Thursday, October 22, 2020

ആഡംബര വീടിന്റെ മറവില്‍ കെ എം ഷാജി ലക്ഷങ്ങളുടെ നികുതിവെട്ടിച്ചു; വീട്ടില്‍ പരിശോധന

 കെ എം ഷാജി എംഎല്‍എ ഭാര്യയുടെ പേരില്‍ നിര്‍മിച്ച ആഡംബര വീടിന്റെ മറവില്‍ ലക്ഷങ്ങള്‍ നികുതി വെട്ടിച്ചതായി ആക്ഷേപം. കോഴിക്കോട് വേങ്ങേരിയില്‍ നിര്‍മിച്ച വീടിന്റെ നികുതിയാണ് ഇതുവരെ അടയ്‌ക്കാത്തത്. നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. കോര്‍പറേഷന്‍ അധികൃതര്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയിലും ചട്ടലംഘനവും നികുതിവെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.

2016ലാണ് ഷാജി ഭാര്യയുടെ പേരിലുള്ള വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്.  3000 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാനാണ് ഷാജി കോര്‍പറേഷനില്‍ നിന്ന് അനുമതി വാങ്ങിയത്. എന്നാല്‍, 5260 ചതുരശ്ര അടി വലുപ്പമുള്ള വീടാണുണ്ടാക്കിയത്.  3000 ചതുരശ്ര അടിയിലധികം വലുപ്പമുള്ള വീട് നിര്‍മിക്കുന്നവര്‍ ആഡംബര നികുതിയൊടുക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് നാലുവര്‍ഷം പിന്നിട്ടിട്ടും നികുതിയടക്കാന്‍ പോലും ഷാജി തയ്യാറായിട്ടില്ല. കോര്‍പറേഷനില്‍ അടയ്‌ക്കേണ്ട കെട്ടിട നികുതിയും വില്ലേജ് ഓഫീസില്‍ ഒടുക്കുന്ന ആഡംബര നികുതിയും അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.

വേങ്ങേരി വില്ലേജിലെ സര്‍വേ നമ്പര്‍ 62ലാണ് വീട് നിര്‍മാണത്തിന് അനുമതി ലഭ്യമായത്. രണ്ട് നില വീടിനായിരുന്നു അനുമതിയെങ്കിലും നിര്‍മിച്ചത് മൂന്ന് നില വീടാണ്. 2016ല്‍ വില്ലേജ് ഓഫീസര്‍ അളന്നeപ്പാഴാണ് വീട്ടിന്റെ യഥാര്‍ഥ വലുപ്പം വ്യക്തമായത്.  തുടര്‍ന്ന്  ആഡംബര നികുതിയൊടുക്കാന്‍ 2016 നവംബര്‍ 30ന് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 4 വര്‍ഷം കഴിഞ്ഞിട്ടും നികുതിയടച്ചിട്ടില്ല. ഈ നികുതി അടക്കാന്‍ ഷാജി തയ്യാറായിട്ടില്ല. അനുമതി ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ചട്ടവും ലംഘിച്ചു. ഇതോടെ നിര്‍മാണം അനധികൃതമായി കണക്കാക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

No comments:

Post a Comment