Sunday, May 18, 2014

ഇടുക്കി ബിഷപ്പിനെതിരായ ആക്രമണം കോണ്‍. നേതൃത്വത്തിന്റെ അറിവോടെ: പിണറായി

ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ അപായപ്പെടുത്താന്‍ ബോംബെറിഞ്ഞ കോണ്‍ഗ്രസ് സംഘത്തെയും ഗൂഢാലോചനക്കാരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഇടുക്കി ലോക്സഭാസീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റതിന് ബിഷപ്പിനെ വകവരുത്താന്‍ അക്രമിസംഘത്തെ നിയോഗിച്ച കോണ്‍ഗ്രസ് നടപടി പ്രാകൃതവും പൈശാചികവുമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദേശത്തോടെയും നടന്ന ആക്രമണമാണിത്. ഫലം വന്ന ദിവസം രാത്രിയില്‍ത്തന്നെ ബിഷപ്പിനെ പാഠം പഠിപ്പിക്കാന്‍ അദ്ദേഹത്തെ ലാക്കാക്കി ബിഷപ് ഹൗസിലേക്ക് ബോംബ് എറിയുകയായിരുന്നു. അത്താഴം കഴിഞ്ഞ് മുറിയിലേക്ക് ബിഷപ് നടക്കുമ്പോഴാണ് അദ്ദേഹത്തിനു നേരെ ബോംബുകള്‍ എറിഞ്ഞത്.

വാഹനത്തിലെത്തിയ കോണ്‍ഗ്രസ് സംഘമാണ് ഇത് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. തികച്ചും ആസൂത്രിതമായി നടന്ന ആക്രമണമാണ് ഇത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി തോറ്റതിന് ആ സ്ഥാനാര്‍ഥിയുടെ പാര്‍ടിക്കാര്‍ ബിഷപ്പിനെ വകവരുത്താന്‍ ശ്രമിച്ച സംഭവം കേരളചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്. പ്രശംസാര്‍ഹമായ പൗരോഹിത്യവും അജപാലനജീവിതവും ദൈവശുശ്രൂഷയും അനുഷ്ഠിക്കുന്ന ബിഷപ്പാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. രൂപതയിലെ ദരിദ്രവിഭാഗങ്ങളുടെയും കര്‍ഷകരുടെയും നാനാമുഖമായ ഉന്നമനത്തിനും ജീവിതത്തിനും പ്രതിബന്ധമാകുന്ന ഭരണനയങ്ങളെയും സര്‍ക്കാര്‍ നടപടികളെയും എതിര്‍ക്കാനുള്ള ആര്‍ജവം ബിഷപ് കാണിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഈ നിലപാട് അദ്ദേഹം സ്വീകരിച്ചത് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനിഷ്ടമായി. ഈ പശ്ചാത്തലത്തില്‍ വോട്ട് അഭ്യര്‍ഥിക്കാനായി എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട് ബിഷപ് നടത്തിയ സ്വാഭാവിക പ്രതികരണങ്ങളുടെ പേരില്‍ അന്നുതന്നെ യൂത്ത് കോണ്‍ഗ്രസുകാരും മറ്റും ബിഷപ്പിനെതിരെ മുന്നറിയിപ്പും ഭീഷണിയും മുഴക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആലോചിച്ചുറച്ചുള്ള ഈ ആക്രമണം.

ഇതിലൂടെ കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധ മുഖം തുറന്നുകാട്ടപ്പെടുകയാണ്. സംസ്ഥാനഭരണത്തിന്റെയും പൊലീസ് ഉള്‍പ്പെടെയുള്ള ഭരണസംവിധാനങ്ങളുടെയും പിന്‍ബലമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് അക്രമിസംഘത്തിന്് ബോംബെറിയാന്‍ ധൈര്യം വന്നത്. ഈ അക്രമത്തില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment