Monday, October 26, 2020

കുറച്ച് സീറ്റും വോട്ടുമാണ് പ്രധാനമെന്ന് കാണരുത്; ചെന്നിത്തലയുടെ വഴിവിട്ട പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ ചിന്തിക്കണം: മുഖ്യമന്ത്രി

 കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന രാ‌‌ഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയാവുന്ന ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രഏജന്‍സികളെ സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടാണ് രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വ്യക്തമാക്കിയത്. ഒരു അഖിലേന്ത്യാപാര്‍ടിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അഖിലേന്ത്യാ നേതൃത്വം പറയുന്ന കാര്യത്തെ തള്ളിപ്പറയാന്‍ സാധാരണനിലയില്‍ സംസ്ഥാന നേതൃനിരയിലുള്ളവര്‍ തയ്യാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐയെ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുന്നതിനെതിരെ സോണിയാഗാന്ധി വിമര്‍ശിച്ചതും, സിബിഐയെ പിന്താങ്ങിയ ചെന്നിത്തലയുടെ നിലപാടും സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രഏജന്‍സികളെ സംബന്ധിച്ച രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ഒരു ബിജെപി നേതാവ് വിമര്‍ശിച്ചിരുന്നു. ഇതുവരെ എല്ലാക്കാര്യത്തിനും തങ്ങള്‍ക്കൊപ്പം ഒരുമിച്ചുനിന്ന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് മാറിയോ എന്നാണ് ബിജെപി നേതാവ് ചോദിച്ചത്. ആ ചോദ്യത്തിനുള്ള വ്യക്തത വരുത്തലാണ് പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായത്. ദേശീയതലത്തില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയുമായി കഴിയാവുന്ന ഇടങ്ങളില്‍ ഒന്നിച്ച് പോകുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. അതിന് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന തടസമാണെന്ന് ബിജെപി നേതാവ് സൂചിപ്പിച്ചപ്പോഴാണ് ദേശീയ നേതൃത്വത്തെ ചെന്നിത്തല തള്ളിയത്.

രാജ്യത്ത് മതനിരപേക്ഷത പലരീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ കേരളം ഒരു പ്രത്യേക തുരുത്തായി നിലകൊള്ളുന്നു. മതനിരപേക്ഷതയ്ക്ക് ഒരുപോറല്‍പോലും ഏല്‍ക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നു. ആ മതനിരപേക്ഷതയെ അപകടപ്പെടുത്താനുള്ള നീക്കമാണ് വര്‍ഗീയ-തീവ്രവാദ ശക്തികളുമായുള്ള കൂടിച്ചേരല്‍.

കുറച്ച് വോട്ടും കുറച്ച് സീറ്റുമാണ് പ്രധാനമെന്ന് കരുതാന്‍ പാടില്ല. കേരളീയ സമൂഹം ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങളെല്ലാം തിരിച്ചറിയുന്ന സമൂഹമാണ്. പ്രതിപക്ഷ നേതാവിന്റെ ഇത്തരം വഴിവിട്ട പ്രസ്താവനകളടക്കം എത്രകണ്ട് ആ പാര്‍ടിക്ക് യോജിച്ചതാണെന്ന് ചിന്തിക്കുന്ന കോണ്‍ഗ്രസുകാര്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍: കുടുംബത്തിനൊപ്പം തന്നെയാണ് നിലകൊള്ളുന്നത്; നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയതും സര്‍ക്കാര്‍

തിരുവനന്തപുരം> വാളയാര്‍ കേസില്‍ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയുണ്ടെന്നും ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് തനിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് സര്‍ക്കാരിന്. അവര്‍ക്കൊപ്പമാണ് നമ്മളെല്ലാവരും ഉള്ളത്. ഒരു വര്‍ഷം മുന്‍പ് അവര്‍ വന്ന് കണ്ടപ്പോഴും ഈ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് പാലിക്കാനാണ് ശ്രമിച്ചത്.

പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടത്തിന് സര്‍ക്കാരാണ് മുന്‍കയ്യെടുത്തത്. പ്രതികളെ വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍  അപ്പീല്‍ നല്‍കി. മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ ഹര്‍ജികളുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂര്‍വ ഇടപെടല്‍ നടത്തിയത്

വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസില്‍ വീണ്ടും മറ്റൊരേജന്‍സിയെ വച്ച് അന്വേഷണം സാധിക്കില്ല. എന്നാല്‍ വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി വിധി റദ്ദാക്കിയാല്‍ പുനര്‍ വിചാരണ സാധിക്കും.ഇതിനാണ് പരിശ്രമിക്കുന്നത്

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്. അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാന്‍ കാലതാമസം ഉണ്ടാകും.ഇതൊഴിവാക്കാന്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ അര്‍ജന്റ് എംഒ ഫയല്‍ ചെയ്തു. നവംബര്‍ ഒന്‍പതിന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കേസില്‍ വിചാരണ വേളയിലെ വീഴ്ച പരിശോധിക്കാന്‍ വിരമിച്ച ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചു. റിപ്പോര്‍ട്ട് ലഭിച്ചു. അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ കുറേക്കൂടി കര്‍ശനമായ നടപടിയെടുക്കും. മാതാവ് സര്‍ക്കാരില്‍ വിശ്വാസമാണെന്ന് ഇന്നും പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

No comments:

Post a Comment