേഖരന്റെ വീട് ഇടതുപക്ഷ എംഎല്‍എമാര്‍ സന്ദര്‍ശിക്കാതിരുന്നത് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ്. അങ്ങോട്ടു വന്നാല്‍ തടയുമെന്ന് പറഞ്ഞ് ചിലര്‍ വീടിനു കാവല്‍ നില്‍ക്കുമ്പോള്‍ അങ്ങോട്ടുപോകേണ്ട കാര്യമില്ല. അവര്‍ക്ക് പിന്നീട് തിരുത്തേണ്ടി വരും.

ശത്രുക്കളുടെ കൈയ്യില്‍ കളിച്ച് പാര്‍ട്ടിക്കെതിരായി നീങ്ങുന്നവരെ പാര്‍ട്ടി തിരിച്ചറിയും. അവരെ കൈയ്യോടെ പിടിക്കും. ഷൊര്‍ണ്ണൂരിലും ഒഞ്ചിയത്തും അതാണുണ്ടായത്. ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരെ കുലംകുത്തികളെന്നു തന്നെ വിളിക്കണം. ദ്രോഹിക്കാന്‍ നില്‍ക്കുന്നവരോട് നല്ലവാക്കു പറഞ്ഞതുകൊണ്ട് ഫലമില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്തായാല്‍ പാര്‍ട്ടി ശത്രുവായി എന്നല്ല അര്‍ഥം. അവരെ കായികമായി നേരിടുന്ന പതിവ് പാര്‍ട്ടിക്കില്ല. കേരളത്തില്‍ യുഡിഎഫ് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നയിക്കേണ്ട സാഹചര്യമാണ് ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് പശ്ചാത്തപിക്കേണ്ടിവരുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ചെണ്ടയാട് എകെജി മന്ദിരം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete