Saturday, October 31, 2020

വന്ന ശക്തി പിന്നെയില്ല ; കേസെടുത്തത്‌ 2,500ൽപരം; ശിക്ഷിക്കപ്പെട്ടത്‌ 18

 ഇഡി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവ തീരെ കുറവ്‌. 2005നുശേഷം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എടുത്ത 2500ൽപരം കേസിൽ ശിക്ഷിക്കപ്പെട്ടത്‌ 18 ൽ മാത്രം. ബഹുഭൂരിപക്ഷം കേസും തള്ളിപ്പോകുകയോ അനന്തമായി നീളുകയോ ചെയ്‌തു‌.

രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവും കേസുകളെ ബാധിക്കുന്നതായി വിദഗ്‌ധർ പറയുന്നു. ഇഡിക്ക്‌ സ്വന്തമായി കേസെടുക്കാൻ അധികാരമില്ല. മറ്റേതെങ്കിലും ഏജൻസികൾ എടുക്കുന്ന കേസിന്റെ തുടർച്ച എന്ന നിലയിലാണ്‌ ഇഡി അന്വേഷണം. ഇഡിക്ക്‌ നേരിട്ട്‌ പരാതി ലഭിച്ചാലും പ്രാഥമിക പരിശോധനയ്‌ക്കുശേഷം മറ്റേതെങ്കിലും ഏജൻസിക്ക്‌ കൈമാറണം. സഹഏജൻസിയുടെ കേസ്‌ പരാജയപ്പെട്ടാൽ ഇഡി കേസും ദുർബലമാകും. 2ജി കേസിൽ സിബിഐ കേസ്‌ കോടതി തള്ളിയതോടെ ഇഡി വാദങ്ങൾ അപ്രസക്തമായി.

പ്രമുഖരെത്തേടി ഇഡി ബിജെപി

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, റോബർട്ട്‌ വാധ്ര, പി ചിദംബരം, കാർത്തി ചിദംബരം, നളിനി ചിദംബരം, അഹമ്മദ്‌ പട്ടേൽ,  ഭുപീന്ദർസിങ്‌‌ ഹൂഡ, മോത്തിലാൽ വോറ, ഡി കെ ശിവകുമാർ, ശരദ്‌പവാർ, പ്രഫുൽ പട്ടേൽ, അഖിലേഷ്‌ യാദവ്‌, അസംഖാൻ, മായാവതി, ലാലുപ്രസാദ്‌ യാദവും കുടുംബവും, ഛഗൻ ഭുജ്‌പാൽ, മദൻ മിത്ര, കുനാൽ സിങ്‌, നവീൻ ജിൻഡാൽ, ഡി എൻ റാവു, ഫാറൂഖ്‌ അബ്ദുള്ള, ഋതുൽ പുരി, അശോക്‌ ഗെലോട്ട്‌, അഗ്രസെൻ ഗെലോട്ട്‌,  സച്ചിൻ പൈലറ്റ്‌, കെ ഡി സിങ്‌, വീരഭദ്ര സിങ്‌, വൈ എസ്‌ ചൗധരി, രാജ്‌ താക്കറേ,  ശങ്കർ സിങ്‌ വഗേല, ക്യാപ്‌റ്റൻ അമരീന്ദർസിങ്‌, മകൻ രണീന്ദർ സിങ്‌.

യുപിഎ സർക്കാരിന്റെ കാലത്ത്‌

മധു കോഡ, ഹരിനാരായൺ  റായി,   ജഗൻമോഹൻ റെഡ്ഡി, ജി ജനാർദന റെഡ്ഡി,  എ രാജ, കനിമൊഴി, ദയാനിധി മാരൻ, കലാനിധി മാരൻ, സുരേഷ്‌ കൽമാഡി, ബാബ രാംദേവ്‌.

തീക്കട്ടയിലും ഉറുമ്പ്‌

ഇഡി ഉദ്യോഗസ്ഥരും കേസുകളിൽ കുടുങ്ങിയിട്ടുണ്ട്‌. ഐപിഎൽ വാതുവയ്‌പ്‌ കേസിലെ പ്രതിയിൽനിന്ന്‌ കോഴ വാങ്ങിയെന്ന കേസിൽ ഇഡി മുൻ ജോയിന്റ്‌ ഡയറക്ടർ ജെ പി സിങ്ങിനെ 2018ൽ സിബിഐ അറസ്റ്റ്‌ ചെയ്‌തു.

അന്നത്തെ ഇഡി ഡയറക്ടർ കർണാൽ സിങ്‌ വാതുവയ്‌പുകാരുമായി ചേർന്ന്‌ കുടുക്കിയതാണെന്ന്‌ ജെ പി സിങ്‌ ആരോപിച്ചു. കർണാൽ സിങ്‌ ഇത്‌ നിഷേധിച്ചു. രണ്ട്‌ ഇഡി ഉദ്യോഗസ്ഥർ കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായിട്ടുണ്ട്‌.

ഇഡിയെക്കുറിച്ച്‌ കോൺഗ്രസ്

സർക്കാരിനുവേണ്ടി ഇഡി അധികാരം ദുർവിനിയോഗം ചെയ്യുന്നു. ‘റെയ്‌ഡ്‌ രാജ്‌’ മോഡിസർക്കാരിന്റെ ജനിതകഘടനയുടെ ഭാഗമാണ്‌. അപഹാസ്യമായ അബദ്ധങ്ങളാണ്‌ ഇഡിയുടേത്‌‌’’.                 

പി ചിദംബരം (2018, ജനുവരി)

‘‘ഇഡി, സിബിഐ, നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങൾ എന്നിവയെ ഉപയോഗിച്ച്‌ പി ചിദംബരത്തിനെ സ്വഭാവഹത്യ നടത്താൻ മോഡിസർക്കാർ ശ്രമിക്കുന്നു.’’

രാഹുൽഗാന്ധി (2019, ആഗസ്‌ത്‌)

‘‘കോവിഡ്‌ കാലത്ത്‌ അഹമ്മദ്‌ പട്ടേലിന്റെ വീട്ടിലേക്ക്‌ ഇഡിയെ അയച്ചത്‌ സർക്കാരിന്റെ മുൻഗണനകൾ എത്രത്തോളം വഴിവിട്ടതാണെന്ന്‌ വ്യക്തമാക്കുന്നു.’’

പ്രിയങ്ക ഗാന്ധി (2020 ജൂലൈ)  

‘‘കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഇഡിയുടെ നോട്ടീസ്‌ ലഭിച്ച ഒരു ബിജെപി നേതാവിന്റെ പേര്‌ പറയാമോ? പല സംസ്ഥാന സർക്കാരുകളെയും മറിച്ചിടുകയും നൂറുകണക്കിനു കോടി രൂപ ഇതിനായി ചെലവിടുകയും ചെയ്‌തു. ആദായനികുതി വകുപ്പും ഇഡിയും ഇതൊന്നും അറിയുന്നില്ലേ?’’

ദിനേശ്‌ ഗുണ്ടുറാവു, എഐസിസി സെക്രട്ടറി (ഒക്ടോബർ 25)

പരിധിവിട്ട്‌ അന്വേഷണം; ദുരൂഹമായ ഇടപെടൽ ; ഇഡിയുടെ ഇരട്ടനീക്കത്തില്‍ രാഷ്‌ട്രീയം

കെ ശ്രീകണ‌്ഠൻ 

വ്യക്തിപരമായ കുറ്റാരോപണത്തിന്റെ പേരിലാണ്‌ എം ശിവശങ്കറിന്റെയും ബിനീഷ്‌ കോടിയേരിയുടെയും അറസ്റ്റ്‌ എന്ന്‌ വ്യക്തമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ കേന്ദ്ര ഏജൻസികളുടേത്‌ രാഷ്‌ട്രീയനീക്കമെന്ന്‌ സംശയം. സ്വർണക്കടത്ത്‌ കേസിലും ബംഗളൂരുവിലെ സാമ്പത്തിക ഇടപാടിലും ഒരേ ഏജൻസി ഉയർത്തുന്ന ആരോപണങ്ങൾ അസ്വാഭാവികം‌. ഇരട്ടമുഖവുമായാണ്‌ ഇഡി നീക്കമെങ്കിലും അതിനു പിന്നിലെ ലക്ഷ്യം ഒന്നുതന്നെ‌. സർക്കാരിനെയും സിപിഐ എമ്മിനെയും പുകമറയിൽ നിർത്തുക.

നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്റ്റംസിന്റെയും അതിനു പിന്നിലെ തീവ്രവാദ ബന്ധം എൻഐഎയുടെയും അന്വേഷണ പരിധിയിലാണ്‌. വിദേശനാണ്യ വിനിമയം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ്‌ എൻഫോഴ്‌സ്‌മെന്റിന്റെ പരിധിയിൽ വരുന്നത്‌.  അതെല്ലാം മറികടന്ന്‌ കാടടച്ച്‌ വെടിവയ്‌ക്കുന്ന ഇഡിയുടെ നീക്കമാണ്‌ കൂടുതൽ സംശയമുയർത്തുന്നത്‌. രാജ്യത്ത്‌ പല വിമാനത്താവളത്തിലും തുറമുഖങ്ങളിലും സ്വർണം അടക്കം നികുതിവെട്ടിച്ചുള്ള കടത്ത്‌ പതിവാണ്‌. ഇതിലൊന്നിന്റെയും പുറകെ പോയി അന്വേഷിച്ച ചരിത്രം ഇഡിക്കില്ല.

കോടികളുടെ കുഴൽപ്പണ ഇടപാട്‌ പിടികൂടിയ സംഭവങ്ങളിൽപ്പോലും ഇഡിയുടെ തുടരന്വേഷണം ദുർബലമായതാണ്‌ അനുഭവം. വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന്‌ എടുത്ത കേസുകളിലും കോടതികൾ പ്രതികളെ കുറ്റവിമുക്തരാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. കേരള പൊലീസ്‌ പിടികൂടി ഇഡിക്ക്‌ കൈമാറിയ കുഴൽപ്പണ കടത്ത്‌ കേസുകളുടെയും സ്ഥിതി മറിച്ചല്ല. ഈ പശ്ചാത്തലത്തിലാണ്‌ നയതന്ത്ര ബാഗേജ്‌ സ്വർണക്കടത്ത്‌ കേസിൽ കസ്റ്റംസിനെയും എൻഐഎയും കടത്തിവെട്ടി ഇഡി നീക്കം‌.

ബംഗളൂരുവിലെ ലഹരിമരുന്ന്‌ കേസ്‌ നർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോയാണ്‌ (എൻസിബി) അന്വേഷിക്കുന്നത്‌. ചലച്ചിത്രതാരങ്ങളടക്കം നിരവധിപേർ പിടിയിലായി. അതിൽ ഒരു പ്രതിയായ പരിചയക്കാരന്‌ അഞ്ചുവർഷംമുമ്പ്‌ പണം കടംകൊടുത്തതാണ്‌ ബിനീഷിനെതിരെ ആരോപിക്കുന്ന കുറ്റം. ഈ പണത്തിന്റെ സ്രോതസ്സ്‌ ബോധ്യപ്പെടുത്തിയാൽ കേസ്‌ അവിടെ തീരും. അതിന്‌ അവസരം നൽകാതെയാണ്‌ ഇഡിയുടെ നീക്കം‌. ലഹരിമരുന്ന്‌ കേസ്‌ അന്വേഷിക്കുന്ന എൻസിബി ഇതുവരെ ബിനീഷിനെ ചോദ്യം ചെയ്യുകയോ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്‌തിട്ടില്ല.

സ്വർണക്കടത്ത്‌ കേസിൽ തീവ്രവാദ ബന്ധം തെളിയിക്കാനുള്ള വകയൊന്നും ഇതുവരെ എൻഐഎയ്‌ക്ക്‌ കണ്ടെത്താനായിട്ടില്ല. സ്വർണക്കടത്തിൽ എം ശിവശങ്കറിന്‌ ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതായി കസ്റ്റംസും ആരോപിച്ചിട്ടില്ല.

എൻഐഎ കേസിൽ അറസ്റ്റിലായ പ്രതികളിൽ 13 പേർക്ക്‌ ഇതിനകം ജാമ്യം കിട്ടി‌. ഒരാൾക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുമില്ല. എൻഐഎയെയും കസ്റ്റംസിനെയും കടത്തിവെട്ടാനുള്ള ഇഡിയുടെ പുറപ്പാടിനു പിന്നിലും കോൺഗ്രസ്‌, ബിജെപി അച്ചുതണ്ടാണ്‌.  

ശിവശങ്കർ കസ്റ്റംസിനെ വിളിച്ചത്‌ പണ്ട്‌

സ്വർണക്കടത്തിന്‌ മാസങ്ങൾക്കുമുമ്പാണ്‌ എം ശിവശങ്കർ ഏതോ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ വിളിച്ചത്‌. അത്‌ മാസങ്ങൾക്കുശേഷം നടക്കാൻ പോകുന്ന കുറ്റകൃത്യത്തിന്‌ അരങ്ങൊരുക്കലാണെന്ന വാദം വിചിത്രമാണ്‌. വിവാദ ലോക്കർ ഇടപാടും‌ സ്വർണക്കടത്തിന്‌ ഒരു വർഷംമുമ്പാണ്‌. പിന്നീട്‌ നടന്ന സ്വർണ ഇടപാടിലെ കമീഷനാണ്‌ ആ തുകയെന്ന വാദം നിരർഥകം‌.

ഒരു ഉദ്യോഗസ്ഥന്റെ ചെയ്‌തി സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കരുതെന്ന്‌ ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രിയും ബിനീഷ്‌ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെയെന്ന്‌ കോടിയേരി ബാലകൃഷ്‌ണനും വ്യക്തമാക്കിയതാണ്‌. അന്വേഷണ ഏജൻസികൾ എത്ര വല കൊരുത്താലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ എത്തില്ലെന്നതാണ്‌ പ്രതിപക്ഷത്തിന്റെ വിഭ്രാന്തിക്ക്‌ കാരണം. തദ്ദേശ തെരഞ്ഞെടുപ്പുവരെ ആരോപണ പുകമറ നിലനിർത്തുകയാണ്‌ യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യവും.

No comments:

Post a Comment