Sunday, May 30, 2021

പിൻവാതിൽ വഴി 
സിഎഎ നടപ്പാക്കുന്നു ; 2009ൽ നിലവിൽവന്ന ചട്ടങ്ങൾപ്രകാരമാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം

രാജ്യത്തെ 13 ജില്ലയിലെ മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക്‌ പൗരത്വം നൽകാൻ ആഭ്യന്തരമന്ത്രാലയം നടപടി ആരംഭിച്ചത്‌ 2009ല്‍ ഇറക്കിയ ചട്ടങ്ങൾ പ്രകാരം. 2019ൽ മോഡിസർക്കാർ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി(സിഎഎ)യ്‌ക്ക്‌ ഇതുവരെ ചട്ടം രൂപീകരിച്ചിട്ടില്ല. 2009ൽ നിലവിൽവന്ന ചട്ടങ്ങൾപ്രകാരം പൗരത്വം നൽകാനാണ്‌ ഇപ്പോഴത്തെ നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ പറയുന്നു. എന്നാൽ, മുസ്ലിം സമുദായത്തെ ഒഴിവാക്കി പൗരത്വത്തിന് അപേക്ഷ സ്വീകരിക്കാന്‍ ഈ ചട്ടങ്ങളിൽ വ്യവസ്ഥയില്ല.

പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍നിന്നെത്തി ഗുജറാത്തിലെ വഡോദര, രാജ്‌കോട്ട്‌, മോർബി, പത്താൻ, ഛത്തീസ്‌ഗഢിലെ ദുർഗ്‌, ബലോദബസാർ, രാജസ്ഥാനിലെ ജലോർ, ഉദയ്‌പുർ, പാലി, ബാർമർ, സിറോഹി, ഹരിയാനയിലെ ഫരീദാബാദ്‌, പഞ്ചാബിലെ ജലന്ധർ ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രൈസ്‌തവ വിഭാഗത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കാനാണ്‌ അപേക്ഷ ക്ഷണിച്ചത്. ഓൺലൈനിലാണ്‌ അപേക്ഷിക്കേണ്ടത്. സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരോ കലക്ടർമാരോ ആണ്‌ തുടർനടപടിയെടുക്കേണ്ടത്.

ഹര്‍ജികള്‍ കോടതി കേട്ടില്ല; സിഎഎ നടപ്പാക്കാനൊരുങ്ങുന്നത് പിന്‍വാതിലിലൂടെ: യെച്ചൂരി

ന്യൂഡല്‍ഹി > വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ കോടതി വാദംകേട്ട് തുടങ്ങിയിട്ട്‌പോലുമില്ല. ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണനയ്‌ക്കെടുക്കുമെന്നും, പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്സി, കൃസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അപേക്ഷ നല്‍കേണ്ടതെന്നും കേ്ന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

No comments:

Post a Comment